സന്നിധാനത്തിന്റെ സുരക്ഷയ്ക്ക് യുഎസ് ഉപകരണങ്ങൾ; ചെലവ് 3.5 കോടി
Mail This Article
ശബരിമല ∙ സന്നിധാനത്തിന്റെ സുരക്ഷയ്ക്ക് ബോംബ് സ്‌ക്വാഡിന് അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്ത 3.5 കോടി രൂപയുടെ അത്യാധുനിക യന്ത്ര സാമഗ്രികളും സുരക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സേനാംഗങ്ങളും.
നിലയ്ക്കൽ, പമ്പ, സന്നിധാനം തുടങ്ങി തീർഥാടന പാതയിൽ അതീവ ജാഗ്രതയോടെ പൊലീസുണ്ട്. പ്ലാപ്പള്ളി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ട്രോളി മിറർ ഉപയോഗിച്ചാണ് വാഹന പരിശോധന. പമ്പാ ഗണപതി ക്ഷേത്രത്തിന്റെ പടി കയറാൻ തുടങ്ങുന്ന ഇടത്ത് സുരക്ഷാ പരിശോധന ആരംഭിക്കും. ബോഡി ചെക്കിങ് ഗാർഡ് റൂം, ബാഗേജ് സ്‌കാനർ എന്നീ പരിശോധനകൾക്ക് ശേഷമേ ഭക്തർക്ക് കടന്നു പോകാനാവൂ. നീലിമല, മരക്കൂട്ടം എന്നിവിടങ്ങളിലും വീണ്ടും പരിശോധന ഉണ്ട്. വലിയ നടപ്പന്തലിൽ ബാഗേജ്, ബോഡി ചെക്കിങ് എന്നിവ ഉണ്ട്. പുല്ലുമേട് വഴി വരുന്നവർക്ക് പാണ്ടിത്താവളത്തും വാവരുടെ നടയിലും പരിശോധന ഉണ്ട്.
ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടർ, ഹാൻഡ് ഹെൽഡ് മെറ്റൽ ഡിറ്റക്ടർ, മൈൻ സ്വീപ്പർ, എക്‌സ്‌പ്ലോസീവ് ഡിറ്റക്ടർ, പോർട്ടബിൾ എക്‌സ് റേ മെഷീൻ, തെർമൽ ഇമേജിങ് ക്യാമറ, എക്‌സ് റേ ബാഗേജ് സ്‌കാനർ, നോൺ ലീനിയർ ജംക്‌ഷൻ ഡിറ്റക്ടർ, ബോംബ് സ്യൂട്ട്, എക്സ്റ്റഷൻ മിറർ, റിയൽ ടൈം വ്യൂയിങ് സിസ്റ്റം, ഒരു കിലോ മീറ്ററോളം വെളിച്ചം പ്രസരിപ്പിക്കുന്ന കമാൻഡോ ടോർച്ചുകൾ തുടങ്ങിവ അത്യാധുനിക സംവിധാനങ്ങളാണ്. എട്ടു മുതൽ 10 ലക്ഷം രൂപ വരെയാണ് മൈൻ സ്വീപ്പറിന്റെ വില. എവിടെ സ്ഫോടനം നടന്നാലും ഏത് സ്‌ഫോടക വസ്തുവാണെന്ന് കണ്ടെത്തുന്നതിനുള്ള ഉപകരണമാണ് എക്‌സ്‌പ്ലോസീവ് ഡിറ്റക്ടർ. സ്‌ഫോടക വസ്തുവിന്റെ സാന്നിധ്യം അറിഞ്ഞാൽ അതിനെ സ്‌കാൻ ചെയ്ത് ഫ്യൂസ് കണ്ടെത്തി നിർവീര്യമാക്കുന്ന ഉപകരണമാണ് പോർട്ടബൾ എക്‌സ്റേ മെഷീൻ. ദൂരെ ഇരുന്ന് വയർ കട്ട് ചെയ്യാവുന്ന റിമോട്ട് വയർ കട്ടറുമുണ്ട്.
രാത്രിയിലും പകലും മറഞ്ഞു നിൽക്കുന്ന അക്രമിയുടെ താപം സ്വാംശീകരിച്ച് ചിത്രമെടുക്കുന്നതാണ് തെർമൽ ഇമേജിങ് ക്യാമറ. വൈദ്യുതി വിതരണ സംവിധാനത്തിലൂടെ ആസൂത്രണം ചെയ്യാവുന്ന സ്‌ഫോടനങ്ങൾ മുൻകൂട്ടി കണ്ടു പിടിക്കുന്നതിന് നോൺ ലീനിയർ ജംക്‌ഷൻ ഡിറ്റക്ടർ ഉപയോഗിക്കുന്നത്. സെമി കണ്ടക്ടറുകളുടെ സാന്നിധ്യം കണ്ടുപിടിക്കാനും ഇത് ഉപയോഗിക്കാം.
ബോംബ് സ്യൂട്ടിന് 110 കിലോഗ്രാം ഭാരം വരും. ഹെൽമറ്റ്, കമ്യൂണിക്കേഷൻ ഉപകരണങ്ങൾ എന്നിവ ഇതിന് ഒപ്പം ഉണ്ടാകും. ബോംബ് നീക്കം ചെയ്യേണ്ടി വരുമ്പോൾ ബോംബിന് അടുത്ത് പോകുന്നയാൾ ധരിക്കുന്നതാണിത്. ഈ ഉപകരണങ്ങളുമായി ശബരിമലയുടെ മുക്കിലും മൂലയിലും സേനാംഗങ്ങൾ 24 മണിക്കൂറും പട്രോളിങ് നടത്തുന്നുണ്ട്. എക്‌സ്‌പ്ലോസീവ് രംഗത്ത് പ്രത്യേക പരിശീലനം നേടിയ സേനാംഗങ്ങളാണ് ഇവിടെ ഡ്യൂട്ടിയിൽ. കേരളത്തിലും പുറത്തും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ഇവർ.
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയാണ് ഈ ഉപകരണങ്ങൾ അധികാരി. സന്നിധാനം, നിലയ്ക്കൽ, പമ്പ എന്നീ മൂന്നു സ്റ്റോറുകളിൽ എസ്ഐ ഹരികുമാറാണ് ഇവയുടെ മേൽനോട്ടം വഹിക്കുന്നത്. ഉപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാൽ നന്നാക്കാൻ ടെക്‌നിഷ്യൻമാരും സംഘത്തിലുണ്ട്. തീർഥാടനം കഴിഞ്ഞാലും ഈ ഉപകരണങ്ങൾ ശബരിമലയുടെ സുരക്ഷയ്ക്കായി ഇവിടെ ഉണ്ടാകും.
English Summary: US equipments worth 3.5 crore for security at Sabarimala