അസമത്വത്തില്‍ അമര്‍ഷം; ജനപ്രിയതയ്ക്ക് എതിരെ ലോകമാകെ ജനം തെരുവുകളിൽ
Mail This Article
ലോകത്താകെ പടരുന്ന പ്രതിഷേധ സമരങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് ടൈംസിൽ ഡേവിഡ് ബ്രൂക്സ് എഴുതിയ ലേഖനം.
ലോകത്താകെ പടരുന്ന പ്രതിഷേധാഗ്നി നിങ്ങള്‍ കാണുന്നുണ്ടോ..?
‘ഖമനയി തുലയട്ടെ..’, ഇറാനില്‍ ആള്‍ക്കൂട്ടം ഉറക്കെ വിളിക്കുന്നു. ഭരണകൂടം കൊന്നൊടുക്കിയിട്ടും ഇന്‍റന്‍നെറ്റ് ഇല്ലാതാക്കായിട്ടും അവര്‍ പിന്നോട്ടില്ല. ഹോങ്കോങ്ങില്‍, വാര്‍സായില്‍, ബുഡാപെസ്റ്റില്‍, ഇസ്താംബൂളില്‍, മോസ്കോയില്‍... ആള്‍ക്കൂട്ടങ്ങള്‍ ജനാധിപത്യ അവകാശ സംരക്ഷണത്തിനായി പ്രകടനങ്ങള്‍ നടത്തുകയാണ്. പാക്കിസ്ഥാനിലും ഇന്തൊനേഷ്യയിലും സൗദി അറേബ്യയിലും ജനം രോഷാകുലരാണ്. ലെബനനിലും ബൊളീവിയയിലും അവര്‍ ഭരണകൂടത്തെ മറിച്ചിടുന്നു.
1989ന് ശേഷം ലോകം കണ്ട ഏറ്റവും വലിയ പൗരാവകാശ പ്രക്ഷോഭങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇംപീച്ച്മെന്റ് വാര്‍ത്തയേക്കാള്‍ പത്തിരട്ടി വലുതാണത്. രണ്ടും പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നെങ്കില്‍ കൂടിയും. ഇപ്പോഴത്തെ പ്രക്ഷോഭങ്ങളുടെ വിത്ത് 30 വര്‍ഷം മുൻപ് പാകിയതാണ്. സോവിയറ്റ് യൂണിയന്‍റെ പതനവും ആഗോളവല്‍ക്കരണവും. സ്വതന്ത്ര ജനാധിപത്യ മുതലാളിത്തത്തിന്‍റെയും സ്വതന്ത്ര വിപണിയുടെയും മത മൗലികവാദത്തിന്‍റെയും പ്രതാപകാലമായിരുന്നു അത്. ഒരു ചരിത്രത്തിന്‍റെ അന്ത്യം.
ആ കാലത്തെ നാം ഇഷ്ടപ്പെടാതിരുന്നതിന്‍റെ കാരണങ്ങള്‍ വ്യക്തമാണ്. ആഗോളവല്‍ക്കരിക്കപ്പെട്ട ജനാധിപത്യ മുതലാളിത്തം തിരിച്ചടി നേരിടുന്ന ഘട്ടമായിരുന്നു അത്. വിദ്യാസമ്പന്നരായ നഗരജനതയില്‍ അത് സാമ്പത്തിക, സാംസ്കാരിക സംഘട്ടനങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ ഗ്രാമീണലോകം തീര്‍ത്തും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. സാര്‍വലൗകികവും ആധ്യാത്മികമായി ശുഷ്കവുമായിരുന്നു അത്. തങ്ങളുടെ ദേശീയത നഷ്ടപ്പെടുന്നതായി ജനങ്ങള്‍ക്കു തോന്നി.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജനപ്രിയ രാഷ്ട്രീയം (വലതുപക്ഷമെന്നും പറയാം) പല രൂപത്തിലാണുണ്ടായത്. മധ്യ യൂറോപ്പിലും കിഴക്കന്‍ യൂറോപ്പിലും തീവ്ര നിലപാടുകാരായ നേതാക്കളാണുണ്ടായത്. വിക്ടര്‍ ഒാര്‍ബന്‍, വ്ലാഡിമിര്‍ പുടിന്‍, പോളണ്ടിലെ ലോ ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി എന്നിങ്ങനെ. ലാറ്റിനമേരിക്കയില്‍ പിങ്ക് തരംഗം വീശി. ഹ്യൂഗോ ഷാവേസും നിക്കോളസ് മഡൂറയും ഉദാഹരണം. ഇടതുപക്ഷമെങ്കിലും വാഗ്ദാനപ്പെരുമഴയുമായെത്തിയ വലത് സാമ്പത്തികനയങ്ങളാണ് ഇവരെ അടയാളപ്പെടുത്തിയത്.
ഇംഗ്ലിഷ് മേഖലയില്‍ അത് വെളുത്തവന്‍റെ ദേശീയത ഉയര്‍ത്തിയ ഡോണള്‍ഡ് ട്രംപും ബ്രെക്സിറ്റുമായിരുന്നു. മധ്യപൂർവദേശത്ത് ഇസ്‌ലാമിക മതമൗലികവാദമായിരുന്നു അത്. ചൈനയില്‍ ഏകാധിപത്യത്തിന് ആക്കം കൂട്ടി ഷി ചിൻ പിങ് വന്നു. ഇന്ത്യയില്‍ ഹിന്ദു ദേശീയതയുയര്‍ത്തി നരേന്ദ്ര മോദിയും. പലയിടങ്ങളിലും വലതുപക്ഷം ഇപ്പോഴും ശക്തി പ്രാപിക്കുകയാണ്. ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരും ചിലെയിലെ പ്രക്ഷോഭകാരികളും സാമ്പത്തിക അസമത്വത്തില്‍ അമര്‍ഷം പൂണ്ടവരാണ്. പക്ഷേ അധികാരത്തിലെത്തിയാല്‍ ഇതിനൊന്നും മാറ്റമുണ്ടാക്കാന്‍ വലതുപക്ഷത്തിനാവില്ല എന്ന് തെളിഞ്ഞുകഴിഞ്ഞു.
വിപ്ലവകാരികള്‍ക്കെതിരായ പ്രക്ഷോഭം പലയിടങ്ങളിലും ഉയരാന്‍ കാരണവും അതാണ്. നഗരമധ്യവര്‍ഗം തന്നെ വലതു നിലപാടുകള്‍ക്കെതിരെ രംഗത്തെത്തുന്നു. അടിസ്ഥാന പ്രശ്നം സാമ്പത്തികം തന്നെയാണ്. ജനപ്രീതി പിടിച്ചുപറ്റാനുള്ള ഇടത്, വലത് നയങ്ങള്‍ സാമ്പത്തിക വളര്‍ച്ചയെ തളര്‍ത്തി. വെനസ്വേല സാമ്പത്തികമായി തകര്‍ന്നടിഞ്ഞു. മെക്സിക്കോയില്‍ ആൻഡ്രേ മാനുവല്‍ ലോപ്പസിന്‍റെ ഇടത് ജനപ്രിയ സാമ്പത്തിക നയങ്ങള്‍ സാമ്പത്തിക വളര്‍ച്ച മുരടിപ്പിച്ചു. ഐഎംഎഫിന്‍റെ കണക്ക് പ്രകാരം ലാറ്റിനമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച 0.2 ശതമാനം ആയി ഇടിയും.
ലെബനന്‍ വര്‍ഷം 3000 തൊഴിലവസരങ്ങള്‍ മാത്രമാണു സൃഷ്ടിക്കുന്നത്. പ്രതിവര്‍ഷം 20,000 ഉണ്ടാകേണ്ട സ്ഥാനത്താണ് ഇത്. കടം കുതിച്ചുകയറുകയും ചെയ്യുന്നു. ട്രംപിന്‍റെ വ്യാപാരയുദ്ധം യുഎസ് സമ്പദ്‌വ്യവസ്ഥയുടെ ഉൗര്‍ജം കെടുത്തി. ഷി ചിൻ പിങ് വിപണി പരിഷ്കാരങ്ങള്‍ ഉപേക്ഷിച്ചതോടെ ചൈനയില്‍ സാമ്പത്തിക മാന്ദ്യമായി. നികുതി വര്‍ധിപ്പിച്ച ഇമ്രാന്‍ ഖാന്‍റെ നയം പാക്കിസ്ഥാന്‍ വാഹന വിപണിയെ തളര്‍ത്തി. കാര്‍ വില്‍പനയില്‍ പോയ പാദത്തില്‍ 39 ശതമാനത്തിന്‍റെ ഇടിവാണുണ്ടായത്.
ലോകത്താകെത്തന്നെ മധ്യവര്‍ഗത്തിനു വഞ്ചിക്കപ്പെട്ടതായും പെരുവഴിയിലായതായും തോന്നലുണ്ട്. ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും മോശം അവസ്ഥയിലാണ് സാമ്പത്തിക രംഗം. ജനപ്രിയ പദ്ധതികള്‍ ഉദ്ഘോഷിച്ച് വന്നവരുടെ അഴിമതിയാണ് മറ്റൊരു യാഥാര്‍ഥ്യം. യുക്രെയ്നുമായി ട്രംപ് നടത്താന്‍ ശ്രമിച്ച കൊടുക്കല്‍ വാങ്ങല്‍ ലോകത്തെല്ലായിടത്തും വലതുപക്ഷ/ ജനപ്രിയ നേതാക്കള്‍ നടത്തിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ഒരു ഉദാഹരണം മാത്രമാണ്.
പരമ്പരാഗത ചട്ടങ്ങള്‍ തകര്‍ത്തെറിയുമെന്നു പ്രഖ്യാപിച്ച് അധികാരത്തിലെത്തിയവരാണ് ഈ നേതാക്കള്‍. പക്ഷെ അതെല്ലാം അവരവരുടെ താല്‍പര്യ സംരക്ഷണത്തിനായി എന്ന് മാത്രം. ബൊളീവിയയില്‍ ഇവോ മൊറേൽസ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്നു. രാജ്യം പട്ടിണിയിലാണ്ടപ്പോള്‍ മുന്‍ ലെബനീസ് പ്രധാനമന്ത്രി സാദ് ഹരീരി, ഒരു ബിക്കിനി മോഡലിന് 16 മില്യൻ ഡോളറാണ് നല്‍കിയത്. സിപിഐ (Corruption Perceptions Index) ഡേറ്റയനുസരിച്ച് ആഗോളതലത്തില്‍ അഴിമതി കൂടിയതായി ജനങ്ങള്‍ക്കു ബോധ്യപ്പെടുന്നുണ്ട്.
ജനപ്രിയ/ സ്വേഛാധിപത്യ സര്‍ക്കാരുകൾക്കു വിശ്വാസ്യത നഷ്ടപ്പെടുകയാണ്. ഹോങ്കോങ്ങിലും ഇന്തൊനേഷ്യയിലും നഗരമധ്യവര്‍ഗം രാഷ്ട്രീയ, സാമ്പത്തിക സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയിരിക്കുന്നു. ഇക്കാലത്ത് വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ അധികസമയം വേണ്ടെന്നായിരിക്കുന്നു. വാട്സാപ് കോളിനു നികുതിയേർപ്പെടുത്തിയതായിരുന്നു ലെബനനിലെ പ്രക്ഷോഭങ്ങള്‍ക്കു കാരണം. സൗദി അറേബ്യയില്‍ ഹൂക്കാ റസ്റ്ററന്‍റുകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിയതും.
ഫ്രാന്‍സിലും സിംബാബ്‌വെയിലും ഇക്വഡോറിലും ഇറാനിലും എണ്ണവില വര്‍ധനയെക്കെതിരെയാണു ജനം തെരുവിലിറങ്ങിയത്. ചിലെയിലാവട്ടെ സബ‌് വേ യാത്രക്കൂലിയില്‍ നാലുശതമാനം വര്‍ധനയേര്‍പ്പെടുത്താനുള്ള നീക്കവും. ആധുനിക ലോകം അസ്ഥിരവും ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്നതുമായ സ്ഥിതിയിലാണ്. ആഗോളവല്‍ക്കരണത്തിനു തെറ്റുകുറ്റങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ജനപ്രിയ / വലതുപക്ഷ നയങ്ങള്‍ അതിനു പരിഹാരമല്ല.
ഈ പ്രക്ഷോഭങ്ങള്‍ക്കൊന്നും തന്നെ പ്രത്യേകിച്ചൊരു നേതൃത്വമില്ല. അതുകൊണ്ടു തന്നെ അവര്‍ക്കൊരു നയപരിപാടി ഉണ്ടാകുമെന്നും കരുതുക വയ്യ. പക്ഷേ വലിയ ചോദ്യം ഇനിയെന്ത് എന്നുള്ളതാണ്. ജനപ്രീതി സര്‍ക്കാരുകളുടെ പരാജയത്തിനു ശേഷം എന്താണ് വരാന്‍ പോകുന്നത്? എല്ലാ രാജ്യങ്ങളിലെയും നേതാക്കളുടെ ഉത്തരവാദിത്തം ഇതാണ്. ഒരു പുതിയ സാമൂഹ്യകരാര്‍ ഉണ്ടാക്കുക. വിദ്യാസമ്പന്നരായ നഗരവാസികള്‍ക്കും തൊഴിലാളി വര്‍ഗത്തിനും അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യങ്ങളെങ്കിലും ലഭ്യമാക്കുന്ന കരാര്‍.
ജനപ്രീതി സര്‍ക്കാരുകളുടെ പിന്തുണക്കാരായിരുന്ന തൊഴിലാളിവര്‍ഗത്തിന് അഭിവൃദ്ധിയും രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളെന്ന അംഗീകാരവും ലഭിക്കണം. വിദ്യാസമ്പന്നര്‍ക്കു ജനാധിപത്യ അവകാശങ്ങളും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന സംസ്കാരവും സംരക്ഷിക്കപ്പെടണം. ഈ സാമൂഹ്യ ഒത്തുതീര്‍പ്പ് ഉടമ്പടി തയാറാക്കുന്നവര്‍ ഭാവിയുടെ നേതാക്കളാകും.
(മൊഴിമാറ്റം: നിഷ പുരുഷോത്തമന്‍)
English Summary: The Revolt Against Populism, writes David Brooks