സേനയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചർച്ച; കോൺഗ്രസ് നേതാക്കൾ സോണിയയെ കാണും
Mail This Article
മുംബൈ ∙ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനു ശിവസേനയെ പിന്തുണയ്ക്കണോ എന്ന കാര്യത്തിൽ ചർച്ച നടത്തുമെന്നു കോൺഗ്രസ്. മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെ അടക്കമുള്ള നേതാക്കൾ തിങ്കളാഴ്ച കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. എൻസിപി അധ്യക്ഷൻ ശരദ് പവാറും സോണിയയുമായി ചർച്ച നടത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു.
പിന്തുണ നൽകുന്നതിനായി എൻസിപി ഉപാധികൾ മുന്നോട്ടുവച്ചു. എൻഡിഎ സഖ്യം വിടാതെ ചർച്ചയില്ലെന്ന് എൻസിപി നേതാവ് നവാബ് മാലിക്ക് അറിയിച്ചു. കേന്ദ്രമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനെത്തുടർന്നു കേന്ദ്ര മന്ത്രി അരവിന്ദ് സാവന്ത് രാജി സന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. എൻസിപി എംഎൽഎമാരുടെ യോഗം ചൊവ്വാഴ്ച ചേരാനാണ് തീരുമാനം. ഉദ്ധവ് താക്കറെ ഇന്നു രാത്രി തന്നെ ശരദ് പവാറിനെ കാണുമെന്ന് സൂചനയുണ്ട്.
സർക്കാരുണ്ടാക്കുന്നതിൽ നിന്നു ബിജെപി പിന്മാറിയതിനു പിന്നാലെ രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയെ ഗവർണർ ഭഗത് സിങ് കോഷിയാരി ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച രാത്രി ഏഴരയ്ക്കു മുൻപായി മറുപടി നൽകാനാണ് നിർദേശം. ഇതിനെത്തുടർന്നു പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. മകൻ ആദിത്യ താക്കറെയടക്കമുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ ശിവസേന മുഖ്യമന്ത്രി തന്നെ വരുമെന്നു മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. എന്തു വിലകൊടുത്തും ശിവസേന ഭരിക്കുമെന്നും റാവുത്ത് പറഞ്ഞു.
288 അംഗ നിയമസഭയിൽ 56 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു 145 പേരുടെ പിന്തുണയാണ് വേണ്ടത്. സ്വതന്ത്രരും ചെറു കക്ഷികളുമടക്കമുള്ള 29ൽ 8 അംഗങ്ങളുടെ പിന്തുണ പാർട്ടി അവകാശപ്പെടുന്നുണ്ട്. എൻസിപി – 54, കോൺഗ്രസ് – 44 എന്നിങ്ങനെയാണ് കക്ഷി നില. ബിജെപിക്ക് 105 എംഎൽഎമാരാണുള്ളത്.
English Summary: Congress Leaders to Meet Party Chief Sonia Gandhi to discuss on Supporting Shiv Sena