ഡോക്ടറുടെ കൊലപാതകം: പ്രതിഷേധം കത്തുന്നു; 3 പൊലീസുകാർക്ക് സസ്പെൻഷൻ
Mail This Article
ഹൈദരാബാദ് ∙ തെലങ്കാനയിൽ വനിതാ വെറ്റിനറി ഡോക്ടർ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പൊലീസുകാർക്കു സസ്പെൻഷൻ. ഡോക്ടറെ കാണാനില്ലെന്ന പരാതിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിൽ പൊലീസ് അനാസ്ഥ കാണിച്ചെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് സസ്പെൻഷൻ. ഷംഷാബാദ് പൊലീസ് സ്റ്റേഷനിലെ എസ്ഐ എം. രവി കുമാർ, രാജീവ്ഗാന്ധി ഇന്റർനാഷനൽ എയർപോർട്ട് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാരായ വേണുഗോപാൽ റെഡ്ഡി, എ. സത്യനാരായണ ഗൗഡ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇന്നലെ, കൊല്ലപ്പെട്ട യുവതിയുടെ വീട് സന്ദർശിച്ച ദേശീയ വനിതാ കമ്മിഷന്റെ റിപ്പോർട്ടിലും കേസ് അന്വേഷിക്കാൻ പൊലീസ് എടുത്ത കാലതാമസം ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേഷനുകൾ കയറി ഇറങ്ങിയിട്ടും പൊലീസ് സഹായിക്കാൻ തയാറായില്ലെന്നു മരിച്ച പെൺകുട്ടിയുടെ കുടുംബം നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. പരാതി കൊടുക്കാൻ ആർജിഐഎ പൊലീസ് സ്റ്റേഷനിലെത്തിയെ ഡോക്ടറുടെ സഹോദരിയെ തങ്ങളുടെ സ്റ്റേഷൻ പരിധിയിലല്ലെന്നു പറഞ്ഞ് ഷംഷാബാദ് സ്റ്റേഷനിലേക്കു പറഞ്ഞയയ്ക്കുകയാണ് ചെയ്തത്. അവിടെയും പൊലീസുകാരെ തിരച്ചിലിനായി അയയ്ക്കാൻ താമസം വന്നുവെന്ന് സഹേദരി മൊഴി നൽകിയിട്ടുണ്ട്.
ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിങ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊല്ലു നവീൻ, ചന്നകേശവലു എന്നിവരാണ് പ്രതികൾ. ഇവരെ താമസിപ്പിച്ചിരിക്കുന്ന ഷംഷാബാദ് പൊലീസ് സ്റ്റേഷനു മുന്നിൽ ആയിരങ്ങളാണ് പ്രതിഷേധവുമായി തടിച്ചുകൂടിയത്. പ്രതിഷേധക്കാർക്കെതിരെ പൊലീസ് ലാത്തി വീശി. പ്രതികളുടെ വിചാരണ എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈദരാബാദിന്റെ വിവിധ മേഖലകളിൽ പ്രതിഷേധം കനക്കുകയാണ്.
ഇരുചക്രവാഹനത്തിന്റെ കാറ്റഴിച്ചുവിട്ടശേഷം സഹായവാഗ്ദാനം നൽകി വനിതാ വെറ്ററിനറി ഡോക്ടറെ കെണിയിൽപെടുത്തിയ ലോറി ഡ്രൈവറും സംഘവും മദ്യം ചേർത്ത ശീതളപാനീയം കുടിപ്പിപ്പിച്ച ശേഷമാണ് അവരെ പലതവണ ക്രൂരമായി പീഡിപ്പിച്ചത്. കൊലയ്ക്കു ശേഷം പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിക്കുകയും ചെയ്തു.
English Summary : Huge Protests Over Telangana Vet Rape-Murder, 3 Cops Suspended