മഴയിൽ കുരുങ്ങി ട്രെയിനുകൾ: ദീർഘദൂര സർവീസുകൾ മണിക്കൂറുകള്‍ വൈകും
Mail This Article
തിരുവനന്തപുരം∙ കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ട്രെയിനുകൾ റദ്ദാക്കുന്നതു തുടരുന്നു. തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. പിറവം വൈക്കം ഭാഗത്ത് റെയിൽവെ പാതയിൽ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടർന്ന് എറണാകുളം കായംകുളം റൂട്ടിലുള്ള എല്ലാ പാസഞ്ചർ ട്രെയിനുകളും റദ്ദാക്കി. മഡ്ഗാവ് – എറണാകുളം (10125), എറണാകുളം – മഡ്ഗാവ് (10126) എന്നീ എക്സ്പ്രസ് ട്രെയിനുകൾ ചാലക്കുടിക്കും എറണാകുളം ജംക്‌ഷനുമിടയിൽ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
വേണാട് എക്സ്പ്രസ്സ് എറണാകുളം നോർത്ത് വഴി തിരിച്ചുവിടുമെന്നും ദീർഘദൂര ട്രെയിനുകൾ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതർ അറിയിച്ചു. 12076 ജനശതാബ്ദി ആലപ്പുഴയിൽ താൽക്കാലികമായി സര്‍വീസ് നിർത്തി. 16127 ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ താൽക്കാലികമായി നിർത്തിവച്ചു. ഇന്നത്തെ എറണാകുളം ജംക്‌ഷൻ– കെഎസ്ആർ ബെംഗ്ളൂരു ഇന്റർസിറ്റി എക്സ്പ്രസ് (12768) റദ്ദാക്കി. 12617 മംഗള എക്സ്പ്രസിന്റെ സമയവും 1 മണിയിലേക്ക് മാറ്റി.
രണ്ട് ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. 12217 തിരുവനന്തപുരം ചണ്ഡീഗഡ് സമ്പർക്ക് ക്രാന്തി എക്സ്പ്രസ് കായംകുളം, കോട്ടയം, എറണാകുളം നോർത്ത് വഴി തിരിച്ചുവിട്ടു. 16346 തിരുവനന്തപുരം– ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസും കായംകുളം– കോട്ടയം എറണാകുളം റൂട്ടിലായിരിക്കും യാത്ര ചെയ്യുക. എറണാകുളം സൗത്ത് വഴിയുള്ള ട്രെയിൻ ഗതാഗതം 2 മണിക്കൂറിനുള്ളിൽ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി റെയിൽവേ അറിയിച്ചു.
നാഗർകോവിൽ– മംഗളുരൂ ഏറനാട് എക്സ്പ്രസ് (16606) തുറവൂരിൽ യാത്ര അവസാനിപ്പിച്ചു. ഈ ട്രെയിൻ തുറവൂരിൽ നിന്നു നാഗർകോവിലിലേക്കുള്ള മടക്ക ട്രെയിനായി (ഏറനാട് എക്സ്പ്രസ് 16605) സർവീസ് നടത്തും. യാത്രക്കാർക്കു എറണാകുളം ജംക്‌ഷനിൽ നിന്നുള്ള ട്രെയിനുകളെ സംബന്ധിച്ച വിവരങ്ങൾക്ക് 9447075320 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
English Summary: Heavy rain affected train services in Kerala