900 ഐഎസ് അനുഭാവികള്‍ കാബൂളില്‍ കീഴടങ്ങി; സംഘത്തില്‍ മലയാളികളും
Mail This Article
കാബൂൾ∙ ഇന്ത്യക്കാരടക്കം 900 ഐഎസ് അനുഭാവികൾ അഫ്ഗാൻ സുരക്ഷാ സേനയ്ക്കു മുന്നിൽ കീഴടങ്ങി. പാക്കിസ്ഥാനിൽ നിന്നുള്ളവരാണ് കൂടുതൽ. സ്ത്രീകളും കുട്ടികളും അടക്കം പത്ത് ഇന്ത്യക്കാരും കീഴടങ്ങിയവരിൽ ഉൾപ്പെടുന്നു. ഇവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നുള്ളവരാണെന്നാണ് ദേശീയ മാധ്യമങ്ങൾ പുറത്തുവിടുന്ന റിപ്പോർട്ട്. ഐഎസ് അനുഭാവികളായി കേരളത്തിൽ നിന്നും കാബൂളിലെത്തിയവരാണെന്നാണു വിവരം. കീഴടങ്ങിയവരുടെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസി അറിയിച്ചു.
പിടിയിലായ ഓരോരുത്തരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾ അതിനു ശേഷം മാത്രമേ പുറത്തു വിടാന്‍ സാധിക്കൂ. 2016ൽ ഡസൻ കണക്കിനാളുകൾ കേരളത്തിൽ നിന്നും ഐഎസിൽ ചേർന്നിട്ടുണ്ട്. പലരും മതപരിവർത്തനം നടത്തിയവരാണെന്നും അഫ്ഗാൻ അന്വേഷണ ഏജൻസി അറിയിച്ചു. നങ്കർഹാറിൽ ഇന്ത്യക്കാരായ സജീവ ഐഎസ് പ്രവർത്തകരുണ്ട്. അഫ്ഗാൻ സേന നടത്തിയ വ്യോമാക്രമണത്തിൽ കുറച്ചുപേർ കൊല്ലപ്പെട്ടിരുന്നതായും ഔദ്യോഗികവൃത്തങ്ങൾ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്റെ കിഴക്കൻ പ്രവിശ്യയായ നങ്കർഹാറിലാണ് അഫ്ഗാൻ സുരക്ഷാ സേന ഐഎസിനെതിരെ ഓപ്പറേഷൻ നടത്തിയത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ നവംബർ 12ന് 93 ഐഎസ് അംഗങ്ങളെ സേന പിടികൂടിയിരുന്നു. 13 പേർ പാക്കിസ്ഥാനിൽ നിന്നുള്ളവരാണ്. ഇവരിൽ നിന്നും ആയുധങ്ങളും കണ്ടെടുത്തു.
English Summary: 10 Indians among 900 ISIS affiliates surrendering in Afghanistan