ADVERTISEMENT

കൊച്ചി∙കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയുടെ പേരില്‍ കരം സ്വീകരിച്ചതില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കു വീഴ്ച സംഭവിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വ്യാജരേഖകള്‍ പരിശോധിക്കാതെ മുന്‍ വില്ലേജ് ഒാഫിസറും സെക്ഷന്‍ ക്ലര്‍ക്കും കരം സ്വീകരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാരും ജോളിയുടെ സുഹൃത്തുമായ ജയശ്രീ വാര്യര്‍ ഫോണിലൂടെ കരം സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടത്തായി കൊലപാതക പരമ്പരയില്‍പ്പെട്ട ആല്‍ഫൈന്‍ വധക്കേസില്‍ കോടതി ജോളിയെ 4 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

കൂടത്തായി വില്ലേജിലെ 38.58 സെന്റ് ഭൂമി വ്യാജ ഒസ്യത്തുണ്ടാക്കി സ്വന്തമാക്കാന്‍ ശ്രമിച്ചതാണ് കൊലപാതക പരമ്പരയില്‍ ജോളിയ്ക്കെതിരായ നിര്‍ണായക തെളിവ്, വ്യാജരേഖകള്‍ പരിശോധിക്കാതെ ജോളിയുടെ പേരില്‍ കരം സ്വീകരിച്ചതില്‍ കൂടത്തായി മുന്‍ വില്ലേജ് ഒാഫിസര്‍ക്കും സെക്ഷന്‍ ക്ലര്‍ക്കിനും വീഴ്ച പറ്റിയെന്നാണ് കണ്ടെത്തല്‍. ജോളിയുടെ സുഹൃത്തും ഡെപ്യൂട്ടി തഹസില്‍ദാരുമായിരുന്ന ജയശ്രീവാര്യര്‍ ഫോണില്‍ നിര്‍ദേശിച്ച പ്രകാരമാണ്  റവന്യു ഉദ്യോഗസ്ഥര്‍ കരമൊടുക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു, ഇക്കാര്യം ജയശ്രീയും സമ്മതിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷണ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്താലാകും നടപടി. കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കേസായ ആല്‍ഫൈന്‍ വധക്കേസില്‍ ജോളിയെ കസ്റ്റഡിയില്‍ കിട്ടണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.ജോളിയെ കട്ടപ്പനയിലും കോയമ്പൂത്തൂരിലും കൊണ്ടുപോയി തെളിവെടുക്കണമെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്നു ചോദ്യം ചെയ്യലിലൂടെ വ്യക്തമാകേണ്ടതുണ്ടെന്നും പൊലീസ് നല്‍കിയ കസ്റ്റഡി റിപ്പോര്‍ട്ടില്‍ പറയുന്നു.

14ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും നാല് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. താമരശ്ശേരി ഡിവൈഎസ്പി ഒാഫിസ് കേന്ദ്രീകരിച്ചായിരിക്കും ആല്‍ഫൈന്‍ കേസിന്റെ അന്വേഷണം. അതേ സമയം സിലിയുടെ കൊലപാതകത്തിൽ കൂട്ടുപ്രതിയായ മാത്യൂസിനെ 3 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ജോളിയുെട ജാമ്യാപേക്ഷയും കോടതി തള്ളി. സിലി കൊലക്കേസിൽ രഹസ്യമൊഴി രേഖപ്പെടുത്താന്‍ അടുത്തമാസം 7ന് ഹാജരാകണമെന്ന് ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനോട് കോഴിക്കോട് ഫസ്റ്റ് ക്ലാസ് കോടതി ഉത്തരവിട്ടു.

English Summary: More evidences have been exposed on the close relationship Jolly had with tahsildar Jayashree

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com