കേരള സർവകലാശാലയിൽ 2017 മുതൽ നടന്ന പരീക്ഷകളിൽ തിരിമറിയെന്ന് കണ്ടെത്തൽ
Mail This Article
തിരുവനന്തപുരം ∙ കേരള സർവകലാശാലയിൽ 2017 ജൂൺ മുതൽ നടന്ന പരീക്ഷകളിലും തിരിമറി നടന്നിട്ടുള്ളതായി കണ്ടെത്തൽ. 2018 മെയ് 20 മുതൽ 2019 നവംബർ 7 വരെ നടന്ന 16 പരീക്ഷകളിലും മോഡറേഷൻ തിരിമറി നടന്നതായാണ് നേരത്തെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിലുണ്ടായിരുന്നത്. എന്നാൽ കൂടൂതൽ അന്വേഷണത്തിൽ 2017 മുതൽ തിരിമറി നടന്നതായി കണ്ടെത്തുകയായിരുന്നു. ഈ പരീക്ഷകളിലും പാസ്‌വേഡ് ഉപയോഗിച്ച് സമാനരീതിയിലാണ് മാർക്ക് തിരിമറി നടത്തിയത്. എത്ര പേരുടെ മാർക്ക് തിരുത്തി എന്നത് സംബന്ധിച്ച വിവരങ്ങൾ സർവകലാശാല പുറത്തുവിട്ടിട്ടില്ല. 2017നു മുൻപും മാർക്ക് തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.
ഇഎസ് വിഭാഗത്തിന്റെ ഡപ്യൂട്ടി റജിസ്ട്രാർ, സെക്ഷൻ ഓഫിസർ, അസിസ്റ്റന്റ്മാർ, എന്നിവരെ ക്രൈംബ്രാഞ്ച് വ്യാഴാഴ്ച ചോദ്യം ചെയ്തു. പരീക്ഷാഫലം തിരക്കിട്ട് പ്രസിദ്ധീകരിക്കാൻ സമ്മർദ്ദം വന്നതിനെ തുടർന്ന് ഡപ്യൂട്ടി റജിസ്ട്രാറുടെ പാസ്‌വേഡ് മോഡറേഷൻ കൂട്ടിച്ചേർക്കാൻ സെക്ഷനുകളിൽ നൽകിയിരുന്നതായി ഉദ്യോഗസ്ഥർ മൊഴി നൽകി. 2017 മുതലുള്ള തിരിമറി കണ്ടെത്തിയതുകൊണ്ട് പ്രസ്തുത സെക്ഷനുകളിൽ നേരത്തെ ജോലി ചെയ്തിരുന്നവരെയും പൊലീസ് ചോദ്യം ചെയ്യും.
സർവകലാശാല പരീക്ഷ വിഭാഗത്തിലെ കംപ്യൂട്ടർ ലാബുകളിലും ഐടി സെല്ലിലും ഉള്ള ഏതെങ്കിലും കംപ്യൂട്ടറുകളിലൂടെ പാസ്‌വേഡ് ഉപയോഗിച്ച് തട്ടിപ്പ് നടന്നിരിക്കാനാണ് സാധ്യത. ഇതു ക്രൈംബ്രാഞ്ചിന്റെ സൈബർ വിഭാഗം അന്വേഷിക്കുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ യൂണിവേഴ്സിറ്റി നിയോഗിച്ച മൂന്നംഗ സമിതി പ്രാഥമിക റിപ്പോർട്ട് നൽകുമെന്നാണ് സൂചന. സമിതിയിൽ സൈബർ വിദഗ്ധരില്ലെന്ന ആക്ഷേപം സർവകലാശാലയിൽ ൃതന്നെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കിടയിലുണ്ട്.
English Summary: Mark Fraud in Kerala University From 2017 onwards