എഎസ്ഐയെ വധിച്ചവർക്ക് തീവ്രവാദ ബന്ധം; തമിഴ്നാട് ഡിജിപി കേരളത്തിൽ
Mail This Article
തിരുവനന്തപുരം ∙ കേരള- തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എഎസ്ഐ വിൽസണിനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികൾക്കു തീവ്രവാദ ബന്ധമുണ്ടെന്ന് തമിഴ്നാട് പൊലീസ്. കന്യാകുമാരി സ്വദേശികളായ തൗഫീക് (27), അബ്ദുൾ ഷമീം (29) എന്നിവരെയാണ് സംശയിക്കുന്നത്. ഇവരുൾപ്പെട്ട സംഘം അക്രമത്തിന് പദ്ധതിയിടുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നുവെന്നും തമിഴ്നാട് പൊലീസ് വ്യക്തമാക്കി. എഎസ്ഐയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കേരള ഡിജിപിയുമായി കൂടിക്കാഴ്ച നടത്താൻ തമിഴ്നാട് ഡിജിപി തിരുവനന്തപുരത്തെത്തി. പ്രതികൾ കേരളത്തിലേക്കു കടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
പൊലീസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതികൾ ഓടി രക്ഷപ്പെടുന്ന വിഡിയോ പുറത്ത്. തമിഴ്നാടിന്റെ ഭാഗമായ കളിയിക്കാവിള സ്റ്റേഷനിലെ എഎസ്ഐ വിൽസണിനെയാണ് രണ്ടംഗ സംഘം കൊലപ്പെടുത്തിയത്. പ്രതികൾ കേരളത്തിലേക്ക് കടന്നെന്ന സംശയത്തിൽ കേരള പൊലീസും അന്വേഷണം തുടങ്ങി. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മനോരമ ന്യൂസിന് ലഭിച്ചു.
ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് വെടിവയ്പുണ്ടായത്. അതിർത്തിയിലെ ചെക് പോസ്റ്റിൽ ഡ്യൂട്ടിക്ക് നിൽക്കുകയായിരുന്നു വിൽസൺ. റോഡിലൂടെ നടന്നുവന്ന സംഘം വെടിയുതിർക്കുകയായിരുന്നു. നാല് തവണ വെടിയുതിർത്തു. നിമിഷങ്ങൾക്കുള്ളിൽ അക്രമികൾ ഓടി രക്ഷപെടുകയും ചെയ്തു. വിൽസണെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും അതിനകം മരിച്ചു. നാല് മാസം കഴിഞ്ഞാൽ വിരമിക്കാനിരിക്കെയാണ് മാർത്താണ്ഡം സ്വദേശിയായ വിൽസന്റെ ദാരുണാന്ത്യം.
English Summary: Two member gang escaped after killing ASI