ADVERTISEMENT

ന്യൂഡൽഹി ∙ സവാളവില വർധന തടയാനും ആഭ്യന്തര വിതരണം വർധിപ്പിക്കാനും തുർക്കിയിൽ നിന്ന് 11,000 ടൺ സവാള ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മെറ്റൽസ് ആൻഡ് മിനറൽസ് ട്രേഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കാണ് (എം‌എം‌ടി‌സി) ഇറക്കുമതി ചുമതല.

വിലക്കയറ്റം പിടിച്ചു നിർത്താൽ കേന്ദ്രസർക്കാർ നൽകുന്ന രണ്ടാമത്തെ ഇറക്കുമതി ഓർ‌ഡറാണിത്. നേരത്തെ 6,090 ടൺ ഈജിപ്തിൽ നിന്ന് ഇറക്കുമതി ചെയാൻ ഓർഡർ നൽകിയിരുന്നു. ആഭ്യന്തര വിതരണം മെച്ചപ്പെടുത്താനും വില നിയന്ത്രിക്കാനും 1.2 ലക്ഷം ടൺ ഉള്ളി ഇറക്കുമതി ചെയ്യാൻ കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകാരം നൽകിയിരുന്നു. 

ഈ മാസം രണ്ടാം വാരത്തിൽ മുംബൈയിലെ നവ ഷെവയിൽ (ജെഎൻപിടി) ഇറക്കുമതി ചെയ്യുന്ന സവാള കിലോഗ്രാമിന് 52-55 രൂപ നിരക്കിൽ സംസ്ഥാന സർക്കാരുകൾക്ക് വിതരണം ചെയ്യുമെന്ന് അറിയിച്ചിരുന്നു.

നിലവിൽ, പ്രധാന നഗരങ്ങളിൽ കിലോഗ്രാമിന് 75-120 രൂപയാണ് സവാള വില. സർക്കാർ ഇതിനകം തന്നെ കയറ്റുമതി നിരോധിക്കുകയും മൊത്തക്കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും അനിശ്ചിതകാലത്തേക്ക് സ്റ്റോക്ക് പരിധി ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഉള്ളി വില നിരീക്ഷിക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ധനമന്ത്രി, ഉപഭോക്തൃകാര്യ മന്ത്രി, കൃഷി മന്ത്രി, റോഡ് ഗതാഗത മന്ത്രി എന്നിവർ ഉൾപ്പെട്ട ഒരു മന്ത്രിതലസമിതിയും ഇതിനകം രൂപീകരിച്ചു. സെക്രട്ടറിമാരും ഉപഭോക്തൃകാര്യ സെക്രട്ടറി അവിനാശ് കെ ശ്രീവാസ്തവയും സമിതിയുടെ സ്ഥിതിഗതികൾ നിരന്തരം അവലോകനം ചെയ്യുന്നുണ്ട്.

2019-20 ലെ ഖാരിഫ്, ഖാരിഫ് അനന്തര സീസണുകളിൽ ഉള്ളി ഉൽപാദനം 26 ശതമാനം ഇടിഞ്ഞ് 5.2 ദശലക്ഷം ടണ്ണായി മാറിയെന്ന് നവംബറിൽ ഭക്ഷ്യ ഉപഭോക്തൃ മന്ത്രി റാം വിലാസ് പാസ്വാൻ പറഞ്ഞിരുന്നു. ‘സവാള കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങളായ കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കാലം തെറ്റി പെയ്ത കനത്ത മഴ വൻ വിളനഷ്ടമുണ്ടാക്കി. ഇത് ഞങ്ങളുടെ കൈയിലല്ല, സർക്കാർ പരമാവധി ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാൽ പ്രകൃതിയെ ജയിക്കാൻ  ആർക്കാണു കഴിയുക’– സവാളയുടെ വില എപ്പോൾ ന്യായമായ നിലവാരത്തിലേക്ക് എത്തുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

English Summary: MMTC to import 11,000 tonnes onion from Turkey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com