മക്കളെ കഴുത്തറുത്തു കൊന്ന ശേഷം ദമ്പതികള്‍ ഫ്ളാറ്റില്‍നിന്നു ചാടി ജീവനൊടുക്കി
Mail This Article
ഗാസിയാബാദ് ∙ ഇന്നു പുലർച്ചെ ഡൽഹിയിലെ ഗാസിയാബാദിൽ കുട്ടികളെ കഴുത്തു മുറിച്ചു കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ അപ്പാർട്ട്മെന്റിന്റെ എട്ടാം നിലയിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു. ഇവർക്കൊപ്പം ചാടിയ മറ്റൊരു യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ബിസിനസ്സ് പരാജയമാണ് ആത്മഹത്യാ കാരണം.
ഫാക്ടറി ഉടമയും ഭാര്യയും മക്കളുമാണ് മരിച്ചത്. ഒരു പെൺകുട്ടിയും ആൺകുട്ടിയുമാണ് ഇവർക്കുണ്ടായിരുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ ദമ്പതികൾ ഇന്ദിരാപുരത്തെ വൈഭവ് ഖണ്ടിലെ വീട്ടിൽ ആത്മഹത്യാ കുറിപ്പും എഴുതിവച്ചിരുന്നു. കുട്ടികളെ കൊലപ്പെടുത്തുന്നതിനു മുൻപ് ഇരുവരും ചേർന്ന് പുകവലിച്ചു. ആത്മഹത്യാ കുറിപ്പിനടുത്തു നിന്ന് കുറച്ച് പണവും കണ്ടെടുത്തു. ശവസംസ്കാരത്തിനായി മാറ്റിവച്ചതാണെന്ന് കരുതുന്നു.
‘ഫ്ലാറ്റിൽ കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പിനൊപ്പം കുറച്ചു പണവും വച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യാകാരണം’ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സുധീർ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഗൃഹനാഥൻ ബിസിനസ്സിൽ പരാജയപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
പുലർച്ചെ അഞ്ചുമണിയോടെ ശബ്ദം കേട്ടു ചെന്ന അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ അജാസ് കരീം ഖാൻ നിലത്ത് രണ്ടു മൃതദേഹങ്ങളും പരുക്കേറ്റ ഒരു സ്ത്രീയെയും കണ്ടു. അദ്ദേഹം ഉടൻ സൂപ്പർവൈസറെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
ഇവർക്കൊപ്പം ചാടിയ യുവതി ബിസിനസ്സ് പങ്കാളിയാണെന്നും രണ്ടാം ഭാര്യയാണെന്നും റിപ്പോർട്ടുണ്ട്.
English Summay: Couple Jump To Death From Apartment, Allegedly Killed Children First