ADVERTISEMENT

ന്യൂഡൽഹി∙ സമൂഹമാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങൾക്ക് ജനുവരി 15നകം അന്തിമ തീരുമാനമാകുമെന്നു കേന്ദ്ര സർക്കാർ. സമൂഹമാധ്യമങ്ങൾ വഴിയുള്ള വിദ്വേഷപരമായ പരാമർശം, വ്യാജ വാർത്ത, അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകൾ, രാജ്യദ്രോഹ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കു നിയന്ത്രണം കൊണ്ടുവരുന്നതിനാണു നിയമം. സമൂഹമാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

ജനങ്ങളുടെ സ്വകാര്യത ഹനിക്കുന്നതല്ല കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ സ്വകാര്യതയുടെ പേരിൽ ഭീകരർക്കു സഹായം നൽകുന്നത് അംഗീകരിക്കാനാകില്ല. രാജ്യസുരക്ഷ പരിഗണിച്ചാണു നിയമങ്ങൾ കൊണ്ടുവരുന്നത്. സന്ദേശങ്ങളുടെയും മറ്റും ഉറവിടം കണ്ടെത്താനായി കേന്ദ്രം ഇടപെടുന്നത് വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കാൻ വേണ്ടിയാണെന്ന വാദവും സോളിസിറ്റർ ജനറൽ തള്ളി. 

സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ നിലവിലുള്ള എല്ലാ കേസുകളും സുപ്രീംകോടതിയിൽ വാദം കേൾക്കാനും തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഫെയ്സ്ബുക് ആണ് ഹർജി നൽകിയിരുന്നത്. ജനുവരി അവസാന വാരത്തിനു മുന്നോടിയായി എല്ലാ കേസുകളും സംബന്ധിച്ച വിശദവിവരങ്ങൾ ചീഫ് ജസ്റ്റിനു മുൻപാകെയെത്തിക്കണമെന്നും കേന്ദ്രത്തോടു നിർദേശിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങൾ ഏതെല്ലാം വിധത്തിൽ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു വിശദമാക്കി ജനുവരിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നും കേന്ദ്രത്തോടു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജനാധിപത്യ മര്യാദകളെ തകർക്കാവുന്ന വിധത്തിലുള്ള ഉപകരണമായി ഇന്റർനെറ്റ് മാറിയിരിക്കുകയാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. സാമ്പത്തിക–സാമൂഹിക വളർച്ചയ്ക്കു വളമാകാനും ഇന്റർനെറ്റ് സഹായിക്കുണ്ട്. എന്നാൽ വിദ്വേഷപരമായ പരാമർശങ്ങളും വ്യാജവാർത്തകളും രാജ്യദ്രോഹവിരുദ്ധ പ്രവർത്തനങ്ങളും വൻതോതിൽ വർധിക്കുന്നതിനും ഇന്റർനെറ്റ് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രനീക്കം. മൂന്നുമാസത്തിനകം നയങ്ങൾ രൂപീകരിക്കുമെന്നും തുഷാർ മേത്ത അറിയിച്ചു.

‘അടി’ ആധാറിന്റെ പേരിൽ

സമൂഹമാധ്യമങ്ങൾ ആധാറുമായി ബന്ധപ്പെടുത്തുന്ന വിഷയത്തിൽ എത്രയും പെട്ടെന്നു തീരുമാനമുണ്ടാകണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. സമൂഹ മാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിക്കാൻ ആധാർ ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ വേണമെന്നു വ്യവസ്ഥ ചെയ്യണമെന്നാവശ്യപ്പെട്ട് 3 ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഫെയ്സ്ബുക്ക് ഹർജിയിന്മേല്‍‍ ഇടപെട്ടായിരുന്നു കോടതി പരാമർശം. ഇതിന്മേൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് സുപ്രീം കോടതി ഓഗസ്റ്റ് 20നു നോട്ടിസ് നൽകി. ഗൂഗിൾ, ട്വിറ്റർ, യുട്യൂബ് എന്നിവയ്ക്കും നോട്ടിസ് നൽകി. സെപ്റ്റംബർ 13നകം മറുപടി നൽകണമെന്നായിരുന്നു ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. വിഷയവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിധത്തിലുള്ള മാർഗനിര്‍ദേശങ്ങള്‍ക്കു രൂപം നൽകുന്നുണ്ടെങ്കിൽ കേന്ദ്രത്തിനു സമയം അനുവദിക്കാമെന്നും കോടതി അറിയിച്ചിരുന്നു. 

ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാതെയാണു സമൂഹമാധ്യമങ്ങളെല്ലാം പ്രവർത്തിക്കുന്നതെന്ന് മദ്രാസ് ഹൈക്കോടതി സുപ്രീംകോടതിയിൽ വ്യക്തമാക്കിയതോടെയാണ് വിഷയം രാജ്യശ്രദ്ധ നേടുന്നത്. ഇതു നിയമവിരുദ്ധ പ്രവർത്തനങ്ങളെ തടയുന്നതിനും കുറ്റകൃത്യങ്ങൾ പെരുകുന്നതു പ്രതിരോധിക്കുന്നതിനും തടസ്സമാകുന്നുണ്ട്. ആധാറും സമൂഹമാധ്യമങ്ങളുമായി ബന്ധിപ്പിക്കുന്നതു സംബന്ധിച്ച ഹർജികൾ പരിഗണിക്കാമെങ്കിലും ഉത്തരവുകളൊന്നും പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയോടു വ്യക്തമാക്കിയിരുന്നു. ഈ വിധിയിൽ ഭേദഗതി വേണമെന്നാവശ്യപ്പെട്ട് തമിഴ്നാട് ഹർജി നൽകിയെങ്കിലും അറ്റോണി ജനറൽ കെ.കെ.വേണുഗോപാൻ ഇന്ന് അതിൽ നിന്നു പിന്മാറി. സുപ്രീംകോടതിയിലേക്കു കേസ് മാറ്റുന്നതു സംബന്ധിച്ചു കേന്ദ്രത്തിനു തടസ്സവാദങ്ങളൊന്നുമില്ലെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വ്യക്തമാക്കുകയും ചെയ്തു.

സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിചാരണയുടെ നിർണായക ഘട്ടത്തിൽ മുന്നോട്ടു പോകാന്‍ കോടതിക്ക് ആകുന്നില്ലെന്നായിരുന്നു നേരത്തേ തമിഴ്നാട് സർക്കാരിന്റെ വാദം. പല ക്രിമിനൽ കേസുകളിലും സമൂഹമാധ്യമ കമ്പനികളിൽ നിന്നു വിവരം തേടി സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇന്ത്യയിലാണു പ്രവര്‍ത്തിക്കുന്നതെങ്കിലും സമൂഹമാധ്യമ കമ്പനികളിൽ നിന്ന് എന്തെങ്കിലും വിവരം വേണമെങ്കില്‍ വിദേശ കോടതിയിലേക്ക് ഔദ്യോഗികമായി കത്തെഴുതി ചോദിക്കേണ്ട അവസ്ഥയാണ്. ഇതു പല കേസുകളുടെയും അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും തമിഴ്നാട് വാദിച്ചു.

എന്നാൽ രാജ്യാന്തര തലത്തിൽ ചർച്ച ചെയ്യപ്പെടാനിടയുള്ള സാഹചര്യത്തിൽ വിഷയത്തിൽ സുപ്രീംകോടതി തീർപ്പുണ്ടാക്കണമെന്നാണ് ഫെയ്സ്ബുക് വാദം. വിവരങ്ങളിലേക്കുള്ള താക്കോൽ തങ്ങളുടെ പക്കൽ ഇല്ലെന്നും അധികാരികൾ ആവശ്യപ്പെട്ടാൽ സഹകരിക്കാൻ മാത്രമേ തങ്ങൾക്ക് കഴിയുകയുള്ളൂവെന്നുമാണ് ഫെയ്സ്ബുക്കും വാട്സാപ്പും കോടതിയിൽ ബോധ്യപ്പെടുത്തിയത്. ജനങ്ങളുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണിത്. പല ഹൈക്കോടതികളും പലതരം കാഴ്ചപ്പാടുകളാണ് ഉന്നയിക്കുന്നതെന്നും ഫെയ്സ്ബുക് വാദിച്ചു. ഇതിന്മേലാണ് ഇപ്പോൾ സുപ്രീംകോടതി തീരുമാനമെടുത്തിരിക്കുന്നത്.

English Summary : Rules To Regulate Social Media By January 15: Centre To Supreme Court

ഒക്ടോബർ 24 ന് വോട്ടെണ്ണൽ വിവരങ്ങൾ തൽസമയം അറിയാൻ സന്ദർശിക്കുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com