‘രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക്’, പൗരത്വ ബിൽ ഭേദഗതിയിൽ തുറന്നടിച്ച് മമത
Mail This Article
കൊൽക്കത്ത∙ ദേശീയ പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പൗരത്വ ഭേദഗതി ബിൽ രാജ്യത്തെ രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കും. പാർലമെന്റ് പാസാക്കിയ ബിൽ ചോദ്യം ചെയ്തു സംസാരിക്കുകയായിരുന്നു മമത.
‘എല്ലാ മതവിഭാഗങ്ങൾക്കും പൗരത്വം നൽകുന്നതാണ് നിങ്ങളുടെ തീരുമാനമെങ്കിൽ ഞങ്ങളത് അംഗീകരിക്കും. എന്നാല്‍ ഏതെങ്കിലും ഒരു മതത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങൾ ബിൽ നടപ്പാക്കുന്നതെങ്കിൽ ഞങ്ങളതിനെ ശക്തമായി എതിർക്കും.’–മമത ബാനർജി പറഞ്ഞു.
പൗരത്വ ബില്ലിനെതിരായ പോരാട്ടം രണ്ടാം സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കുമെന്നും മമത കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി ബില്ലിൻമേൽ ചർച്ചനടത്തി സാമ്പത്തിക തകർച്ച പോലുള്ള യഥാർഥ പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെ ശ്രമം. രാജ്യം ഒരു ശരീരമാണെങ്കിൽ അതിന്റെ ശിരസ് അറുക്കുന്ന നടപടിയാണ് പൗരത്വ ഭേദഗതി ബിൽ. ഇന്ത്യ പോലൊരു മതേതര രാഷ്ട്രത്തില്‍ മതത്തിന്റെ അടിസ്ഥാനത്തിലല്ല പൗരത്വം നൽകേണ്ടതെന്നും മമത ബാനർജി വ്യക്തമാക്കി.
English Summary: Mamata Banarjee against National Register of Citizens and the Citizenship Bill