ADVERTISEMENT

തിരുവനന്തപുരം ∙ കേരള സർക്കാർ ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത് അമിത വാടക നൽകിയാണെന്ന ആരോപണം ശരിവച്ച് കൂടുതല്‍ തെളിവുകള്‍. കേരളം ഒന്നരക്കോടിയോളം രൂപയ്ക്ക് വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രം. വാടക ബില്ലിന്റെ പകര്‍പ്പു പുറത്തുവന്നു. കേരളം നൽകുന്ന അമിതതുകയ്ക്കു പിന്നില്‍ രഹസ്യപാക്കേജുകള്‍ ഉണ്ടാകാമെന്നാണ് ഛത്തീസ്ഗഡിന് ഹെലികോപ്റ്റര്‍ നല്‍കിയ കമ്പനിയുടെ ആക്ഷേപം.

1.44 കോടി രൂപയ്ക്കാണ് ഡൽഹി ആസ്ഥാനമായ പൊതുമേഖലാ സ്ഥാപനം പവൻ ഹാൻസ് കേരളത്തിന് ഹെലികോപ്റ്റർ‌ വാടകയ്ക്കു നൽകുന്നത്. അതും 20 മണിക്കൂര്‍ മാത്രം സേവനം. അതേസമയം, 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകളുടെ സേവനം 60 മണിക്കൂറാണ് ചിപ്സന്‍ ഏവിയേഷന്‍ കമ്പനി വാഗ്ദാനം ചെയ്തത്. അതു തള്ളിയാണ് പവൻ ഹാൻസിനു കരാർ നൽകിയത്. സംഭവം വിവാദമായതോടെ പൊലീസ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയിരുന്നു. പതിനൊന്ന് സീറ്റ്, ഇരട്ട എൻജിന്‍, രക്ഷാപ്രവര്‍ത്തന ഉപകരണങ്ങൾ ഇങ്ങനെ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നാണ് കേരള പൊലീസിന്റെ വാദം.

ഇതേ സൗകര്യങ്ങളെല്ലാമുള്ള ഹെലികോപ്റ്ററാണ് ഛത്തീസ്ഗഡ് പൊലീസ് ഉപയോഗിക്കുന്നത്. അവര്‍ നല്‍കിയ വാടക ബില്ലിൽ, ഓഗസ്റ്റില്‍ 24 മണിക്കൂര്‍ പറപ്പിച്ചതിന് ഹൈദരാബാദ് കേന്ദ്രമായ വിങ്സ് ഏവിയേഷന് നല്‍കിയത് നികുതിയടക്കം എണ്‍പത്തിയഞ്ച് ലക്ഷത്തി ഇരുപത്തയ്യായിരം രൂപ. കേരളം കരാറൊപ്പിട്ടിരിക്കുന്ന ഡോഫിന്‍ എൻ3 മോഡൽ ഹെലികോപ്റ്ററാണങ്കില്‍ ഇരുപതു മണിക്കൂറിന് എഴുപതു ലക്ഷം രൂപയ്ക്ക് നല്‍കാമെന്ന് സര്‍ക്കാരിനെ അറിയിച്ചിരുന്നതായും കമ്പനി പറയുന്നു.

കേരളത്തിനേക്കാള്‍ നക്സല്‍ ബാധിത മേഖലയാണ് ചത്തീസ്ഗഡ് എന്നിരിക്കെ അതേകാരണം പറഞ്ഞ് വാടകയ്ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ഇരട്ടി തുകയാണു നൽ‌കുന്നത്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കും തീവ്രവാദികളെ നേരിടാനും പൊലീസിനു വേണ്ടിയാണ് ഹെലികോപ്റ്ററെന്നാണ് ആഭ്യന്തര വകുപ്പിന്റെ വിശദീകരണമെങ്കിലും മുഖ്യമന്ത്രിയുടെ ഉപയോഗത്തിനാണെന്നാണ് സൂചന.

English Summary: Kerala Helicopter Row Continues

 

   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com