സ്വത്ത് പൊലീസിന്റെയും പാർട്ടികളുടെയും കയ്യിൽ; കൂടത്തിൽ കേസ് അട്ടിമറിച്ചു?
Mail This Article
തിരുവനന്തപുരം ∙ കരമന കൂടത്തിൽ കുടുംബത്തിലെ ഏഴുപേർ മരിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആക്ഷേപം. അന്വേഷണ സംഘത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടു കേസിലെ പരാതിക്കാരിലൊരാളായ അനിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. കരമന പൊലീസും ജില്ലാ ക്രൈംബ്രാഞ്ചുമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്.
കൂടത്തിൽ കുടുംബത്തിന്റെ സ്വത്തുക്കൾ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തവയിൽ ചിലത് ഇപ്പോൾ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഉടമസ്ഥതയിലായതിനാൽ കേസ് ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നു പരാതിയിൽ പറയുന്നു. കുടുംബത്തിന്റെ സ്വത്തുക്കൾ വ്യാജരേഖയുണ്ടാക്കി ചില രാഷ്ട്രീയ പാർട്ടികൾക്കു കൈമാറിയതിനാൽ അവരുടെ സമ്മർദവും അന്വേഷണത്തെ ബാധിക്കുന്നു. കൈവശമുള്ള തെളിവുകളും മൊഴികളിലെ വൈരുധ്യവും ഉപയോഗപ്പെടുത്താൻ അന്വേഷണ സംഘം തയാറാകുന്നില്ല.
പ്രതികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിലുള്ളവരും റവന്യൂ, കോടതി വ്യവഹാരങ്ങൾ അറിയാവുന്നവരുമാണ്. അവരെ പ്രതിസ്ഥാനത്തു നിർത്തി തെളിവു ശേഖരിക്കാൻ കഴിയാത്തതു കേസിനെ ബാധിക്കുന്നു. വ്യക്തമായ തെളിവുകളുണ്ടായിട്ടും അനാവശ്യ കാരണങ്ങൾ പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ ദിവസങ്ങൾ തള്ളിനീക്കുന്നു. വ്യാജരേഖ ചമച്ചു കൈക്കലാക്കിയ സ്വത്തുക്കളിൽ റിയൽ എസ്റ്റേറ്റ് മാഫിയ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതു കേസ് ഒതുക്കി തീർക്കുന്നതിന്റെ തെളിവാണെന്നും പരാതിയിൽ പറയുന്നു.
English Summary: Koodathil case interrupted by Police officials and pressure from some political parties alleges complainer