എന്‍പിആര്‍ ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ആഹ്വാനം; വിട്ടുനിന്നത് ഇവര്‍
Mail This Article
ന്യൂഡൽഹി∙ എന്‍പിആര്‍ നടപടികള്‍ ബഹിഷ്ക്കരിക്കാന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തിന്റെ ആഹ്വാനം. മുൻപെങ്ങുമില്ലാത്ത വിധം രാജ്യം സംഘർഷാവസ്ഥയിലാണെന്നു പ്രതിപക്ഷ നേതൃയോഗത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. സർവകലാശാലകളിൽ പോയി യുവാക്കളെ കാണാന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. എന്നാല്‍ പ്രമുഖ പ്രാദേശിക പാര്‍ട്ടികള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതോടെ കോണ്‍ഗ്രസിന്‍റെ െഎക്യനീക്കം പാളി. അതിനിടെ, പൗരത്വ നിയമം നടപ്പാക്കാന്‍ ഒരുങ്ങി യുപി സര്‍ക്കാര്‍ അഭയാര്‍ഥികളുടെ പട്ടിക കേന്ദ്രത്തിന് കൈമാറി.
കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ 20 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ പങ്കെടുത്തു. സാമ്പത്തിക മാന്ദ്യം ഉള്‍പ്പെടെ രാജ്യം നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ മോദിയും അമിത് ഷായും വിഭജന രാഷ്ട്രീയം കളിക്കുകയാണെന്ന് യോഗത്തില്‍ സോണിയ ഗാന്ധി കുറ്റപ്പെടുത്തി. ക്യാംപസുകളില്‍ ബിജെപി അക്രമം അഴിച്ചുവിടുന്നു.
പൗരത്വ നിയമത്തിന്‍റെയും പൗരത്വ റജിസ്റ്ററിന്‍റെയും കാര്യത്തില്‍ മോദിയും ഷായും രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചുവെന്നും സോണിയ ആരോപിച്ചു. ആംആദ്മിപാര്‍ട്ടി, ബിഎസ്പി, ടിഎംസി എന്നീ പാര്‍ട്ടികള്‍ യോഗം ബഹിഷ്ക്കരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഡിഎംകെ,സമാജ്‍വാദിപാര്‍ട്ടി, ശിവസേന നേതാക്കളും യോഗത്തിനെത്തിയില്ല. പാര്‍ലമെന്‍റില്‍ ഇരുപക്ഷത്തുമല്ലാതെ നില്‍ക്കുന്ന പാര്‍ട്ടികളും പങ്കെടുത്തില്ല.
പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിലെ അഭയാര്‍ഥികളുടെ പട്ടിക യുപി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. 19 ജില്ലകളിലായി നാല്‍പതിനായിരത്തോളം മുസ്‍ലിം ഇതര അഭയാര്‍ഥികളുണ്ടെന്നാണു യുപി സര്‍ക്കാരിന്‍റെ കണക്ക്. പിലിഭിത്തിലാണ് ഏറ്റവും അധികം അഭയാര്‍ഥികളുള്ളത്. ബിഹാറില്‍ ദേശീയ പൗരത്വ റജിസ്റ്റര്‍ നടപ്പാക്കില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭയില്‍ വ്യക്തമാക്കി.
English Summary: Opposition parties demand stoppage of NPR, withdrawal of CAA