ADVERTISEMENT

വാഷിങ്ടൻ ∙ പണം സമ്പാദിക്കുന്നതിനായി ദത്തെടുത്ത ഏഴു കുട്ടികളെ ക്രൂരപീഡനത്തിന് ഇരയാക്കുകയും യൂട്യൂബ് വിഡിയോ ചിത്രീകരിക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായ അരിസോണ വനിത മഷാലേ ഹോബ്സൺ ( 48) ആശുപത്രിയിൽ മരിച്ചു. മഷാലേ ഹക്‌നീ എന്ന പേരിലായിരുന്നു ഇവർ പ്രശസ്തയായത്. ആറു മുതൽ 15 വയസ്സുവരെയുള്ള കുട്ടികളെക്കൊണ്ട് വിവിധ സാഹസിക കൃത്യങ്ങള്‍ ചെയ്യിക്കുകയായിരുന്നു 250 ദശലക്ഷം കാഴ്ചക്കാരും 8 ലക്ഷത്തിൽപരം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്ന ചാനലിലെ പ്രധാന പരിപാടി. 

കുട്ടികളെ ഉപയോഗപ്പെടുത്തി ഏകദേശം 2.5 ദശലക്ഷത്തോളം ഡോളര്‍ ഇവര്‍ സമ്പാദിച്ചിരുന്നു. ഹക്‌നീയുടെ സ്വന്തം മകള്‍ കഴിഞ്ഞ മാർച്ചിൽ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ െപാലീസ് നടത്തിയ പരിശോധനയിലാണ്  ക്രൂരത ലോകം അറിഞ്ഞത്. അന്യായമായി തടവില്‍ വയ്ക്കല്‍, ബാലപീഡനം, ഉപദ്രവിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി മാർച്ചിൽ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. 

പൊലീസ് കസ്റ്റഡിയിൽ കഴിയുകയായിരുന്ന ഹക്നീക്ക് ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ജൂണിൽ കോടതി ജാമ്യം അനുവദിച്ചു. വിചാരണ നേരിടാനോ ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയോ നൽകാൻ കഴിയാത്ത വിധം ആരോഗ്യം നശിച്ച ഹക്നീക്കു പ്രതിഭാഗത്തിന്റെ വാദം കണക്കിലെടുത്ത് ആരോഗ്യം വീണ്ടെടുക്കാനും ചികിത്സയ്ക്കുമായി കോടതി 15 മാസത്തെ സമയം അനുവദിക്കുകയായിരുന്നു.

തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതമാണ് ഹക്നീയുടെ ആരോഗ്യനില മോശമാക്കിയത്. ഒക്ടോബർ 28 ന് ചികിത്സയിലായിരുന്ന ഹക്നീയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചുവെങ്കിലും ഒരാഴ്ചയ്ക്കു ശേഷം വീണ്ടും വഷളായി. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30 നായിരുന്നു അന്ത്യം. 

വളരെ വിചിത്രമായ തരത്തിൽ തോക്കുകൾ കൊണ്ട് പരസ്പരം വെടിയുതിർക്കുന്ന വിഡിയോകളാണ് ഇവരുടെ ചാനലുകളിൽ അധികവും ഉണ്ടായിരുന്നത്. വിഡിയോ അവസാനിക്കുമ്പോൾ കുട്ടികൾ ക്യാമറയിലേക്കു നോക്കി ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ആവശ്യപ്പെടും. എന്നാൽ വീട്ടിൽ ഈ കുട്ടികളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നു പൊലീസ് പറയുന്നു.

ഈ കുട്ടികള്‍ക്കു ഭക്ഷണം നൽകാതിരിക്കുകയും ശുചിമുറിയിൽ ദിവസങ്ങളോളം പൂട്ടിയിടുകയും ക്രൂരമായി മർദിക്കുകയും ചെയ്യാറുണ്ടെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കൂടാതെ മുഖത്തും ശരീരത്തിലും പെപ്പർ സ്പ്രേ ഉപയോഗിക്കാറുണ്ടായിരുന്നുവെന്നും കുരുന്നുകളിലൊരാൾ പറഞ്ഞു. ബെൽറ്റോ ബ്രഷോ ഉപയോഗിച്ച് അടിക്കുക, തല മുതല്‍ കാൽപാദം വരെ പെപ്പർ സ്പ്രേ പ്രയോഗിക്കുക തുടങ്ങിയവയായിരുന്നു ഹക്നീയുടെ ക്രൂരവിനോദമെന്നും അവർ മൊഴിനൽകി.

ഹക്നീ പറയുന്നത് ചെയ്തില്ലെങ്കിൽ സ്വകാര്യ ഭാഗങ്ങളിൽ പെപ്പർ സ്പ്രേ പ്രയോഗിക്കുമായിരുന്നെന്നും നാലഞ്ചു ദിവസത്തേക്കു കടുത്ത വേദനയനുഭവിക്കാന്‍ വിടുമായിരുന്നുവെന്നും മറ്റൊരു പെൺകുട്ടി പറഞ്ഞു. ചിലപ്പോൾ കൂട്ടത്തിലെ ആൺകുട്ടികളുടെ ലിംഗത്തിന്റെ അഗ്രത്തിൽ ഹക്നീ നുള്ളിപ്പറിക്കാറുണ്ടായിരുന്നുവത്രെ. പലപ്പോഴും രക്തമൊലിപ്പിച്ച് നടക്കുന്ന അവസ്ഥയായിരുന്നു ഇവരെന്നും പൊലീസ് പറയുന്നു.

കൊടും തണുപ്പുവെള്ളത്തിൽ കുട്ടികളെ നിർബന്ധിച്ചു കുളിപ്പിക്കുമായിരുന്നു. ഇത്തരത്തിൽ കുട്ടികളെ ഉപദ്രവിച്ചും പട്ടിണിക്കിട്ടും 2.5 ദശലക്ഷം ഡോളറാണ് ഹക്നീ സമ്പാദിച്ചത്. യൂട്യൂബ് നിബന്ധനകൾ പാലിക്കാത്തതിനെ തുടർന്ന് ചാനൽ അവർ നീക്കം ചെയ്തു. ഇവരുടെ വീട്ടിൽ ആരോഗ്യപരിശോധനയ്ക്കെത്തിയ സംഘമാണ് ദത്തെടുക്കപ്പെട്ട ഒരു കുട്ടിയെ ഹക്നീയുടെ വീട്ടിലെ ശുചിമുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

ഡയപ്പർ മാത്രം ധരിച്ചായിരുന്നു കുട്ടി നിന്നിരുന്നത്. മറ്റ്  കുട്ടികളെയും പരിശോധിച്ചതോടെ ഇവർ ആവശ്യത്തിന് ഭക്ഷണമില്ലാത്ത അവസ്ഥയിലാണെന്നു മനസ്സിലായി. ദാഹിക്കുന്നുവെന്നും വിശക്കുന്നുവെന്നുമാണ് ഇവർ സംഘത്തോട് ആദ്യം പറഞ്ഞത്. ഇവർക്ക് ഭക്ഷണം നൽകിയെങ്കിലും കഴിക്കാൻ തയാറായില്ല. ഹക്നീ മർദിക്കുമെന്നാണു കുട്ടികൾ പറഞ്ഞത്.

ദിവസേന ഞങ്ങളെ ശുചിമുറിയിൽ പൂട്ടിയിടാറുണ്ട്. ഭക്ഷണമോ കുടിവെള്ളമോ തരാറില്ല. വെറുംനിലത്ത് കിടത്തുകയാണ് ഇത്തരം അവസരങ്ങളിൽ ചെയ്യാറുള്ളത്. ഇവരുടെ രണ്ടു മക്കളെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. വീട്ടിൽ ബാലപീഡനം നടന്നിട്ടും റിപ്പോർട്ട് ചെയ്തില്ലെന്ന കാരണത്താലാണ് ഇവർക്കെതിരെ കേസ്. എന്നാൽ ആരോപണങ്ങൾ ഹക്നീ തള്ളിയിരുന്നു. 

ഹക്നീ മരിച്ചുവെങ്കിലും ഹക്നീയുടെ വസ്തുവകകൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുമെന്നു അധികൃതർ അറിയിച്ചു. കൊടിയ പീഡനങ്ങൾ അനുഭവിച്ച കുഞ്ഞുങ്ങളെ ജീവിതത്തിലേക്കു മടക്കികൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുന്നതായും അധികൃതർ അറിയിച്ചു.

English Summary: Arizona YouTube mom accused of abusing her children dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com