കുടിയേറ്റക്കാരോട് എന്തിന് മമത, താങ്കളുടെ ബന്ധുക്കളാണോ? രാഹുലിനോട് അമിത് ഷാ
Mail This Article
റാഞ്ചി∙ 2024നകം അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്നു പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാ ഷാ. ജാര്‍ഖണ്ഡിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. അസമിൽ പൗരത്വ റജിസ്റ്ററിൽ പേരില്ലാത്തതിനാൽ പുറത്താക്കപ്പെട്ടവരോട് രാഹുൽ ഗാന്ധിക്ക് എന്തിനാണ് ഇത്ര മമതയെന്നും ഷാ ചോദിച്ചു.
‘രാഹുൽ ബാബ പറയുന്നത് അവരെ പുറത്താക്കരുതെന്നാണ്. അവരെവിടെ പോകും എന്തു ചെയ്യും എന്നൊക്കെയാണ് ചോദിക്കുന്നത്. എന്താ അവർ നിങ്ങളുടെ ബന്ധുക്കളാണോ? ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുന്നു, 2024 തിരഞ്ഞെടുപ്പിനു മുൻപ് പൗരത്വ റജിസ്റ്റർ രാജ്യത്ത് എല്ലായിടത്തും നിലവിൽ വരും. അനധികൃതമായി കുടിയേറിയ ഒരോ വ്യക്തിയും രാജ്യത്തു നിന്നു പുറത്താക്കപ്പെടുകയും ചെയ്യും’– അമിത് ഷാ പറഞ്ഞു.
ഒാഗസ്റ്റ് 31നാണ് 19 ലക്ഷത്തോളം ആളുകളെ ഒഴിവാക്കി അസമിൽ പൗരത്വ റജിസ്റ്റർ പ്രസിദ്ധീകരിക്കുന്നത്. നിയമപരമായി പൗരാവകാശം ഉള്ളവരെ തിരിച്ചറിയാനായി സുപ്രീം കോടതി നിർദേശപ്രകാരമാണ് പൗരത്വ റജിസ്റ്റർ നിലവിൽ വന്നത്. പൗരത്വ റജിസ്റ്ററിൽ നിന്ന് ഒഴിവാക്കപ്പെടുന്നവര്‍ക്ക് തെളിവുകള്‍ നിരത്തി അപ്പീലുകൾ നൽകാൻ നാലു മാസത്തെ സമയവും കോടതി അനുവദിച്ചിരുന്നു.
പൗരത്വ റജിസ്റ്ററിനു പുറമേ ഭീകരത, മാവോയിസ്റ്റ് ഭീഷണി, അയോധ്യയിലെ രാമക്ഷേത്ര നിർമാണം തുടങ്ങിയവയും ജാർഖണ്ഡിൽ ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് പ്രചരണ വിഷയങ്ങളാണ്. ജാർഖണ്ഡിൽ റാലിക്കെത്തിയ രാഹുൽ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിക്കുകയും ചെയ്തു. കോൺഗ്രസ് 55 വർഷം കൊണ്ട് ഇവിടെ എന്താണ് ചെയ്തതെന്ന് വിവരിക്കാൻ ധൈര്യമുണ്ടോയെന്ന് ഷാ ചോദിച്ചു.
English Summary : "Your Cousins?": Amit Shah Attacks Rahul Gandhi Over Illegal Immigrants