എറണാകുളം: തോറ്റിട്ടും ജീവൻ വച്ച് ഇടതു മുന്നണി; 49 ബൂത്തിൽ ഒന്നാമത്

Mail This Article
യുഡിഎഫ് ജയിച്ചു കയറിയെങ്കിലും എറണാകുളത്ത് കഴിഞ്ഞ നിയമസഭാ, ലോക്സഭാ തിരഞ്ഞെടുപ്പുകളിൽ നിഷ്പ്രഭമായിപ്പോയ ഇടതു മുന്നണിക്ക് ജീവൻ തിരിച്ചു കിട്ടിയ മത്സരമായിരുന്നു ഉപതിരഞ്ഞെടുപ്പ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ 21,822 വോട്ടിന്റെ ഭൂരിപക്ഷം വെറും 3750 വോട്ടാക്കി കുറയ്ക്കാൻ ഇടതു മുന്നണിയുടെ നവനായകൻ മനു റോയിക്കു കഴിഞ്ഞു. വോട്ടിങ് ശതമാനത്തിൽ വൻ ഇടിവുണ്ടായിട്ടും നഗരത്തിൽ അപ്രതീക്ഷിതമായി വന്ന പ്രളയത്തിനിടയിലും ജയിച്ചു കയറാൻ കഴിഞ്ഞു എന്നത് യുഡിഎഫിന് ആശ്വാസമാണ്.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ വെറും രണ്ടു ബൂത്തിൽ മാത്രം ലീഡ് നേടിയ ഇടതുമുന്നണി ഈ ഉപതിരഞ്ഞെടുപ്പിൽ 49 ബൂത്തിൽ ഒന്നാമതെത്തി എന്നതാണ് ശ്രദ്ധേയം. മൊത്തമുള്ള 135 ൽ 73 ബൂത്തിലും യുഡിഎഫ് സ്ഥാനാർഥി ടി.ജെ. വിനോദ് തന്നെയാണ് മുന്നിലെത്തിയത്. കഴിഞ്ഞ രണ്ടു തവണയും അഞ്ച് ബൂത്തിൽ വീതം മുന്നിലെത്തിയ ബിജെപി ഇത്തവണ 10 ബൂത്തിൽ ഒന്നാമതായി. രണ്ട് ബൂത്തിൽ ഇടതു മുന്നണിയും യുഡിഎഫും തുല്യത നേടിയപ്പോൾ ഒരിടത്ത് ബിജെപിയും യുഡിഎഫുമാണ് തുല്യമായത്. കോർപറേഷന്റെ 39,40 ഡിവിഷനുകളിലെ 84 മുതൽ 90 വരെയും 45, 95, 96 നമ്പർ ബൂത്തുകളിലുമാണ് ബിജെപി ഒന്നാമതെത്തിയത്. 2016 ലെ നിയമസഭാ തിരെഞ്ഞടുപ്പിൽ 16 ബൂത്തിൽ മാത്രമാണ് ഇടതു മുന്നണി ലീഡ് നേടിയത്.
അതിശക്തമായ മഴയും വെള്ളക്കെട്ടും ഉണ്ടായിട്ടും ചേരാനല്ലൂർ, എറണാകുളം നഗരത്തിലെ പച്ചാളം, അയ്യപ്പൻ കാവ്, എളമക്കര, കലൂർ വടക്ക്, സെന്റ് ആൽബർട്സ് തുടങ്ങിയ മേഖലകളിൽ മേൽകൈ നിലനിർത്താൻ യുഡിഎഫിനു കഴിഞ്ഞു.
ഇടപ്പള്ളി, ഇളമക്കരയിൽ ഒരു ഭാഗം, കച്ചേരിപ്പടി, കലൂർ നോർത്ത്, ഗാന്ധിനഗർ, കടവന്ത്ര, കോന്തുരുത്തി, ഐലൻഡ് എന്നിവിടങ്ങളിൽ മുന്നേറാൻ ഇത്തവണ ഇടതു മുന്നണി സ്ഥാനാർഥിക്കു കഴിഞ്ഞു. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ 110,000 ൽ പരം പേർ വോട്ടു ചെയ്തപ്പോൾ ഇത്തവണ 89,932 പേർ മാത്രമാണ് വോട്ടു ചെയ്യാൻ എത്തിയത്.
പ്രതിഷേധ വോട്ടും ഇത്തവണ എറണാകുളത്ത് ശക്തമായിരുന്നു. 1309 പേരാണ് നോട്ടയ്ക്കു വോട്ട് ചെയ്തത്. അൻപതോളം ബൂത്തുകളിൽ പത്തിലധികം പേർ നോട്ടയ്ക്ക് വോട്ടു ചെയ്തു. തേവര, കോന്തുരുത്തി ഭാഗത്തെ വോട്ടർമാരാണ് ഏറ്റവുമധികം നിഷേധവോട്ട് ചെയ്തത്. കോന്തുരുത്തി സെന്റ് ജോൺ എൽപിഎസിലെ ബൂത്തിൽ 92 പേരാണ് നിഷേധവോട്ടിട്ടത്. തേവര സെന്റ് മേരീസ് ബൂത്തിൽ 59 പേരും ഫിഷറീസ് ടെക്നിക്കൽ ബൂത്തിൽ പേരും നോട്ടയ്ക്ക് വോട്ടിട്ടു.
അരൂർ
ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തിയ അട്ടിമറി മുന്നേറ്റത്തിന്റെ ആവർത്തനമായിരുന്നു ഉപതിരഞ്ഞെടുപ്പിൽ അരൂരിൽ. മൊത്തമുള്ള 183 ബൂത്തിൽ 97 ൽ മുന്നേറിയാണ് യുഡിഎഫിന്റെ ഷാനിമോൾ ഉസ്മാൻ ഇക്കുറി വിജയം സ്വന്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ 94 ബൂത്തിൽ മുന്നേറി 648 വോട്ടിന് സി പി എമ്മിന്റെ എ.എം.ആരിഫിനെ പിന്നിലാക്കിയ ഷാനിമോൾ പക്ഷേ, കഴിഞ്ഞ തവണ മുന്നേറ്റം നടത്തിയ 16 ബൂത്തുകളിൽ ഇത്തവണ പിന്നാക്കം പോയി. കഴിഞ്ഞ തവണ എൽഡിഎഫ് ലീഡ് നേടിയ 11 ബൂത്തുകളിൽ ഇത്തവണ യുഡിഎഫാണ് ഒന്നാമതെത്തിയത്.
English Summary: Byelection analysis Ernakulam and Aroor