‘നഷ്ടമായത് ഭാവിയുടെ വാഗ്ദാനം’; ഷഹ്‌ലയുടെ മരണത്തിൽ രാഹുൽ ഗാന്ധി
Mail This Article
ന്യൂഡൽഹി∙ വയനാട് ബത്തേരിയിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്‌ല ഷെറിൻ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ വയനാട് എംപി രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ഭാവിയുടെ വാഗ്ദാനമായിരുന്ന ഒരു ജീവിതമാണ് പഠന സ്ഥലത്തുവച്ചു നഷ്ടമായതെന്ന് രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു. ഷഹ്‌ലയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
‘സുൽത്താൻ ബത്തേരിയിലെ സർവജന ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷഹ്‌ല ഷെറിന്റെ ദാരുണ മരണത്തിലേക്കു ഞാൻ താങ്കളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ക്ലാസ് മുറിയിലെ മാളത്തിൽ ഒളിച്ചിരുന്ന പാമ്പാണ് കുട്ടിയെ കടിച്ചത്. ഒരു വാഗ്ദാന ജീവിതമാണ് പഠന സ്ഥലത്തുവെച്ച് ദാരുണമായി ഇല്ലാതായത്’– രാഹുൽ കത്തിൽ പറയുന്നു.
അനുയോജ്യമായ പഠനാ അന്തരീക്ഷത്തിന്റെ അഭാവം വിദ്യാർഥികളെയും മാതാപിതാക്കളെയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ഗുണനിലവാരമുള്ള സ്കൂളുകൾ സൃഷ്ടിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് കേരള സർക്കാർ. അതിനാൽ തന്നെ വയനാട് ലോക്സഭാ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റ് നടത്താൻ സംസ്ഥാന സർക്കാരിനോടും പൊതു വിദ്യാഭ്യാസ വകുപ്പിനോടും അഭ്യർഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
English Summary : "Promising Life Cut Short": Rahul Gandhi On Kerala School Snakebite Death