ADVERTISEMENT

ഇടയ്ക്കിടെ ആൾപ്പെരുമാറ്റമുണ്ടാകുന്നതൊഴിച്ചാൽ അധികമാരും കടന്നു ചെല്ലാത്തതായിരുന്നു ബെംഗളൂരുവിലെ ചിന്തല മഡിവാളയിലുള്ള ആ പ്രദേശം. പലയിടത്തും കാടുപിടിച്ചതു പോലെ മരങ്ങളും ചെടികളും തിങ്ങി വളർന്നിരിക്കുന്നു, ഒരു ചതുപ്പുനിലവുമുണ്ട്. സ്ഥലത്തിന്റെ ഉടമ ഇടയ്ക്കിടെ അവിടേക്കു വന്നു പരിശോധിക്കാറുണ്ട്. അത്തരമൊരു വരവിലായിരുന്നു ഒരു മരത്തിനോടു ചേർന്ന് ഈച്ചകൾ നിറഞ്ഞിരിക്കുന്നത് കണ്ടത്. തേനീച്ചക്കൂടാണെന്നാണ് ആദ്യം കരുതിയത്. എന്നാൽ അടുത്തേക്ക് പോകുന്തോറും കനത്ത ദുർഗന്ധം. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മരത്തിൽനിന്നു തൂങ്ങിക്കിടക്കുന്ന കയറിലെ മുടിയിഴകൾ കണ്ടത്. അതിന്മേലായിരുന്നു ഈച്ചകൾ പൊതിഞ്ഞുകൂടിയിരുന്നത്.

കൂടുതൽ പേരെത്തി നോക്കുമ്പോൾ തലയില്ലാത്ത രണ്ടു മൃതദേഹങ്ങൾ താഴെ കിടക്കുന്നു. ഉടൻ തന്നെ വിവരം ഹെബ്ബഗോഡി പൊലീസിൽ വിവരമറിയിച്ചു. 40 ദിവസത്തോളമായി കേരളത്തിലെ രണ്ടു വീട്ടുകാർ നടത്തിയിരുന്ന അന്വേഷണത്തിന് അവിടെ അവസാനമാവുകയായിരുന്നു. ഒക്ടോബർ 11 മുതൽ കാണാതായിരുന്ന തൃശൂർ ആലമറ്റം കുണ്ടൂർ ചിറ്റേത്തുപറമ്പിൽ സുരേഷിന്റെയും ശ്രീജയുടെയും മകൾ ശ്രീലക്ഷ്മിയുടെയും പാലക്കാട് മണ്ണാർക്കാട് അഗളിയിൽ മോഹനന്റെ മകൻ അഭിജിത്തിന്റെയും മൃതദേഹങ്ങളായിരുന്നു അത്.

ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിയിലെ ഒരു ഐടി കമ്പനിയില്‍ സോഫ്റ്റ്‌വെയർ എൻജിനീയർമാരായിരുന്നു അഭിജിത്തും ശ്രീലക്ഷ്മിയും. ആറു മാസം മുൻപ് കമ്പനിയിൽ ചേർന്ന ശ്രീലക്ഷ്മി ഉൾപ്പെട്ട ടീമിന്റെ ലീഡറായിരുന്നു അഭിജിത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും വ്യത്യസ്ത ജാതിക്കാരായതിനാൽ വിവാഹത്തിനു വീട്ടുകാർ എതിരു നിന്നപ്പോൾ ആത്മഹത്യ ചെയ്തെന്നും ആയിരുന്നു പൊലീസിന്റെ ആദ്യ റിപ്പോർട്ട്.

bengaluru-techie-couple-death

ഇക്കഴിഞ്ഞ നവംബർ 23ന് ശ്രീലക്ഷ്മി അമ്മാവനെ ഫോണിൽ വിളിച്ചെന്നും ‘ബുദ്ധിമുട്ടിച്ചതിന് നന്ദി’ എന്ന മട്ടിൽ സംസാരിച്ചെന്നും ചില മാധ്യമങ്ങൾ റിപ്പോര്‍ട്ടും ചെയ്തു. എന്നാൽ ഇരുവരും ഒരേ ജാതിയിൽ പെട്ടവരാണെന്നു ബന്ധുക്കൾ പറയുന്നു. അഭിജിത്തിനെപ്പറ്റി ശ്രീലക്ഷ്മി വീട്ടിൽ സൂചിപ്പിച്ചിരുന്നതു പോലുമില്ല. അഭിജിത്തിന്റെ വീട്ടിലും ഈ ബന്ധത്തെപ്പറ്റി പറഞ്ഞിരുന്നില്ല.

നവംബർ 23നു ശ്രീലക്ഷ്മി വീട്ടിലേക്കു വിളിച്ചെന്നു പറഞ്ഞ അതേ പൊലീസ് തന്നെയാണ് ഇരുവരുടെയും മൃതദേഹത്തിന് ഒരുമാസത്തിലേറെ പഴക്കമുണ്ടെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നവംബർ 29 നു കണ്ടെത്തിയ മൃതദേഹത്തിന്റെ പഴക്കം ഫൊറൻസിക് വിദഗ്ധരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരുടെയും മരണവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങളാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്. പൊലീസിന്റെ അനാസ്ഥയെപ്പറ്റിയും ഇരുവരെയും അന്വേഷിക്കുന്നതിനിടെ സംശയമുണ്ടാക്കിയ കാര്യങ്ങളും ബെംഗളൂരുവിൽ ജോലി നോക്കുന്ന ശ്രീലക്ഷ്മിയുടെ പിതൃസഹോദരൻ സേതുമോൻ ‘മനോരമ ഓൺലൈനി’നോട് വിശദീകരിക്കുന്നു:

‘ഒക്ടോബർ 11നാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്. തന്റെ ഫോണും എടിഎം കാർഡും ഉൾപ്പെടെ ജോലിസ്ഥലത്തു വച്ചായിരുന്നു അവൾ പോയത്. അതിനും ഏതാനും ദിവസം മുൻപാണ് പേയിങ് ഗെസ്റ്റായി താമസിക്കുന്നയിടത്തു നിന്ന് ശ്രീലക്ഷ്മി കൂട്ടുകാരികൾക്കൊപ്പം മറ്റൊരിടത്തേക്കു മാറുന്നത്. പാരപ്പന അഗ്രഹാരയിലായിരുന്നു പുതിയ താമസസ്ഥലം. 11ന് കാണാതായെങ്കിലും 12നാണു സുഹൃത്തുക്കളില്‍ ചിലര്‍ നാട്ടിലുള്ള അമ്മാവൻ അഭിലാഷിനെ വിവരം അറിയിക്കുന്നത്– ‘ശ്രീലക്ഷ്മിയെ കാണാനില്ല’ എന്നു മാത്രമായിരുന്നു പറഞ്ഞത്. പൊലീസുകാരനായ അഭിലാഷ് അപ്പോള്‍ത്തന്നെ ബെംഗളൂരുവിലേക്കു തിരിച്ചു.

13 ന് അവിടെയെത്തിയ ശേഷമാണ് 14 ന് പൊലീസിൽ ‘മിസ്സിങ്’ കേസ് ഫയൽ ചെയ്യുന്നത്. എന്നാൽ പാരപ്പന അഗ്രഹാര സ്റ്റേഷനിൽനിന്ന് തുടക്കം മുതൽ മോശം പ്രതികരണമായിരുന്നു. യാതൊരു വിധത്തിലും സഹകരിക്കാത്ത അവസ്ഥ. പലരെക്കൊണ്ടും വിളിച്ചു പറയിപ്പിച്ചിട്ടു പോലും ഫലമുണ്ടായില്ല. കേരള പൊലീസും ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ഇംഗ്ലിഷിലോ തമിഴിലോ ഹിന്ദിയിലോ പോലും ആരും സ്റ്റേഷനിൽ ആശയവിനിമയത്തിനില്ലാത്ത അവസ്ഥ. ഒരു പൊലീസുകാരനാണ് ഇംഗ്ലിഷിൽ കാര്യങ്ങൾ പറയാൻ തയാറായത്.

പൊലീസ് നിസ്സഹകരണത്തിലായതോടെ ബന്ധുക്കളെല്ലാവരും തങ്ങളുടേതായ രീതിയിൽ അന്വേഷണം നടത്തി. അഭിജിത്തിനെയും കാണാതായ വിവരം അപ്പോഴാണ് അറിയുന്നത്. അതിനിടെ കൂട്ടുകാരില്‍ ചിലർ ഒക്ടോബർ 12ന് തങ്ങളുടെ ഫോണിലേക്കു വന്ന ചില വാട്സാ‌പ് സന്ദേശങ്ങളെപ്പറ്റി പറഞ്ഞു. ‘ഇത്തിരി സീരിയസാണ്, വേഗം വായോ...’ എന്നുള്ള സന്ദേശമായിരുന്നു അതിലൊന്ന്. ‘വേഗം, പ്ലീസ്, ലേറ്റ് ആകല്ലേ...’ എന്ന മട്ടിലുള്ള സന്ദേശങ്ങളും എത്തി. ഇരുവരും അപകടത്തിൽപ്പെട്ടെന്നും ഒരിടത്തു കുടുങ്ങിയിരിക്കയുമാണെന്ന മട്ടിലുള്ള ആ സന്ദേശങ്ങൾ ലഭിച്ചത് ഉച്ചയ്ക്ക് 12നും 12.45നും ഇടയ്ക്കായിരുന്നു.

ശ്രീലക്ഷ്മിയുടെയും അഭിജിത്തിന്റെയും സുഹൃത്തുക്കൾക്ക് ആ സന്ദേശം ലഭിച്ചിരുന്നു. ഒരേ ഫോണിൽ നിന്നായിരുന്നു രണ്ടു സന്ദേശവും. പക്ഷേ രണ്ടിലെയും അപേക്ഷയുടെ സ്വരം രണ്ടു വിധത്തിലായിരുന്നു. സന്ദേശങ്ങളിലൊന്ന് അയച്ചത് ശ്രീലക്ഷ്മിയാണെന്നു തന്നെയാണ് അതിലെ വാക്കുകൾ പ്രയോഗിച്ച രീതിയില്‍ നിന്നു ബന്ധുക്കൾ ഉറപ്പു പറയുന്നത്. വാട്സാപ്പിൽ ചിന്തല മഡിവാളയിലെ ലൊക്കേഷനും അയച്ചിരുന്നു. സന്ദേശം ലഭിച്ചതിനു പിന്നാലെ സുഹൃത്തുക്കളിൽ ചിലർ ഇവിടെയെത്തി. ഫോൺ വിളിച്ചപ്പോൾ അഭിജിത്തിനെ കിട്ടുകയും ചെയ്തു. അകത്തോട്ടു വരാനായിരുന്നു പറഞ്ഞത്. ശ്രീലക്ഷ്മിയും ഒപ്പമുണ്ടെന്നു പറഞ്ഞു.

Abhijith-Mohan-and-Srilakshmi-death

സ്ഥലത്തിന്റെ സൂചന നൽകി അഭിജിത് ചൂളം വിളിച്ച ശബ്ദവും കേട്ടെന്നും സുഹൃത്തുക്കൾ ബന്ധുക്കളോടു പറഞ്ഞു. എന്നാൽ ഏറെ തിരഞ്ഞിട്ടും കാണാതായതോടെ സുഹൃത്തുക്കൾ തിരിച്ചു പോയി. ഒറ്റപ്പെട്ട സ്ഥലമായതിനാൽ പേടിതോന്നി തിരികെപ്പോയെന്നാണ് അവർ ബന്ധുക്കളോടു പറഞ്ഞത്. അതും ഒക്ടോബർ 13നു മാത്രം. ഇതറിഞ്ഞതിനു പിന്നാലെ ബന്ധുക്കൾ ഈ പ്രദേശത്തെത്തി പരിശോധന നടത്തി. എന്നാൽ അസ്വാഭാവികമായൊന്നും കണ്ടെത്താനായില്ല. ഫോണും അതിനോടകം സ്വിച്ച് ഓഫ് ആയിപ്പോയിരുന്നു. മറ്റെവിടേക്കെങ്കിലും മാറിപ്പോയിട്ടുണ്ടാകുമെന്നു കരുതി തിരച്ചിൽ നിർത്തി തിരികെ പോയി.

പ്രദേശത്തു തന്നെ ഇരുവരും കാണുമെന്ന സംശയമുള്ളതിനാൽ ബന്ധുക്കളിൽ ചിലർ സമീപത്തെ ഒരു ബേക്കറിയിൽ ഫോൺ നമ്പർ നൽകിയിരുന്നു. അതു തന്നെയാണു പിന്നീട് മൃതദേഹം കണ്ടെത്തിയപ്പോൾ തുണയായതും. ബേക്കറിയിലെ ജീവനക്കാരിയാണ് നവംബർ 29നു ബന്ധുക്കളെ വിളിച്ച് രണ്ടു മൃതദേഹം കണ്ട വിവരം അറിയിച്ചത്. ഒക്ടോബർ 12ന് അപകടത്തിലാണെന്ന സന്ദേശം ലഭിച്ചിട്ടും 13 ന് വിവരം അറിയിച്ചതിലും ബന്ധുക്കൾക്കു സംശയമുണ്ട്. സുഹൃത്തുക്കളുടെ സന്ദേശം പൊലീസിന് നൽകിയപ്പോഴും ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ക്ഷേത്രപരിസരങ്ങളിലുമൊക്കെ തിരച്ചിലിനാണ് അവർ ശ്രമിച്ചത്.

ബെംഗളൂരുവിൽ താമസിക്കുന്നതിനിടയ്ക്ക് എന്ത് ആവശ്യം വന്നാലും ശ്രീലക്ഷ്മി ബന്ധുക്കളെ സഹായത്തിനു വിളിക്കാറുണ്ട്. നാട്ടിലുള്ള അമ്മാവൻ അഭിലാഷ് ഉൾപ്പെടെയുള്ളവരോടും വിശേഷങ്ങൾ പങ്കുവയ്ക്കുന്നത് പതിവാണ്. ഒക്ടോബർ 11ന് സേതുവിനെ വിളിച്ചിരുന്നു. ജോലിയുടെ ടെൻഷൻ കാരണം ഒരു സുഹൃത്ത് ഏറെ ബുദ്ധിമുട്ടുന്നുണ്ട്, ബെംഗളൂരുവിലെ ഏതെങ്കിലും സൈക്യാട്രിസ്റ്റിന്റെ നമ്പർ വേണമെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയ്ക്കു ശസ്ത്രക്രിയയുള്ളതിനാൽ 11നു തന്നെ നാട്ടിലേക്കു വരാനിരിക്കുകയായിരുന്നു ശ്രീലക്ഷ്മി. അഭിജിത്തിനൊപ്പമാണ് താൻ മാളയിലേക്കു പോകുന്നതെന്ന് സുഹൃത്തുക്കൾക്ക് ശ്രീലക്ഷ്മി വോയിസ് മെസേജും അയച്ചിരുന്നു. അതിനു ശേഷമാണു 12നു കാണാതായെന്ന സന്ദേശം ലഭിച്ചത്.

അഭിജിത്തിന്റെ മൃതദേഹത്തിലുള്ള ബാഗില്‍നിന്നു ലഭിച്ച തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് മൃതദേഹം തിരിച്ചറിയുന്നത്. ഇതോടൊപ്പം ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണത്തിൽ സഹായിക്കുന്ന നിർണായക വിവരങ്ങൾ പൊലീസിന് ഫോണിൽ നിന്നു ലഭിക്കുമെന്നാണു കരുതുന്നത്. എന്നാൽ കേസിൽ പാരപ്പന അഗ്രഹാര പൊലീസ് സ്റ്റേഷനിൽ നൽകിയ മിസ്സിങ് കേസിൽ പോലും കൃത്യമായ അന്വേഷണം നടത്താൻ പൊലീസ് തയാറായിരുന്നില്ല. കൃത്യമായ ക്രൈം നമ്പറോ സെക്‌ഷനോ ഒന്നും രേഖപ്പെടുത്താതെയാണ് എഫ്ഐആർ പോലും നൽകിയത്. അപ്പോഴും കേരള പൊലീസ് കൃത്യമായി ഇടപെട്ടിരുന്നു. സൈബർ സെല്ലും സഹായിച്ചു.

കാണാതായെന്ന പരാതി നൽകി ദിവസങ്ങളായിട്ടും നടപടിയില്ലാതെ വന്നതോടെ നവംബർ 18ന് കർണാടക ഹൈക്കോടതിയിൽ ഹേബിയസ് കോർപസും ഫയൽ ചെയ്തു. തുടർന്ന് പൊലീസിനും അഭിജിത്തിന്റെ വീട്ടുകാർക്കും കോടതി നോട്ടിസയച്ചു. പൊലീസ് നൽകിയ റിപ്പോർട്ട് പ്രകാരം അഭിജിത്തും ശ്രീലക്ഷ്മിയും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. അതിനാൽത്തന്നെ കേസിൽ അഭിജിത്തിന്റെ വീട്ടുകാർക്കു നേരെ നടപടിയെടുക്കാനും ശ്രമമുണ്ടായി. മകനെ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നെന്നായിരുന്നു പൊലീസിന്റെ ആരോപണം.

മൃതദേഹം ലഭിച്ചതിനു ശേഷം പരാതിയൊന്നുമില്ലെന്ന് അഭിജിത്തിന്റെ പിതാവിനെക്കൊണ്ട് പൊലീസ് രേഖാമൂലം എഴുതിവാങ്ങിക്കുകയും ചെയ്തു. ഇരുവരുടേതും സ്വാഭാവിക മരണമാണെന്നാണ് അഭിജിത്തിന്റെ വീട്ടുകാരോടും പൊലീസ് പറഞ്ഞത്, അതും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കും മുൻപ്!

ശ്രീലക്ഷ്മിയുടെ മൃതദേഹം തല മാത്രമായി കയറിൽ കുരുങ്ങിക്കിടക്കുകയായിരുന്നു. ശേഷിച്ച ഭാഗമെല്ലാം ജീർണിച്ച അവസ്ഥയിലും. അഭിജിത്തിന്റെ മൃതദേഹത്തിൽനിന്നു തല വിട്ടുമാറിക്കിടക്കുന്ന അവസ്ഥയിലായിരുന്നെന്നും പൊലീസ് പറയുന്നു. പഴക്കമേറി ജീർണിച്ചതിനാൽ സംഭവസ്ഥലത്തു വച്ചു തന്നെ പോസ്റ്റ്മോർട്ടവും നടത്തി. കേസുമായി ബന്ധപ്പെട്ട് ഒട്ടേറെ സംശയങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടത് അഭിജിത്തിന്റെ ഫോണിൽ നിന്നു വന്ന സന്ദേശവുമായി ബന്ധപ്പെട്ടതാണ്.

പേയിങ് ഗെസ്റ്റായി താമസിച്ചയിടത്തുനിന്നു പുതിയ സ്ഥലത്തേക്കു മാറിയതുമായി ബന്ധപ്പെട്ടും സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. താമസം മാറിയതിനു പിന്നാലെയാണു ശ്രീലക്ഷ്മിയെ കാണാതാകുന്നത്. ഒക്ടോബർ 11ന് രാത്രി 7.45ന് മൂന്നു കുപ്പി ബീയര്‍ വൈൻ ഷോപ്പില്‍നിന്ന് അഭിജിത് വാങ്ങുന്ന സിസിടിവി ദൃശ്യം ലഭിച്ചിരുന്നു. ചിരിച്ചു കൊണ്ടാണ് അഭിജിത് ബീയർ വാങ്ങി പുറത്തിറങ്ങിയത്. റോഡരികിൽ ശ്രീലക്ഷ്മി നിൽക്കുന്നുണ്ടായിരുന്നു. ആത്മഹത്യ ചെയ്യാൻ പോകുന്നവർ അങ്ങനെ ചിരിച്ചു കൊണ്ടുപോകില്ലല്ലോ.

അവർ നാട്ടിലേക്കു പോകാൻ ഒരുങ്ങിയിറങ്ങിയതാണ്. റെയിൽവേ സ്റ്റേഷനിൽനിന്ന് ഏകദേശം രണ്ടര കിലോമീറ്റർ മാറിയുള്ള വൈൻ ഷോപ്പിൽ നിന്നാണ് ദൃശ്യം ലഭിച്ചത്. പിന്നെ അന്നു രാത്രി ബീയറുമായി അവരെവിടെ പോയി? 11നു രാത്രി എവിടെ തങ്ങി? സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നോ? 12ന് അഭിജിത്തുമായി ഫോണിൽ സംസാരിച്ച സുഹൃത്തുക്കൾ എന്തുകൊണ്ട് അന്വേഷണം നിർത്തി തിരികെ പോയി? ഇതിന്റെയെല്ലാം ഉത്തരം കിട്ടേണ്ടതുണ്ട്.

ഇരുവരുടെയും മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് 50 മീറ്റർ അടുത്ത് ഒരു റെയിൽവേ ക്രോസുണ്ട്. ഏകദേശം 300 മീറ്റർ മാറി വീടുകളും. വെളിമ്പ്രദേശമായതിനാൽ രാവിലെ വിസർജനത്തിനും മറ്റുമായി പലരും ഇവിടേക്ക് വരാറുണ്ട്. മൃതദേഹം കണ്ടെത്തിയതിനു സമീപത്തു തന്നെ പലരും ദിവസങ്ങള്‍ക്കു മുൻപ് എത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ആരുംതന്നെ മൃതദേഹം ഇവിടെ കിടന്ന വിവരം അറിഞ്ഞില്ലെന്നു പറയുന്നത് അദ്ഭുതമാണ്. മൃതദേഹങ്ങൾ ഇവിടെക്കൊണ്ടുവന്നു കെട്ടിത്തൂക്കിയതാണെന്നും ബന്ധുക്കൾ സംശയമുന്നയിക്കുന്നു.

‘നവംബർ 23ന് ശ്രീലക്ഷ്മി ഫോൺ വിളിച്ചെന്നാണ് പൊലീസ് പറയുന്നത്. അങ്ങനെ വിളിച്ചിരുന്നെങ്കിൽ 24ന് കുട്ടിയെ ഞങ്ങൾ സുരക്ഷിതമായി തിരികെ വീട്ടിലെത്തിക്കുമായിരുന്നു. എന്തുവിശ്വസിച്ചാണ് പെൺകുട്ടികളെ കേരളത്തിൽനിന്നു മറുനാട്ടിലേക്ക് ജോലിക്ക് അയയ്ക്കുക? ഈ അവസ്ഥ ഇനി ആര്‍ക്കും വരാതിരിക്കാൻ പരാതിയുമായി മുന്നോട്ടു പോകാൻ തന്നെയാണു തീരുമാനം. ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം ഉത്തരം കിട്ടും വരെ ഉന്നത അന്വേഷണത്തിനു സമ്മർദം ചെലുത്തും. ശ്രീലക്ഷ്മിയുടെ വിവാഹത്തിനായി മാറ്റിവച്ച പണം അന്വേഷണത്തിനു മാറ്റി വച്ചിട്ടാണെങ്കിലും കേസിൽ ഒരുത്തരം കിട്ടിയേ മതിയാകൂ എന്നാണു കുടുംബം പറയുന്നത്’– സേതു പറഞ്ഞു നിർത്തി.

ഹെബ്ബഗോഡി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ആനേക്കലിൽ നിന്നാണു മൃതദേഹങ്ങൾ ലഭിച്ചത്. ശ്രീലക്ഷ്മിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. അഭിജിത്തിന്റെ മരണാനന്തര ചടങ്ങുകൾ ബെംഗളൂരുവിൽ തന്നെയാണു നിർവഹിച്ചത്. മൃതദേഹത്തിൽ ബാഹ്യമായ മുറിവുകളൊന്നുമില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. അതിനാൽത്തന്നെ ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

മരണത്തിൽ സംശയമൊന്നുമില്ലെന്നും ആത്മഹത്യ തന്നെയാണെന്നാണു വിശ്വസിക്കുന്നതെന്നും അഭിജിത്തിന്റെ പിതാവ് മോഹൻദാസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പോയിരുന്നു. ഫൊറൻസിക് ഉദ്യോഗസ്ഥരോടും സംസാരിച്ചു. അതിൽ നിന്നു തന്നെ ആത്മഹത്യയാണെന്നു വ്യക്തമായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇരുവരും വിവാഹത്തെപ്പറ്റി ഇതുവരെ വീട്ടിൽ പറഞ്ഞിരുന്നില്ല. അഭിജിത് പെട്ടെന്ന് ദേഷ്യം വരുന്നയാളാണെന്ന് ഒരിക്കൽ ശ്രീലക്ഷ്മി വിളിച്ചു പറഞ്ഞിരുന്നു. അഭിജിത്തിന്റെ ഫോണിൽ നിന്നായിരുന്നു അത്. ഒക്ടോബർ 11 വൈകിട്ടത്തെ ആ ഫോൺവിളിക്കു ശേഷമാണ് ഇരുവരെയും കാണാതാകുന്നത്– മോഹൻദാസ് ദേശീയമാധ്യമത്തോടു പറഞ്ഞു. എന്നാൽ അഭിജിത്തിന്റെ ബന്ധുക്കൾ കേസന്വേഷണത്തിൽ മുഴുവൻ പിന്തുണയും ഉറപ്പു നൽകിയിട്ടുണ്ടെന്നു സേതുമോന്‍ പറയുന്നു. ബെംഗളൂരുവിലെത്തി കേസ് നടത്താൻ ബുദ്ധിമുട്ടുള്ളതു കൊണ്ടാണ് അവർ കേസിൽനിന്നു പിന്മാറിയതെന്നും സേതു പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. മരണം സംഭവിച്ച സമയവും മരണകാരണവും വ്യക്തമായതിനു ശേഷം മാത്രമേ കൂടുതൽ അന്വേഷണമുണ്ടാവുകയുള്ളൂ. കേസന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലേക്കു പോകാനിരിക്കുകയാണ് പൊലീസ് സംഘമെന്നും സൂചനയുണ്ട്. ഇതുവരെ ബന്ധുക്കളെയാരെയും ചോദ്യം ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

English Summary: Decomposed Headless Bodies of Kerala Natives Found Hanging Near Bengaluru Forest- Girl's Family Seek Detailed Probe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com