ADVERTISEMENT

ബാരാമതി (പശ്ചിമ മഹാരാഷ്ട്ര) ∙ വെട്ടിത്തുറന്ന് പറയുന്നതാണ് അജിത് പവാറിന്റെ രീതി. ആരെയും കൂസാത്ത, തന്നിഷ്ടക്കാരനെന്നു തോന്നാവുന്ന പ്രകൃതം. എന്നാൽ, ആ പ്രതിച്ഛായ രണ്ടാഴ്ച മുൻപു പൊതുവേദിയിൽ അജിത്തിന്റെ മുഖത്ത് ഒഴുകിയിറങ്ങിയ കണ്ണീർത്തുള്ളികൾ മായ്ച്ചുകളഞ്ഞിരിക്കുന്നു. 

സംസ്ഥാന സഹകരണ ബാങ്കിൽ 25,000 കോടി രൂപയുടെ കോടി രൂപയുടെ അഴിമതി ആരോപിച്ച്  എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തതോടെ എംഎൽഎ സ്ഥാനം രാജി പ്രഖ്യാപിച്ച ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അജിത് പവാറിന്റെ വിങ്ങൽ. 70,000 കോടി ആരോപിക്കപ്പെടുന്ന ജലസേചന കുംഭകോണ ആരോപണം നിലനിൽക്കെയാണ് ഇപ്പോൾ അടുത്ത കേസിൽ ഇഡി പടിവാതിൽക്കൽ എത്തിയിരിക്കുന്നത്. 

11,000 കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കിൽ നിന്ന് എങ്ങനെയാണ് 25,000 കോടി തട്ടിപ്പു നടത്തുന്നതെന്നു ചോദിക്കുന്ന അജിത് പവാർ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ തങ്ങളുടെ പാർട്ടിയെ ഇല്ലാതാക്കാൻ നടത്തുന്ന ബിജെപിയുടെ നീക്കമാണ് ഇഡി കേസെന്ന്  പറയുന്നു. ബാങ്കിലോ, ഭരണസമിതിയിലോ അംഗമല്ലാത്ത, ബാങ്കിന്റെ ഒരു തീരുമാനങ്ങളിലും പങ്കില്ലാത്ത എൻസിപി അധ്യക്ഷൻ ശരദ് പവാറിനെതിരെ കേസെടുത്തിരിക്കുന്നതിലെ അസ്വഭാവികതയും അദ്ദേഹം എടുത്തുകാട്ടുന്നു. 

ഇങ്ങനെ ഇഡിയെ ചുറ്റപ്പറ്റിയുള്ള സംസാരങ്ങൾക്കിടെയാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇഡി കേസിനു പിന്നാലെ, തിരഞ്ഞെടുപ്പിനു 13 ദിവസം മുൻപ് എംഎൽഎ സ്ഥാനം രാജിവച്ചെങ്കിലും അജിത് പവാർ തന്റെ സ്ഥിരം മണ്ഡലമായ ബാരാമതിയിൽ തന്നെ മൽസരിക്കുന്നു. ശരദ് പവാറിന്റെ  ജൻമനാടാണ് ബാരാമതി. നാമനിർദേശപത്രിക സമർപ്പിക്കാൻ ബാരാമതിയിൽ എത്തിയ അജിത് പവാർ സംസ്ഥാനത്തിന്റെ ഇതരമേഖലകളിൽ പ്രചാരണത്തിനായി തിരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ സുനേത്ര പവാറാണ് മണ്ഡലത്തിൽ പ്രചാരണത്തിനു ചുക്കാൻ പിടിക്കുന്നത്. 35 വർഷം മുൻപായിരുന്നു വിവാഹം. 30 വർഷത്തിലേറെയായി ഭർത്താവിനായി ബാരാമതി മണ്ഡലത്തിൽ പ്രചാരണം നടത്തുന്നത് സുനേത്ര തന്നെ; ബാരാമതി ടെക്സ്റ്റൈൽ പാർക്കിന്റെ ചെയർപഴ്സൺ. 

കഴിഞ്ഞ വർഷം 1 ലക്ഷത്തിനടുത്തു ഭൂരിപക്ഷം ലഭിച്ചത് ഇത്തവണ 1.5 ലക്ഷമാക്കുകയാണ് ലക്ഷ്യമെന്ന് അവർ പറയുന്നു. മൂത്ത മകൻ പാർഥ് പവാറും ഇളയ മകൻ ജയ് പവാറും പ്രചാരണത്തിനുണ്ട്. 1967 മുതൽ ശരദ് പവാർ 6 വട്ടം പ്രതിനീധകരിച്ച ബാരാമതി നിയമസഭാ മണ്ഡലം സഹോദര പുത്രനായ അജിത് പവാറിന് 1991ലാണ് അദ്ദേഹം കൈമാറിയത്.

തുടർന്നിങ്ങോട്ട് അജിത് തുടർച്ചയായ ആറു വട്ടം ജയിച്ചു. ഇത് ഏഴാമങ്കം. മണ്ഡലത്തിലെ വലിയ വോട്ട് ബാങ്കായ ആട്ടിടയ വിഭാഗമായ ധൻകർ സമാജം നേതാവ് ഗോപിചന്ദ് പ‍‍‍ഡൽക്കറാണ് (ബിജെപി) എതിർസ്ഥാനാർഥി. ലോക്സഭാ തിരഞ്ഞെടുപ്പിൽ സാംഗ്ലിയിൽ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ അഘാഡി സ്ഥാനാർഥിയായിരുന്ന അദ്ദേഹം അടുത്തിടെയാണ് ബിജെപിയിൽ ചേർന്നത്.

English Summary: Ajit Pawar contest from Baramati, Maharashtra Assembly Polls 2019

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com