ADVERTISEMENT

കൊച്ചി∙ രാജ്യാന്തര ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവർ കനകമലയിൽ ഒത്തുചേർന്ന് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ആറു പേർ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി കണ്ടെത്തി. മന്‍സീദ്, സ്വാലിഹ് മുഹമ്മദ്, റാഷിദ്, റംഷാദ് നങ്കീലന്‍, സ്വാഫാന്‍, സുബഹാനി ഹാജ മൊയ്തീന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആറാം പ്രതി ജാസിമിനെ കോടതി വെറുതെ വിട്ടു.

2016 ഒക്ടോബറിലാണ് കണ്ണൂർ കനകമലയിൽ ഒത്തുചേർന്ന് കേരളത്തിലും തമിഴ്നാട്ടിലും ആക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട ഐഎസ് അനുഭാവികളെ എൻഐഎ അന്വേഷണ സംഘമാണ് തിരിച്ചറിഞ്ഞത്. രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനെയും വധിക്കാൻ ഇവർ ഗൂഢാലോചന നടത്തിയെന്നായിരുന്നു എൻഐഐയുടെ കണ്ടെത്തൽ. അതോടൊപ്പം കൊച്ചിയിൽ ജമാത്തെ ഇസ്‌ലാമിയുടെ സമ്മേളനത്തിലേക്ക് വാഹനമിടിച്ചു കയറ്റി ആക്രമണം നടത്താനും ബിജെപി നേതാവിനെ വധിക്കാനും ഇവർ പദ്ധതിയിട്ടിരുന്നു.

കനകമലയിൽ യോഗം ചേർന്നവരും സമൂഹമാധ്യമങ്ങളിലൂടെ ഇതിൽ പങ്കാളികളായവരുമടക്കം 15 പേരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ഇതിൽ എട്ടു പേർക്കെതിരെയായിരുന്നു കൊച്ചി എൻഐഎ കോടതിയിൽ കുറ്റപത്രം. കുറ്റക്കാരെന്നു കണ്ടെത്തിയവർക്കെതിരെ യുഎപിഎ നിയമപ്രകാരമുള്ള കുറ്റം ചുമത്തിയിട്ടുണ്ട്. അഞ്ചാം പ്രതി മുഹമ്മദ് ഫയാസിനെ മാപ്പുസാക്ഷിയാക്കിയിരുന്നു. 2017 മാർച്ചിൽ എൻഐഎ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

സുബ്ഹാനി ഹാജ് മൊയ്തീന്‍ െഎഎസിനുവേണ്ടി യുദ്ധം ചെയ്തയാളെന്നാണ് എന്‍െഎഎ കണ്ടെത്തിയിട്ടുള്ളത്. 2015 ഏപ്രിലിൽ ഇറാഖിലെത്തി ആയുധപരിശീലനം നേടിയ േശഷം മൊസൂളിലെ യുദ്ധമേഖലയിലാണ് സുബ്ഹാനി ഐഎസിന്റെ സൈനികനായതെന്നാണ് എൻഐഎ കോടതിയിൽ ബോധിപ്പിച്ചത്. കേസിലെ 7–ാം പ്രതി സജീർ മംഗലശേരിയാണ് ഗ്രൂപ്പുകളിലൂടെ യുവാക്കളെ അക്രമത്തിനു പ്രേരിപ്പിച്ചിരുന്നത്. ഇയാൾ പിന്നീട് അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 70 സാക്ഷികളെ കേസിൽ വിസ്തരിച്ചിരുന്നു.

ഐഎസ് അനുഭാവമുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് മധ്യപ്രദേശ് മുതൽ ഈ സംഘത്തെ അന്വേഷണ സംഘം പിന്തുടരുന്നുണ്ടായിരുന്നു. ഇവർ കേരളത്തിൽ എത്തിയ വിവരം ലഭിച്ചെങ്കിലും പദ്ധതിയെക്കുറിച്ച് ധാരണയില്ലായിരുന്നു. ഇതിനിടെ സംഘത്തെ പിന്തുടർന്നെത്തിയ ഉദ്യോഗസ്ഥർ ഇവർ കനകമലയിൽ ഒത്തുചേർന്നതായി വിവരം ലഭിച്ചു. തുടർന്ന് മഫ്തിയിലുള്ള 20 ഉദ്യോഗസ്ഥർ കനകമല വളഞ്ഞ് സാഹസികമായാണ് പ്രതികളിൽ അഞ്ചുപേരെ പിടികൂടിയത്.

രഹസ്യ പേരുകളിൽ സമൂഹമാധ്യമങ്ങളിലുള്ള പ്രതികൾ ചർച്ച നടത്തിയതു കബാലി, ബില്ല, 8ജിബി, ബീസർ, ഇനോവ, റയാൻ, കാഴ്ച, 916, കപ്പൽ, തുടങ്ങിയ പേരുകളിലെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഈ വിവരം പ്രത്യേക കോടതിയിൽ വാദത്തിനിടെ അന്വേഷണ സംഘം വെളിപ്പെടുത്തി. ‘നോളജ്’ എന്നു പേരിട്ട രഹസ്യ ഗ്രൂപ്പിന്റെ മറവിൽ ടെലിഗ്രാം ആപ് വഴിയായിരുന്നു ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തത്. ബിജെപി നേതാവ് എം.ടി.രമേശിനെ ഇവർ ലക്ഷ്യമിട്ടിരുന്നതായി കോടതിയിൽ വ്യക്തമാക്കിയിരുന്നു. ‘റമീസ്’ എന്ന പേരിലാണ് രമേശിനെക്കുറിച്ചുള്ള സംസാരം ഇവർ ടെലിഗ്രാം ആപ്പിൽ നടത്തിയത്. ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കാൻ ‘ദ് ഗേറ്റ്’ എന്നു പേരിട്ട ഗ്രൂപ്പും ഇവർ നിലനിർത്തിയിരുന്നു.

കേരളത്തിലെ ഭീകര പ്രവർത്തനങ്ങൾക്കു പണം കണ്ടെത്താൻ എടിഎം കവർച്ച, തട്ടിക്കൊണ്ടുപോകൽ, ഓൺലൈൻ ഹാക്കിങ്, വട്ടിപ്പലിശക്കാരെയും സ്വർണക്കടകളെയും കൊള്ളയടിക്കുക തുടങ്ങിയ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്രെ. ഇക്കാര്യം ഗ്രൂപ്പുകളിൽ ചർച്ച ചെയ്തിരുന്നു. അസുഖമാണ്, ഡ്രൈവിങ് അറിയില്ല തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ആക്രമണ പദ്ധതികളിൽ നിന്നു ചിലര്‍ വിട്ടുനിന്നിരുന്നു.

English Summary: Developments In Kanakamala Is Camp

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com