ADVERTISEMENT

തീതുപ്പുന്ന മേഘവ്യാളി– ആകാശത്തെ ആ മേഘക്കൂട്ടത്തെ യുഎസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസ വിശേഷിപ്പിച്ചത് അങ്ങനെയായിരുന്നു. അപൂർവങ്ങളിൽ അപൂർവമായാണ് ഇതു രൂപപ്പെടുക. അഥവാ രൂപപ്പെട്ടാൽ തന്നെ അഗ്നിശമനസേനാംഗങ്ങൾക്ക് പിന്നീടങ്ങോട്ട് ദുഃസ്വപ്നങ്ങളുടെ നാളുകളായിരിക്കും. അത്രയേറെ നശീകരണ പ്രവണതയുള്ളവയാണ് പൈറോക്യുമുലോനിംബസ് എന്നു കുപ്രസിദ്ധമായ മേഘപടലം. സ്വന്തമായി ഒരു മേഖലയിലെ കാലാവസ്ഥയെ ‘തീരുമാനിക്കാന്‍’ വരെ കഴിവുള്ള മേഘക്കൂട്ടം!

ഇപ്പോൾ ഓസ്ട്രേലിയയെ വിഴുങ്ങുന്ന കാട്ടുതീയെത്തുടർന്നും ആ മേഘം രൂപപ്പെട്ടിരിക്കുകയാണ്. ഏതാനും ദിവസങ്ങൾ കൊണ്ട് കൂടുതൽ ഇടങ്ങളിലേക്കു കാട്ടുതീ പടരുന്നതിനും നാശനഷ്ടങ്ങൾ വർധിക്കുന്നതിനും മരണത്തിനും വരെ ഇതിടയാക്കിയിരിക്കുന്നു. കാട്ടുതീയെത്തുടർന്നു മുകളിലേക്കുയരുന്ന കനത്ത പുകയാണ് തണുത്തുറഞ്ഞ് പൈറോക്യുമുലോനിംബസ് മേഘങ്ങളായി മാറുന്നത്.

എന്നാൽ ഇവ മഴയുണ്ടാക്കുന്നതിനേക്കാളും കൂടുതലായി ഇടിമിന്നലാണു സൃഷ്ടിക്കുന്നത്. ഒപ്പം കൊടുങ്കാറ്റും. ഇടിമിന്നൽ വഴി പുതിയ ഇടങ്ങളിൽ കാട്ടുതീ സൃഷ്ടിക്കപ്പെടുമ്പോൾ കൊടുങ്കാറ്റ് തീക്കനലുകൾ പടരാൻ സഹായിക്കുന്നു. അതോടെ മാധ്യമങ്ങൾ ‘ഡെ‌ഡ്‌ലി കോംബിനേഷൻ’ എന്നു വിശേഷിപ്പിക്കുന്ന അപൂർവ പ്രതിഭാസത്തിനും പൈറോക്യുമുലോനിംബസ് മേഘം കാരണമാകുന്നു.

എന്നാൽ ഓസ്ട്രേലിയയിൽ ഇവയ്ക്കൊപ്പം ‘ഫയർ ടൊർണാഡോ’ കൂടി രൂപപ്പെട്ടിരിക്കുകയാണ്. ഈ തീച്ചുഴലിക്കാറ്റിന്റെ പിടിയിൽപ്പെട്ട് ഒരു അഗ്നിശമനസേനാംഗം കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടു. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇത്തരം ചുഴലിക്കാറ്റുകൾ രൂപപ്പെടുന്നതിന്റെ മുന്നറിയിപ്പും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്നു.

ലോകത്തെ ഞെട്ടിച്ച രണ്ടു ഫയർ ടൊർണാഡോകളാണ് നേരത്തേ രൂപപ്പെട്ടിട്ടുള്ളത്. അതിലൊന്ന് 2018ൽ കലിഫോർണിയയിൽ, മറ്റൊന്ന് ഓസ്ട്രേലിയയിലെത്തന്നെ കാൻബറയിൽ 2003ൽ. കാട്ടുതീയ്ക്കൊപ്പം പൈറോക്യുമുലോനിംബസ് മേഘങ്ങൾ വഴിയുള്ള ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനും ഫയർ ടൊർണാഡോയ്ക്കും മുന്നിൽ ഞെട്ടിത്തരിച്ചു നിൽക്കുകയാണ് ഓസ്ട്രേലിയൻ ജനത.

കൊടുങ്കാറ്റും ചുഴലിക്കാറ്റും

പൈറോക്യുമുലോനിംബസ് മേഘങ്ങൾ വഴിയുള്ള കൊടുങ്കാറ്റ് വിക്ടോറിയയിലെ തെക്കന്‍ മേഖലകളിൽ രൂപപ്പെടുമെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കഴിഞ്ഞയാഴ്ച മുന്നറിയിപ്പ് നൽകിയിരുന്നു. സിഡ്നിക്കു തെക്കായി 387 കിലോമീറ്റർ മാറി സമാനമായ കാലാവസ്ഥ രൂപപ്പെട്ടതിന്റെ മുന്നറിയിപ്പ് ജനുവരി നാലിനും വന്നു.

Australia Bush Fire
ഓസ്ട്രേലിയയിലെ കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാസേനാംഗം.

അതീവ അപകടകരമായ സ്ഥിതിവിശേഷം എന്നാണ് അഗ്നിരക്ഷാസേന ഇതിനെ വിശേഷിപ്പിച്ചത്. ഏകദേശം 16 കിലോമീറ്റർ ഉയരത്തിലായിട്ടായിരുന്നു ഈ മേഘങ്ങളുടെ രൂപീകരണം. ഇതിന്റെ വിഡിയോയും കാലാവസ്ഥാകേന്ദ്രം ട്വീറ്റ് ചെയ്തു. ന്യൂ സൗത്ത് വെയ്ൽസിലും പൈറോക്യുമുലോനിംബസ് മേഘങ്ങൾ വഴിയുള്ള കൊടുങ്കാറ്റും ഇടിമിന്നലും റിപ്പോർട്ട് ചെയ്തിരുന്നു.

കാട്ടുതീ, അഗ്നിപർവത സ്ഫോടനം തുടങ്ങിയ അവസരങ്ങളിലാണു പ്രധാനമായും പൈറോക്യുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടുക. കൊടുംചൂടിനെത്തുടർന്ന് ചുറ്റിലുമുള്ള വായു ചൂടുപിടിച്ച് മുകളിലേക്ക് ഉയരുന്നതിൽ നിന്നാണു തുടക്കം. കാട്ടുതീയിൽ നിന്നുള്ള ചൂടിന്റെ ശക്തി കാരണം വായു മുകളിലേക്ക് അതിവേഗം പായുകയും ചെയ്യും. കിലോമീറ്ററുകളോളം പുകപടലങ്ങളും ചാരവും ഇതോടൊപ്പം സഞ്ചരിക്കും. കാട്ടുതീ എത്രമാത്രം ശക്തമാണോ അത്രയേറെ മുകളിലേക്ക് ഈ ചാരവും പുകയുമെത്തും. ചില നേരങ്ങളിൽ ഇത് സ്ട്രാറ്റോസ്‌ഫിയർ വരെ എത്താറുണ്ട്. അതായത് ഭൗമോപരിതലത്തിൽ നിന്ന് ആറു മുതൽ 30 മൈൽ വരെ മുകളിൽ.

Pyrocumulonymbus Clouds
ഓസ്ട്രേലിയയിലെ കാട്ടുതീയെത്തുടർന്ന് മുകളിലേക്കുയർന്ന പുകപടലം. ഇവയാണ് പൈറോക്യുമുലോനിംബസ് മേഘങ്ങൾ രൂപപ്പെടാനിടയാക്കുന്നത്.

മുകളിലേക്കുയരുന്ന വായുവിലേക്ക് സമീപത്തു നിന്ന് കൂടുതൽ വായു വന്നുകൊണ്ടേയിരിക്കും. മുകളിലേക്കു പോകുന്ന വായുവിനു പകരമായാണ് ഈ വരവ്. ഇൻഫ്ലോ ജെറ്റ് എന്ന ഈ പ്രതിഭാസം കാട്ടുതീ ശക്തമാകുന്നതിനനുസരിച്ചു തുടർന്നുകൊണ്ടേയിരിക്കും. പലവശത്തു നിന്നും തിരശ്ചീനമായിട്ടായിരിക്കും കാറ്റിന്റെ ഈ വരവ്. മീഡിയൻ കൊണ്ടു തിരിച്ച റോഡിൽ വിപരീത ദിശകളിലേക്കു പോകുന്ന വാഹനങ്ങളുടെ നിരയോടാണ് ഇതിനെ ഗവേഷകർ ഉപമിക്കുന്നത്.

വായുപ്രവാഹങ്ങൾക്കിടയിൽ ‘മീഡിയൻ’ പോലെ നേരിയ ദൂരത്തിന്റെ വ്യത്യാസമേയുണ്ടാവുകയുള്ളൂ. ഈ വ്യത്യാസവും മറികടന്ന് വായുപ്രവാഹങ്ങൾ കൂടിച്ചേരുമ്പോഴാണു ചുഴലിക്കാറ്റായി മാറുന്നത്. അതോടെ ചുഴലിക്കാറ്റിലേക്കുള്ള വായുവിന്റെ വരവും കുറയും. ചുഴലിക്കാറ്റിനകത്തു കുടുങ്ങിയ ചൂടുകാറ്റ് പുറത്തേക്കു പോകുന്നതിന്റെ അളവ് കുറയുകയും ചെയ്യും. കൊടുംചൂടുള്ള തീച്ചുഴലിക്കാറ്റായിരിക്കും ഫലം.

Australia Bush Fire
ഓസ്ട്രേലിയയിലെ കാട്ടുതീ അണയ്ക്കാനുള്ള ശ്രമം.

മഴയ്ക്കും കെടുത്താനാകാത്ത കാട്ടുതീ

കാട്ടുതീയെത്തുടർന്നു മുകളിലേക്കുയരുന്ന പുകപടലങ്ങളിൽ നേരിയതോതിൽ ജലബാഷ്പങ്ങളുമുണ്ടാകും. ഇവ പരമാവധി ദൂരം മുകളിലേക്കു പോകും. എന്നാൽ ഒരു പരിധി കഴിഞ്ഞാൽ അന്തരീക്ഷത്തിലെ തണുപ്പുകാരണം പുകപടലത്തിന് നീരാവിയെ താങ്ങിനിർത്താൻ സാധിക്കാതാവും. അതോടെ ഈ ജലകണം മേഘങ്ങളായി മാറും. അതുവരെ അദൃശ്യമായിരുന്ന ജലബാഷ്പം വെളുത്തുകട്ടിയായ മേഘക്കൂട്ടങ്ങളായി മാറുന്നതാണിത്.

ഓരോ ജലബാഷ്പവും മേഘമായി മാറുമ്പോൾ അന്തരീക്ഷത്തിലേക്ക് അൽപം ചൂടും പുറന്തള്ളപ്പെടും. ‘ലേറ്റന്റ് ഹീറ്റ് റിലീസ്’ എന്നാണിതിനെ വിളിക്കുക. ദശലക്ഷക്കണക്കിനു ജലബാഷ്പങ്ങൾ മേഘങ്ങളായി മാറുന്നതോടെ പുറന്തള്ളപ്പെടുന്ന ചൂടിന്റെ അളവും കൂടിക്കൊണ്ടേയിരിക്കും. അതോടെ അന്തരീക്ഷം പിന്നെയും ചൂടുപിടിക്കും. ഇങ്ങനെയാണു കൊടുങ്കാറ്റ് രൂപപ്പെടുന്നത്. അതിനിടെ മേഘങ്ങൾക്കിടയിലെ മഞ്ഞുകണങ്ങൾ ‘കൂട്ടിയിടിച്ച്’ ഇലക്ട്രിക് ചാർജും രൂപപ്പെടും, അതുവഴി മിന്നലും. ഈ മിന്നൽ താഴേക്കു പുളഞ്ഞിറങ്ങി കൂടുതൽ കാട്ടുതീ പുതുതായി രൂപപ്പെടാനും വഴിയൊരുക്കും.‌

Australia Bush Fire
ഓസ്ട്രേലിയയിലെ കാട്ടുതീ അണയ്ക്കാൻ അഗ്നിരക്ഷാസേന എത്തുന്നു.

ഓസ്ട്രേലിയയിലും അതുതന്നെയാണിപ്പോൾ പ്രശ്നം. വിക്ടോറിയയിൽ 14 സ്ഥലങ്ങളിലും ന്യൂ സൗത്ത് വെയ്ൽസിൽ 11 ഇടങ്ങളിലും സ്ഥിതി അതീവ ഗുരുതരമായിരുന്നു. ഈ സംസ്ഥാനങ്ങളിലെ 150ലേറെ ഇടങ്ങളിലാണു തീപടർന്നത്. ഒരെണ്ണം കെടുത്തുമ്പോൾ പുതിയ രണ്ടോ മൂന്നോ കാട്ടുതീ രൂപപ്പെടുന്നതും ഇടിമിന്നലിലൂടെയാണെന്നും റിപ്പോർട്ടുകളുണ്ട്. കാട്ടുതീ വ്യാപിക്കുന്നതോടെ താഴെ നിന്ന് ചൂടുപിടിച്ച വായു മുകളിലേക്കുയരുന്നത് പിന്നെയുമേറും. അഗ്നിരക്ഷാസേനയുടെ പോലും നിയന്ത്രണം കൈവിട്ടുപോകുന്ന ഈ അവസ്ഥയാണ് അതോടെ വന്നുചേരുക.

ഇടയ്ക്ക് മേഘങ്ങൾ മഴയായും പെയ്യാറുണ്ട്. താഴെ അപ്പോഴും കാട്ടുതീ തുടരുകയായിരിക്കും. ഈ മഴ കാട്ടുതീയെ കെടുത്തുമെന്നു പക്ഷേ പ്രതീക്ഷിക്കരുത്, കാരണം നിലത്തേക്കെത്തും മുൻപേ മഴത്തുള്ളികൾ കൊടുംചൂടേറ്റു നീരാവിയായി മാറുന്നതാണു പതിവ്. അതോടെ ഭൗമോപരിതലത്തോടു ചേർന്നുള്ള വായു കൂടുതൽ ചൂടു പിടിച്ച് മുകളിലേക്ക് ഉയരാൻ തുടങ്ങും. ഇതൊരു തുടർപ്രക്രിയയാകുന്നതോടെ പ്രദേശത്ത് സ്വന്തമായൊരു കാലാവസ്ഥ തന്നെ രൂപപ്പെടും. കാട്ടുതീയുടെ തീവ്രതയനുസരിച്ച് ഈ ‘പ്രാദേശിക’ കാലാവസ്ഥയും മാറിക്കൊണ്ടേയിരിക്കുമെന്നു ചുരുക്കം.

കാലാവസ്ഥാ ശാസ്ത്രജ്ഞർക്കു പോലും പ്രവചിക്കാനാവില്ല എത്തരത്തിലുള്ള മാറ്റമാണുണ്ടാവുകയെന്ന്. തീയും പുകയും കൊടുങ്കാറ്റും ഇടിമിന്നലും ചുഴലിക്കാറ്റും എല്ലാം ചേർന്നു സൃഷ്ടിക്കുന്ന നാശനഷ്ടങ്ങളും പ്രവചനാതീതം. ടൺ കണക്കിനു ഭാരമുള്ള വസ്തുക്കളെ വരെ ഈ ചുഴലിക്കാറ്റ് ചുഴറ്റിയെറിയും. അതോടൊപ്പം ചുറ്റിലും കൊടുംചൂടും. ഓടിമാറാൻ പോലും സാധിക്കില്ല. കൂടുതലിടത്തേക്കു തീ പടരാനും ഇതിടയാക്കും. ഇക്കഴിഞ്ഞ ഡിസംബർ 30ന് അത്തരത്തിൽ രൂപപ്പെട്ട ചുഴലിക്കാറ്റിൽ 10 ടൺ ഭാരമുള്ള വാഹനം വലിച്ചെറിയപ്പെട്ട അവസ്ഥയിലായിരുന്നു. അതിനകത്തുണ്ടായിരുന്ന ഒരു അഗ്നിരക്ഷാസേനാംഗം മരിക്കുകയും ചെയ്തു.

കലിഫോർണിയ കണ്ട തീക്കാറ്റ്’

2018ൽ കലിഫോർണിയയിലെ കാർ പ്രദേശത്തുണ്ടായ ഫയർ ടൊർണാഡോയ്ക്ക് മൂന്നു ഫുട്ബോൾ മൈതാനങ്ങളേക്കാൾ വിസ്താരമുണ്ടായിരുന്നു. കലിഫോർണിയയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് വിറ്റ്നിയേക്കാൾ ഉയരവും– അതായത് ഏകദേശം 4400 മീറ്ററിലേറെ! ചുഴലിക്കാറ്റിനകത്തെ ചൂട് 2700 ഡിഗ്രി ഫാരൻഹീറ്റ് വരെയായിരുന്നു. കാറ്റിന്റെ വേഗമാകട്ടെ മണിക്കൂറിൽ 165 മൈലും. 40 മിനിറ്റ് കൊണ്ട് ആ ചുഴലിക്കാറ്റ് ഒരു മൈൽ ദൂരത്തെ വീടുകളെയും വാഹനങ്ങളെയും മരങ്ങളെയും ഉൾപ്പെടെ തച്ചുതകർത്ത് കടപുഴക്കിയെറിഞ്ഞു.

ലോകമെമ്പാടും, പ്രത്യേകിച്ച് ഓസ്ട്രേലിയയിൽ പൈറോക്യുമുലോനിംബസ് മേഘ പ്രതിഭാസം വ്യാപിക്കുമെന്നാന്നാണു കാലാവസ്ഥാ വിദഗ്ധരുടെ റിപ്പോർട്ട്. അന്തരീക്ഷത്തിലെ താപനില വർധിക്കുന്നതും അതുവഴി കാട്ടുതീ വ്യാപകമാകുന്നതുമാണു പ്രധാന കാരണം. ആഗോളതാപനത്തിന്റെ ദുരന്തഫലം ഏറ്റവും വ്യക്തമാകുന്നതും പൈറോക്യുമുലോനിംബസ് മേഘങ്ങളിലൂടെയാണെന്നും ഗവേഷകർ പറയുന്നു. സെപ്റ്റംബർ മുതൽ ഓസ്ട്രേലിയയിൽ പലയിടത്തും കാട്ടുതീ തുടരുകയാണ്. ഇതിനോടകം ഏകദേശം 1.23 കോടി ഏക്കറിലേറെ പ്രദേശം; ആയിരക്കണക്കിനു വീടുകളും. പതിനായിരങ്ങൾ പലായനം ചെയ്തു. മരണസംഖ്യ 23 കടന്നു. (കാലാവസ്ഥാ അപ്‌ഡേഷനുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക)

English Summary: Authorities warn Australian bushfires developing their own weather systems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com