ADVERTISEMENT

ന്യൂഡൽഹി∙ പാക്കിസ്ഥാൻ–ചൈനീസ് ചാരന്മാർ ഓൺലൈൻ വിവരങ്ങൾ ചോർത്താൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് സൈനിക ഉദ്യോഗസ്ഥർ സമൂഹമാധ്യമ ഉപയോഗം നിയന്ത്രിക്കാൻ നിർദേശം. ഔദ്യോഗിക ആവശ്യങ്ങൾക്ക് വാട്സാപ് ഉപയോഗിക്കരുതെന്ന് നിർദേശം നൽകി. അതുപോലെ തന്ത്രപ്രധാന കൂടിക്കാഴ്ചകൾ നടത്തുന്ന ഉദ്യോഗസ്ഥർ അവരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകൾ ഡിആക്ടിവേറ്റു ചെയ്യാനും അറിയിച്ചു. 

സമൂഹമാധ്യമങ്ങളിൽ നിന്നും ചാറ്റ് ഗ്രൂപ്പുകളിൽ നിന്നും അകലം പാലിക്കണമെന്ന് 13 ലക്ഷത്തോളം വരുന്ന സൈനികർക്ക് സേന നിരന്തരം ഉപദേശം നൽകാറുണ്ടായിരുന്നെങ്കിലും ചില പ്രധാന കേസുകൾ ശ്രദ്ധയിൽപ്പെട്ടതോടെയാണു പുതിയ നിർദേശം ഇറക്കിയത്. സുക്നയിലെ 33–ാം സൈനിക വിഭാഗത്തിൽപ്പെടുന്ന ഒരു ഉദ്യോഗസ്ഥനെ പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നമ്പർ അജ്‍ഞാത വാട്സാപ് ഗ്രൂപ്പിൽ ചേർത്തതോടെയാണ് നിർദേശം കർശനമാക്കിയത്. 

വിവരം അറിഞ്ഞ ഉടനെ വാട്സാപ് ഗ്രൂപ്പിൽ നിന്ന് സൈനികൻ ഒഴിവാകുകയും ചെയ്തു. ഗ്രൂപ്പിന്റെ സ്ക്രീൻ ഷോട്ടും അദ്ദേഹം എടുത്തിരുന്നു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ പ്രവർത്തകർ ഇന്ത്യൻ സൈനികരെയും അവരുടെ കുടുംബത്തെയും ലക്ഷ്യം വയ്ക്കുന്നതായാണ് അദ്ദേഹം പറഞ്ഞത്.

ഇന്ത്യൻ സെനിക ഉദ്യോഗസ്ഥരെ ഹണി ട്രാപ്പിൽ കുടുക്കി പാക്കിസ്ഥാൻ വനിതകൾ രഹസ്യങ്ങൾ ചോർത്തുന്നുവെന്ന നിരവധി കേസുകൾ കഴിഞ്ഞ കുറേ വർഷങ്ങളായി റിപ്പോർട്ടു ചെയ്തിരുന്നു. ന്യൂഡൽഹിയിലെ ഐഎഎഫ് ആസ്ഥാനത്തെ ഒരു  ഗ്രൂപ്പ് ക്യാപ്റ്റനും ഇവരുടെ വലയിൽ കുടുങ്ങിയവരിൽ പെടുന്നു. കഴിഞ്ഞ മാസമാണ് സമാന കേസിൽ രാജസ്ഥാനിലെ രണ്ടു ജവാൻമാരെ അറസ്റ്റു ചെയ്തത്. 

സമൂഹമാധ്യമങ്ങൾ വഴി പരസ്യമായും രഹസ്യമായും വിവരങ്ങൾ ചോരുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യൻ ആർമിയുടെ സൈബർ സംഘം (എസിജി) പറയുന്നത്. അതിനാലാണ് സേനയിൽ ഉയർന്ന പദവി കൈകാര്യം ചെയ്യുന്നവരും സുപ്രധാന ചർച്ചകളിൽ പങ്കെടുക്കുന്നവരും ഫെയ്സ്ബുക്ക് അക്കൗണ്ട് ഒഴുവാക്കാൻ നിർദേശിക്കുന്നതെന്നും സൈബർ വിഭാഗം വ്യക്തമാക്കി.

വാട്സാപ്പിലെ സെറ്റിങ്സ് മാറ്റുന്നതിലൂടെ അനാവശ്യ ഗ്രൂപ്പുകളിൽ എത്തിപ്പെടുന്നത് ഒഴിവാക്കാമെന്നാണ് അധികൃതരുടെ നിർദേശത്തിൽ പറയുന്നത്. എന്നാൽ വാട്സാപ് സന്ദേശങ്ങളുടെ രഹസ്യാത്മക കാത്തുസൂക്ഷിക്കുന്ന എൻ–ടു–എൻട് എൻക്രിപ്ഷൻ മൊബൈൽ സെറ്റുകൾ സമരസപ്പെട്ടാൽ നിഷ്ഫലമാകുമെന്നതാണെന്നും അതിനാൽ ഔദ്യോഗിക സന്ദേശങ്ങൾ കൈമാറരുതെന്നും എസിജി മുന്നറിയിപ്പു നൽകി. സൈബർ ആക്രമണം സംശയിക്കുന്നതിനാൽ സ്മാർട് ഫോണുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും എസിജി അറിയിച്ചു. 

English Summary : Snoop fears: Army asks staff to avoid WhatsApp and FB

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com