ADVERTISEMENT

തിരുവനന്തപുരം∙വാഹനത്തിന് സൈഡ് നൽകാത്തതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. പോത്തൻകോട് ജംക്​ഷനിൽ നടന്ന ഏറ്റുമുട്ടലിൽ പരുക്കേറ്റ നന്നാട്ടുകാവ് പണയിൽ വീട്ടിൽ അനൂപ് (29) മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിൽസ തേടി. അനൂപിനോടൊപ്പം ഉണ്ടായിരുന്ന വിനീതിനും പരുക്കുണ്ട്. അനൂപിനെ മർദിച്ച ശാന്തിഗിരി പ്രിയാ ഭവനിൽ ഷിബു വെഞ്ഞാറമ്മൂട് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഒളിവിലാണ്.

സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് പോത്തൻകോട് പൊലീസ് കേസെടുത്തു. ഒളിവിലുള്ള ആൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഷിബുവിനെ രണ്ടു പേർ ചേർന്നു മർദിച്ചതായി കാണിച്ച് ഭാര്യ പ്രതിഭയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, ഷിബുവും സുഹൃത്തും ചേർന്ന് അനൂപിനെ റോഡിൽ തള്ളിയിട്ട് മർദിക്കുകയും ചവിട്ടുകയും ചെയ്യുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബൈക്കിനു വഴി മാറിക്കൊടുക്കാത്തതാണ് ഇരുവിഭാഗവും ഏറ്റുമുട്ടാൻ കാരണമെന്നു നാട്ടുകാർ പറയുന്നു.

പോത്തൻകോട് സ്റ്റേഷൻ പരിധിയിൽ പൊലീസിന്റെ സാന്നിധ്യമില്ലാത്തതിനാലാണ് ഇത്തരത്തിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറുന്നതെന്നും വിളിച്ചാൽ ചുമതലയുള്ള ഉദ്യോഗസ്ഥർ ആരും തന്നെ ഫോണെടുക്കാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. തിരക്കേറിയ സമയത്ത് നാട്ടുകാരും യാത്രക്കാരും നോക്കിനിൽക്കെയാണു യുവാക്കൾ തമ്മിലടിച്ചത്. ഇരുഭാഗത്തു നിന്നും വന്ന വാഹനങ്ങൾ നിർത്തിയിടേണ്ടി വന്നു. നാട്ടുകാർ ഇടപെട്ടതോടെ അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.

ജംക്​ഷനിൽ നിന്നും 100 മീറ്റർ മാത്രം ദൂരത്തിലാണ് സ്റ്റേഷനെങ്കിലും സംഭവമറിഞ്ഞിട്ടും പൊലീസ് എത്തിയില്ല. മർദ്ദനത്തിൽ പരുക്കേറ്റു റോഡിൽ കിടന്ന അനൂപിനെ നാട്ടുകാരാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. മാസങ്ങൾക്കു മുൻപ് ജംക്​ഷനിലും ബസ് ടെർമിനലിലുമായി വിദ്യാർഥികൾ ചേരിതിരിഞ്ഞു തമ്മിലടിച്ച് മണിക്കൂറുകൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചപ്പോഴും പൊലീസ് എത്തിയിരുന്നില്ല. അന്ന് പിടിച്ചു മാറ്റാനെത്തിയ ഹോം ഗാർഡിനെ വിദ്യാർഥികൾ കഴുത്തുഞെരിച്ചു കൊല്ലാനും ശ്രമിച്ചിരുന്നു. ഈ സംഭവത്തിലും കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ല. 

English SUmmary: Young Man Beaten Shocking Video From Trivandrum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com