അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടൽ തന്നെ; കാരണങ്ങൾ ചൂണ്ടിക്കാട്ടി സിപിഐ റിപ്പോർട്ട്
Mail This Article
തിരുവനന്തപുരം∙ അട്ടപ്പാടിയിലേത് വ്യാജ ഏറ്റുമുട്ടലാണെന്നു സംഭവ സ്ഥലം സന്ദർശിച്ച സിപിഐ സംഘത്തിന്റെ റിപ്പോർട്ട്. പൊലീസ് ഏകപക്ഷീയമായി വെടിവയ്ക്കുകയായിരുന്നെന്നും വ്യാജ ഏറ്റുമുട്ടലിനെ ന്യായീകരിക്കാൻ വ്യാജ തെളിവുകളുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു കൈമാറിയ റിപ്പോർട്ട് ചൊവ്വാഴ്ച മുഖ്യമന്ത്രിക്കു കൈമാറും.
ഏറ്റുമുട്ടലിന്റേതായി പൊലീസ് പുറത്തുവിട്ട വിഡിയോ വ്യാജമാണെന്നു റിപ്പോർട്ടിൽ പറയുന്നു. വെടിവയ്ക്കുമ്പോൾ പൊലീസ് വിഡിയോ പിടിക്കുന്നതെങ്ങനെയെന്നു മനസിലാകുന്നില്ല. വിഡിയോയിലെ വെടിശബ്ദം പൊലീസിന്റെ തോക്കിൽനിന്നുള്ളതാണോയെന്നു പരിശോധിക്കണം. അഞ്ചോ ആറോ പേരുടെ സംഘത്തെ വളഞ്ഞിട്ടു കൊല്ലുകയായിരുന്നു. ഏറ്റമുട്ടലിലല്ല മണിവാസകത്തെ പിടികൂടിയത്. കസ്റ്റഡിയിലെടുത്തശേഷം വെടിവച്ച് കൊല്ലുകയായിരുന്നു.
സ്ഥലം സന്ദർശിച്ചപ്പോൾ ലഭിച്ച വിവരങ്ങൾ വ്യാജ ഏറ്റുമുട്ടലെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണ്. മാവോയിസ്റ്റുകൾ കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം ചിതറി കിടക്കുന്നുണ്ടായിരുന്നു. ലോക്കപ്പ് മരണം വ്യാജ ഏറ്റുമുട്ടലുകൾ എന്നിവ സംബന്ധിച്ച എൽഡിഎഫ് സർക്കാരിന്റെ നയത്തിൽനിന്ന് മാറിയാണ് പൊലീസ് സഞ്ചരിക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്. സംസ്ഥാന നിർവാഹക സമിതി അംഗം പി.പ്രസാദ്, എംഎൽഎമാരായ ഇ.കെ.വിജയൻ, മുഹമ്മദ് മുഹ്സിൻ എന്നിവരും അട്ടപ്പാടി സന്ദർശിച്ച സംഘത്തിലുണ്ടായിരുന്നു.
English Summary: Maoist Encounter at Attappadi was Fake, Says in CPI Report