ADVERTISEMENT

കോട്ടയം ∙ അവസാന ഉത്തരവും വന്നു കഴിഞ്ഞു, കർഷകരെ ഇനി ആരു രക്ഷിക്കുമെന്ന ചോദ്യം മാത്രം ബാക്കി. സ്വർണപ്പണയത്തിന്മേൽ കുറഞ്ഞനിരക്കിൽ ലഭ്യമായിരുന്ന കാർഷിക വായ്പ അവസാനിപ്പിക്കാൻ രാജ്യത്തെ ബാങ്കുകൾക്ക് അടിയന്തര നിർദേശം ലഭിച്ചു. ഡിസംബര്‍ 17 മുതല്‍ സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ അനുവദിക്കരുതെന്നാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഇതിന്റെ അടിസ്ഥാനത്തിൽ എസ്ബിഐ ഉൾപ്പെടെയുള്ള ദേശസാല്‍കൃത ബാങ്കുകള്‍ക്ക്‌ 24ന് ആഭ്യന്തര സർക്കുലറും ലഭിച്ചു. സ്വർണപ്പണയത്തിന്മേൽ 4% വാർഷിക പലിശയ്ക്ക് 3 ലക്ഷം രൂപ വരെ ലഭിച്ചിരുന്ന കാർഷിക വായ്പ നിർത്തലാക്കുന്ന വാർത്ത 2019 ഒാഗസ്റ്റ് രണ്ടിനു മനോരമ ഓൺലൈൻ ആണ് ആദ്യം പ്രസിദ്ധീകരിച്ചത്.

സർക്കുലർ കിട്ടിയ നിമിഷം മുതൽ ബാങ്കുകൾ ഇത്തരം വായ്പകൾ നൽകരുതെന്നാണു കർശന നിർദേശം. എളുപ്പത്തിൽ ലഭ്യമായിരുന്ന കാർഷിക വായ്പയുടെ കടയ്ക്കലാണു കേന്ദ്ര നിർദേശത്തെ തുടർന്നു ബാങ്കുകൾ കത്തിവച്ചത്. അനർഹർ ഈ വായ്പയെടുക്കുന്നത് അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു സംസ്ഥാന കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ കേന്ദ്ര കൃഷിമന്ത്രിക്കും റിസർവ് ബാങ്ക് ഗവർണർക്കും നൽകിയ കത്തിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര നടപടി. 2019 ഒക്ടോബർ ഒന്നു മുതൽ സ്വർണപ്പണയത്തിന്മേൽ കൃഷിവായ്പ നൽകേണ്ടതില്ലെന്നു പൊതുമേഖലാ ബാങ്ക് മേധാവികളുമായി ജൂലൈ 31ന് നടത്തിയ വിഡിയോ കോൺഫറൻസിലാണു കേന്ദ്ര കൃഷിമന്ത്രാലയം നിർദേശിച്ചത്.

കേരളത്തിൽ 80,803 കോടി രൂപയുടെ കാർഷിക വായ്പ നൽകിയതിൽ 50,169 കോടിയും സ്വർണപ്പണയ വായ്പയാണെന്ന് പ്രത്യേകസംഘം കണ്ടെത്തിയിരുന്നു. ഇതിൽ തന്നെ 36,000 കോടിയും വാങ്ങിയത് കൃഷിയില്ലാത്ത ഭൂവുടമകളാണ്. ഇതേതുടർന്നാണു കിസാൻ കാർഡും ആധാറും ഉള്ള കൃഷിക്കാർക്ക് ഇൗടില്ലാതെ 1.6 ലക്ഷം രൂപയുടെ വായ്പ നൽകണമെന്നും 4% പലിശയുള്ള സ്വർണപ്പണയ വായ്പ കൃഷിക്ക് തന്നെ വിനിയോഗിക്കുമെന്ന് ഉറപ്പാക്കണമെന്നും വായ്പാ അപേക്ഷയോടൊപ്പം കൃഷി ഓഫിസറുടെ സർട്ടിഫിക്കറ്റും ലഭ്യമാക്കണമെന്നും കേരളം നിർദേശം സമർപ്പിച്ചത്.

ഇനി രക്ഷ സർക്കാരിൽ

സർക്കുലർ കിട്ടിയതോടെ സബ്സിഡിയായി ലഭിച്ച തുക കൂടി വായ്പയെടുത്തവർ തിരിച്ചടയ്ക്കേണ്ടി വരും, അതും മുൻകാല പ്രാബല്യത്തോടെ. ഫലത്തിൽ 2019 ഒക്ടോബര്‍ ഒന്നിനുശേഷം ബാങ്കുകളില്‍നിന്നു സ്വര്‍ണപ്പണയത്തില്‍ കാര്‍ഷിക വായ്പയെടുത്തവര്‍ കുടുങ്ങും. ഈ കാലയളവില്‍ സ്വര്‍ണപ്പണയ കാര്‍ഷിക വായ്പയെടുത്തവരില്‍നിന്ന്‌ സബ്സിഡിയില്ലാതെയുള്ള 9% പലിശ തന്നെ ഈടാക്കാനാണു ബാങ്കുകള്‍ക്ക്‌ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്.

വായ്പയെടുത്തവര്‍ക്കു വരുംദിവസങ്ങളിൽ നോട്ടിസ്‌ അയക്കാനുള്ള നീക്കത്തിലാണു ബാങ്കുകള്‍. ഒക്ടോബറില്‍ നിര്‍ദേശമുണ്ടായെങ്കിലും റിസര്‍വ്‌ ബാങ്ക് വ്യക്തത വരുത്തിയിരുന്നില്ലെന്നു ചൂണ്ടിക്കാട്ടി ബാങ്കുകൾ വായ്പ നൽകുന്നതു തുടർന്നു. ഇതേ നിലപാടു തന്നെയായിരുന്നു സംസ്ഥാന സർക്കാരിനും. 9 ശതമാനമാണു യഥാർഥ പലിശ നിരക്കെങ്കിലും ഈ വായ്പയ്ക്ക് 5% സബ്സിഡി നൽകിയിരുന്നു. സബ്സിഡിയിൽ 3% കേന്ദ്രവും 2% സംസ്ഥാനവുമാണു വഹിച്ചിരുന്നത്. 

എന്നാൽ സബ്സിഡി പലിശയിളവ് മുൻകാല പ്രാബല്യത്തോടെ തിരിച്ചടയ്ക്കേണ്ടി വരുമെന്നതു കർഷകരെയും സാധാരണക്കാരെയും സാരമായി ബാധിക്കും. നൂറുകണക്കിനു കോടി രൂപയുടെ ഇടപാടായതിനാൽ പണം തിരിച്ചുപിടിക്കാൻ കർശന നടപടികൾക്കാണു ബാങ്കുകൾ ശ്രമം തുടങ്ങിയിട്ടുള്ളത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായോ കേരളം തനിച്ചോ സബ്സിഡി തുക നൽകാമെന്ന ഉറപ്പ് നൽകിയാലേ എന്തെങ്കിലും ഇളവ് പ്രതിക്ഷിക്കേണ്ടൂ എന്നു ബാങ്കുകൾ സൂചിപ്പിക്കുന്നു. സർക്കാരുകളുടെ അടിയന്തര ഇടപെടൽ മാത്രമേ വായ്പയെടുത്തവരുടെ മുന്നിലുമുള്ളൂ.

കെസിസിക്ക് മാത്രം വായ്പ

ഇനി സ്വർണപ്പണയ കൃഷിവായ്പ കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) അക്കൗണ്ടുള്ളവർക്കു മാത്രം നൽകിയാൽ മതിയെന്നാണു കേന്ദ്ര നിർദേശം. ‌കെസിസി ഇല്ലാത്തവർക്ക് 9% പലിശ നിരക്കിൽ മാത്രമേ സ്വർണപ്പണയ വായ്പയെടുക്കാൻ കഴിയൂ. സംസ്ഥാനത്ത് 74 ലക്ഷം കൃഷിവായ്പകളുണ്ട്. ഇതിൽ 16.73 ലക്ഷം വായ്പകൾ മാത്രമാണു കെസിസിക്കു കീഴിലുള്ളത്. നാലിൽമൂന്നു കൃഷിവായ്പാ അപേക്ഷകർക്കും സ്വർണമുണ്ടെങ്കിലും 4 ശതമാനം പലിശ നിരക്കിൽ കൃഷിവായ്പ കിട്ടില്ല. ഹ്രസ്വകാല കൃഷിവായ്പകളും സ്വർണപ്പണയ കൃഷിവായ്പകളും കെസിസി അക്കൗണ്ടുകളാക്കി മാറ്റാനും ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്താണ് കെസിസി? ഓരോ കൃഷിക്കും നിർദേശിച്ചിട്ടുള്ള ഉയർന്ന അളവിൽ ഭൂമിയുള്ളവർക്കാണു കെസിസി അക്കൗണ്ട് നൽകുന്നത്. കരമടച്ച രസീതും ഭൂമി കൈവശാവകാശ സർട്ടിഫിക്കറ്റുമാണു സമർപ്പിക്കേണ്ട രേഖകൾ. ശരാശരി ഒരു സെന്റിന് 2000 രൂപയാണ് കെസിസി വഴിയുള്ള വായ്പ. ഒരു ലക്ഷം രൂപ ലഭിക്കാൻ അരയേക്കർ ഭൂമിയെങ്കിലും വേണ്ടിവരും. വായ്പ അനുവദിച്ചു കഴിഞ്ഞാൽ തുക അക്കൗണ്ടിൽ നിക്ഷേപിക്കുകയും ക്രെഡിറ്റ് കാർഡ് കൈമാറുകയും ചെയ്യും. കൃഷിക്കാരന് ആവശ്യമുള്ളപ്പോൾ അതിൽ നിന്നു പണമെടുക്കാം. ഒരു വർഷത്തിനുള്ളിൽ പുതുക്കിയാൽ പലിശയിളവു ലഭിക്കും.

കെസിസി ഇടപാടുകാരനാകാൻ ആവശ്യമായ രേഖകളില്ലെങ്കിൽ നിലവിലെ വായ്പ കെസിസി വായ്പയാക്കി മാറ്റാനാവില്ല. അതോടെ നിലവിലെ വായ്പകൾ 9% പലിശയുള്ള വായ്പകളായി മാറും. കർഷകർക്ക് വലിയ അടിയുമാവും. സ്വന്തമായി കൃഷിഭൂമിയില്ലാത്തവരും പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവരുമാണു കൂടുതൽ പ്രയാസത്തിലാവുക. ഉൽപന്ന വിലയിടിവു മൂലം ഇപ്പോൾത്തന്നെ ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുന്ന കർഷകരെ സംബന്ധിച്ചു കേന്ദ്ര തീരുമാനം ഇരുട്ടടിയാണ്.

ബാങ്കുകൾക്ക് ക്ഷീണം, ചിലർക്ക് കൊയ്ത്ത്

രാജ്യത്ത് ഏറ്റവും കൂടുതൽ സ്വർണവായ്പ വാങ്ങുന്നതു കേരളമാണ്. സ്വർണ ഉപയോഗം മലയാളികളിൽ കൂടുതലാണ് എന്നതാണു കാരണം. കുടിശികത്തോത് കുറവാണെന്നതും തിരിച്ചടവ് ഉറപ്പാണെന്നതും ഈ വായ്പ നൽകാൻ ബാങ്കുകളെയും ഉൽസാഹിപ്പിച്ചിരുന്നു. മറ്റു നൂലാമാലകളില്ലാതെ എളുപ്പത്തിൽ, കുറഞ്ഞ പലിശയിൽ കിട്ടുമെന്നതു കൃഷിക്കാർക്കും സാധാരണക്കാർക്കും പ്രിയങ്കരവുമാക്കി. 1998ൽ ആണ് കെസിസി സമ്പ്രദായം കൊണ്ടുവന്നത്. പദ്ധതിയിൽ രാജ്യത്തെ പകുതി കർഷകർ പോലും അംഗമല്ല.

രാജ്യത്ത് 14.5 കോടി കൃഷിക്കാരുണ്ട് എന്നാണ് സർക്കാർ കണക്ക്. നിലവിൽ 7.03 കോടി പേർക്കാണു കിസാൻ ക്രെഡിറ്റ് കാർഡുള്ളത്. കേരളത്തിൽ 19.73 ലക്ഷം കർഷകർ പലപദ്ധതികളിലായി ചേർന്നിട്ടുണ്ടെങ്കിലും യഥാർഥ കൃഷിക്കാർ 18.50 ലക്ഷമാണെന്നു കൃഷിവകുപ്പ് പറയുന്നു. ഇതിൽ 13.65 ലക്ഷം പേർക്കാണ് കെസിസി ഉള്ളത്. സംസ്ഥാന ബാങ്കിങ് തല സമിതിയുടെ കണക്കുപ്രകാരം 15 ലക്ഷം പേർക്ക് െകസിസിയുണ്ട്. കേന്ദ്രത്തിന്റെ പുതിയ കണക്കിൽ 13.65 ലക്ഷം പേർക്കേ പദ്ധതിയിൽ അംഗത്വമുള്ളൂ. ബാക്കിയുള്ളവർ പുറത്താണ്.

കേന്ദ്ര തീരുമാനം കാർഷിക മേഖലയെ മാത്രമല്ല ബാങ്കിങ് രംഗത്തെയും ദോഷകരമായി ബാധിക്കുമെന്നാണു വിലയിരുത്തൽ. മറ്റു വായ്പകളെ അപേക്ഷിച്ച് കുറഞ്ഞ സമയവും കടലാസുപണികളും മതിയെന്നതാണു സബ്സിഡിയുള്ള സ്വർണവായ്പയ്ക്കായി ബാങ്കുകളെ സമീപിക്കാൻ കാരണം. പുതിയ സാഹചര്യത്തിൽ വായ്പയ്ക്കായി ആളുകൾ വരുന്നതു കുറയും. കൂടിയ പലിശനിരക്ക് ആണെങ്കിലും കിട്ടാനുള്ള എളുപ്പത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ തിരക്കു കൂടും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും സബ്സിഡിയില്ലാത്ത സ്വർണപ്പണയ വായ്പയുടെ പലിശനിരക്കു സാധാരണക്കാരനു താങ്ങാനുമാവില്ല.

English Summary: No more agriculture gold loans; says banks, farmers in trouble

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com