ADVERTISEMENT

കൊച്ചി ∙ മരടിൽ ഫ്ലാറ്റ് തകർക്കുമ്പോൾ ഒരപകടവുമുണ്ടാകില്ലെന്ന് നാട്ടുകാർക്ക് ഉറപ്പുമായി പൊളിക്കൽ ചുമതലയുള്ള മരട് നഗരസഭാ സെക്രട്ടറിയും സബ് കലക്ടറുമായ സ്നേഹിൽ കുമാർ സിങ്. ആൽഫ സരിൻ ഫ്ലാറ്റിന്റെ സമീപവാസിയും പോർട് ട്രസ്റ്റ് ജീവനക്കാരനുമായ രാജീവ് നായരെ സബ് കലക്ടറുടെ കാബിനിൽ വിളിച്ചിരുത്തി സംസാരിക്കുമ്പോഴാണ് കലക്ടർ മനസു തുറന്നത്.

ഫ്ലാറ്റ് പൊളിക്കുന്നതിന്റെ ചുമതലയേറ്റ ശേഷം ഒരു ഘട്ടത്തിലും നാട്ടുകാരെ പരിഗണിക്കാനോ സംസാരിക്കാനോ തയ്യാറാകാതിരുന്ന സ്നേഹിൽ കുമാർ കഴിഞ്ഞ ദിവസം മന്ത്രി എ.സി.മൊയ്തീനുമായുള്ള യോഗത്തിനു ശേഷമാണ് നാട്ടുകാരിൽ ഒരാളോടെങ്കിലും സംസാരിക്കുന്നത്. നാട്ടുകാരുടെ ആശങ്കയകറ്റണമെന്നും കാര്യങ്ങൾ വിശദീകരിക്കണമെന്നും മന്ത്രി കലക്ടർക്കും സബ് കലക്ടർക്കും നിർദേശം നൽകിയിരുന്നു. 

ഇനി പിആർ ജോലിയും

തന്നെ ഒരു ഉത്തരവാദിത്തം ഏൽപിച്ചത് സർക്കാരാണ്. ആ ദൗത്യം വിജയകരമായി പൂർത്തിയാക്കുന്നതിനായിരുന്നു ശ്രമം. ഇതിനിടെ പിആർ ജോലി കൂടി ചെയ്യുന്നതിലുള്ള പ്രയാസം കൊണ്ടാണ് ആളുകളോട് സംസാരിക്കാതിരുന്നത്. ഇപ്പോൾ സ്ഫോടനത്തിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതോടൊപ്പം നാട്ടുകാരോട് കാര്യങ്ങൾ വിശദീകരിക്കുകയും വേണം. സാധാരണ നിലയിൽ ഒരാളോട് സ്ഫോടനത്തിന്റെ കുറെ കാര്യങ്ങൾ വിശദീകരിച്ചിട്ടു കാര്യമില്ല. അവർക്ക് ഇതിന്റെ സാങ്കേതിക വിവരങ്ങളൊന്നും അറിയില്ലെന്നതാണ് ഒന്നാമത്തെ കാര്യം. അവരോട് എന്ത് പറഞ്ഞാലും മനസിൽ ഒരു കാര്യം നിശ്ചയിച്ച ശേഷമാണ് സംസാരിക്കാൻ വരുന്നത്. അതിന്റെ മുൻവിധിയോടെ പറയുന്ന കാര്യങ്ങൾ ഉൾക്കൊള്ളാതിരിക്കുന്നതാണ് പതിവ്– അദ്ദേഹം പറഞ്ഞു.

അപകടമുണ്ടാകില്ലെന്ന് ഉറപ്പ്

സ്ഫോടനം നടത്താൻ ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഈ ഘട്ടത്തിലും നൽകാനുള്ള ഉറപ്പ് സ്ഫോടന ദിവസം അപകടങ്ങളൊന്നും ഉണ്ടാകില്ലെന്നാണ്. സ്ഫോടനത്തിന്റെ എല്ലാ വശങ്ങളും പഠിച്ച ശേഷമാണ് ഫ്ലാറ്റ് തകർക്കാൻ ഒരുങ്ങുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യം ഉറപ്പിച്ചു പറയാം. ഭയം കൊണ്ട് നാട്ടുകാർ വീടു മാറേണ്ടതില്ല. സ്ഫോടനം നടക്കുന്ന സമയം ആളുകൾ കുറച്ചു സമയത്തേയ്ക്ക് മാറിനിൽക്കേണ്ടി വരും. സ്ഫോടനത്തെ തുടർന്ന് പൊടിപടരാൻ സാധ്യതയുണ്ട്. നാട്ടുകാരുടെ വീടിനു മുകളിലേയ്ക്കൊന്നും ഫ്ലാറ്റ് തകർന്നു വീഴുകയില്ല. ഇനി എന്തു നഷ്ടമുണ്ടായാലും അത് ഇപ്പോൾ ഉള്ളതിനെക്കാൾ കൂടുതൽ തുകയായി നിങ്ങൾക്ക് നൽകും.

കരിയറിലെ ഏറ്റവും നിർണായകമായ ഒരു ദൗത്യമാണ് സർക്കാർ ഏൽപിച്ചിരിക്കുന്നത്. നാളെ എന്റെ പേരുപോലും എല്ലാവരും മറന്നുപോകും. ഒരു പക്ഷെ ഫ്ലാറ്റ് പൊളിച്ച ആൾ എന്നായിരിക്കും ആളുകൾ ഓർക്കുക. അതൊരു പരാജയമായാൽ ജീവിതകാലം മുഴുവൻ തന്നെ പിന്തുടരും. അതുകൊണ്ടു തന്നെ നാട്ടുകാർക്കും സർക്കാരിനും ദോഷമുണ്ടാകുന്ന ഒരു നടപടിയും തന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ല. ഇതൊന്നും എല്ലാവരോടും തനിക്കു പറയാൻ സാധിക്കാത്തതിനാലാണ് നാട്ടുകാരോട് സംസാരിക്കാതിരുന്നതെന്നും സ്നേഹിൽ കുമാർ പറഞ്ഞു.

ടെക്നോളജിയല്ലേ സർ, റിസ്കെടുക്കണോ?

അപകടമുണ്ടാകില്ലെന്ന് സബ്കലക്ടർ പറയുമ്പോൾ രാജീവ് നായരുടെ തിരിച്ചുള്ള ചോദ്യമാണിത്. കാര്യം എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുകയും സാങ്കേതികത്തികവ് എന്നു പറയുകയും ചെയ്യുമ്പോഴും നാസ വിക്ഷേപിച്ച ഉപഗ്രഹം ലക്ഷ്യംകാണാതിരുന്നിട്ടുള്ളത് കണ്ടിട്ടില്ലേ. ഒരു തെറ്റ് എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതല്ലേ? അതുകൊണ്ടു തന്നെ വീടുമാറുകയാണെന്നായിരുന്നു രാജീവിന്റെ മറുപടി. അല്ലെങ്കിൽ സ്ഫോടനം കഴിഞ്ഞ് നിങ്ങൾ പോകുമ്പോൾ ഞങ്ങൾ നാട്ടുകാർ വീടുമുതൽ വീട്ടിലെ പാത്രങ്ങൾ വരെ പുതിയത് വാങ്ങി ജീവിച്ചു തുടങ്ങേണ്ടി വരും. നഷ്ടപരിഹാരം നൽകുമെന്നു പറയുമ്പോഴും അത് എന്ന് കിട്ടുമെന്ന കാര്യത്തിലൊന്നും ഒരു ഉറപ്പുമില്ല. 

ഒന്നരമാസമായി ലീവാണ്

പോർട് ട്രസ്റ്റിൽ ജോലിക്കാരനായ രാജീവ് നായർ ഒന്നരമാസമായി ലീവിലാണ്. ജോലിയിൽ ഒരു തരത്തിലും ശ്രദ്ധിക്കാൻ സാധിക്കാതിരുന്നതാണ് കാരണം. നിർണായകമായ പല യോഗങ്ങളിലും പങ്കെടുക്കുമ്പോൾ വീടും ഫ്ലാറ്റുമെല്ലാമാണ് മനസിൽ. ഒന്നിലും ശ്രദ്ധിക്കാൻ സാധിക്കാത്ത അവസ്ഥ. തന്നെ വിശ്വസിച്ച് ജോലിയേൽപിച്ചവർക്ക് അതൊന്നും അറിയേണ്ടതില്ല. തന്റെ വ്യക്തിപരമായ പ്രശ്നങ്ങൾ ജോലിയെ ബാധിക്കരുതാത്തതുകൊണ്ടാണ് ജോലി മാറ്റിവച്ച് ഇവിടെ വന്നു നിൽക്കുന്നത്.

റിട്ടയർ ചെയ്യുന്ന കാലത്തേക്ക് കരുതി വച്ചിരുന്ന ലീവാണ് ഇപ്പോൾ എടുത്തു തീർക്കുന്നത്. ടെൻഷൻ തന്നെയും കുടുംബത്തെയും പലരീതിയിൽ ബാധിക്കുന്നുണ്ട്. ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. സ്ത്രീകൾ പലരും ശ്വാസംമുട്ട് മൂലം ബുദ്ധിമുട്ടുന്നുണ്ട്. ഇപ്പോൾ തന്നെ പൊടി മൂലം വല്ലാത്ത അവസ്ഥയിലാണ്. അതുകൊണ്ടാണ് വീടുമാറാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറയുന്നു. 

അതൊന്നും വിശ്വസിക്കാനാവില്ല

സബ്കലക്ടർ പറയുന്നതൊന്നും വിശ്വസിക്കില്ലെന്ന നിലപാടിലാണ് സമീപവാസികൾ ഏറെയും. എല്ലാം അദ്ദേഹത്തിന്റെ കള്ളക്കളികളാണെന്നാണ് സമീപവാസികൾ കരുതുന്നത്.

ആൽഫ സരിൻ ഫ്ലാറ്റ് പൊളിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തിൽ ദുരുദ്ദേശമുണ്ടെന്നു സമീപവാസിയായ ഹരി പ്രതികരിച്ചു. കലക്ടറെ മന്ത്രി ശാസിച്ചു എന്നൊക്കെ പറയുമ്പോഴും കലക്ടറും എംഎൽഎയും മന്ത്രിയും എല്ലാം ഒറ്റക്കൈയാണ്. എല്ലാവരുടെയും ലക്ഷ്യം ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

English Summary: Don't worry, Sub Collector on Maradu Flat Demolition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com