ADVERTISEMENT

കൊല്ലം∙ ചെന്നൈ ഐഐടി വിദ്യാർഥിനി കൊല്ലം കിളികൊല്ലൂർ രണ്ടാംകുറ്റി കീലോംതറയിൽ ഫാത്തിമ ലത്തീഫിന്റെ (18) മരണം കടുത്ത മാനസിക പീഡനം മൂലമെന്നു സംശയം. 28 ദിവസമായി ഫാത്തിമ കടുത്ത മാനസിക പീഡനം അനുഭവിക്കുകയായിരുന്നെന്നും സിവിൽ സർവീസ് മോഹവുമായി പഠിച്ച മകളുടെ മരണം ആത്മഹത്യയല്ല, കൊലപാതകമാണെന്നും പിതാവ് അബ്ദുൽ ലത്തീഫും മാതാവ് സജിതയും ആരോപിച്ചു.

ഐഐടി പ്രവേശന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാം റാങ്കുമായി 4 മാസം മുൻപ് ഐഐടിയിൽ പ്രവേശനം നേടിയ ഫാത്തിമയെ 8 നു രാത്രി ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒപ്പം താമസിക്കുന്ന ചെന്നൈ സ്വദേശിനി ഭാരതി വീട്ടിൽ പോയിരുന്നപ്പോഴാണ് സംഭവം.

‘എന്റെ മരണത്തിന് കാരണക്കാരൻ സുദർശൻ പത്മനാഭനാണ്, ദയവായി സാംസങ് നോട്ട് പരിശോധിക്കുക’ എന്ന വാചകം ഫാത്തിമയുടെ മൊബൈൽ ഫോണിൽ കുറിച്ചിരുന്നു. ഫോൺ ചാർജ് തീർന്ന് ഓഫ് ആയ നിലയിലായിരുന്നു. ഓൺ ചെയ്താൽ ഉടൻ കാണത്തക്ക വിധത്തിൽ വോൾ പേപ്പർ ആയാണ് വാചകം ഉൾപ്പെടുത്തിയിരുന്നത്. ഒരു അധ്യാപകന്റെ പേരാണു ഫാത്തിമ ഇതിൽ പറയുന്നത്.

പൂജാ അവധി കഴിഞ്ഞു കോളജിലേക്കു മടങ്ങിയ ഫാത്തിമ ഒന്നാം സെമസ്റ്റർ പരീക്ഷയ്ക്കു തയാറെടുക്കുകയായിരുന്നു. സംഭവ ദിവസം മാതാവ് സജിത വിഡിയോ കോൾ വഴി 5 തവണ ഫാത്തിമയുമായി സംസാരിച്ചിരുന്നു. കടുത്ത മാനസിക വിഷമം അനുഭവിക്കുന്നതായി തോന്നിയെങ്കിലും ഫാത്തിമ കാരണം പറഞ്ഞില്ല. അന്നു രാത്രി 9.30 വരെ മെസ് ഹാളിൽ ഇരുന്നു കരഞ്ഞ ഫാത്തിമയെ മൂക്കുത്തി അണിഞ്ഞ ജോലിക്കാരി തോളിൽ തട്ടി ആശ്വസിപ്പിച്ചാണ് ഹോസ്റ്റൽ മുറിയിലേക്ക് അയച്ചതെന്നു കന്റീനിലെ ജീവനക്കാരൻ അറിയിച്ചതായി സജിത പറയുന്നു.

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന്റെ വിഷമമാണു കാരണം എന്നാണ് കോളജ് അധികൃതരുടെ വിശദീകരണം. എന്നാൽ ക്ലാസിൽ നടന്ന എല്ലാ പരീക്ഷകളിലും ഫാത്തിമയ്ക്കാണ് ഒന്നാം സ്ഥാനം. ലോജിക് വിഷയത്തിന്റെ ഇന്റേണൽ പരീക്ഷയിൽ ഫാത്തിമയ്ക്ക് 20 ൽ 13 മാർക്ക് ആണ് ആരോപണ വിധേയനായ അധ്യാപകൻ നൽകിയത്. തനിക്ക് 18 മാർക്കിന് അർഹതയുണ്ടെന്നും മൂല്യ നിർണയത്തിൽ പിശകുണ്ടെന്നും കാണിച്ച് അധ്യാപകന് ഇ– മെയിൽ അയച്ചപ്പോൾ അത്രയും മാർക്ക് നൽകി. ഐഐടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും മാർക്ക് ലഭിക്കുന്നതെന്നും ബന്ധുക്കൾ പറയുന്നു. ഈ അധ്യാപകനെ കൂടാതെ 2 അസി. പ്രഫസർമാർക്കും ചില വിദ്യാർഥികൾക്കും മരണത്തിൽ പങ്കുള്ളതായി സംശയിക്കുന്നുണ്ടെന്നു അബ്ദുൽ ലത്തീഫ് ആരോപിച്ചു.

രാഷ്ട്രപതി, പ്രധാനമന്ത്രി, കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എംപി, മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയവർക്കു പരാതി നൽകി. പ്രതികളെ ശിക്ഷിക്കുന്നതിന് സുപ്രീം കോടതി വരെ പോകുമെന്ന് അബ്ദുൽ ലത്തീഫ് വ്യക്തമാക്കി.

English Summary: IIT Student Fathima's Death is Murder, Says Father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com