ആനക്കൊമ്പും നോട്ടെണ്ണൽ യന്ത്രവും; കുറ്റവാളി സംഘം പിടിയിൽ
Mail This Article
കൊച്ചി∙ വൻ ആനക്കൊമ്പ് ഇടപാട് നടത്തിയിരുന്ന സംഘത്തെ തൃപ്പൂണിത്തുറയിൽ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. നോട്ടെണ്ണുന്ന യന്ത്രമുൾപ്പെടെയാണു സംഘം പിടിയിലായത്. പണി പൂർത്തിയാകാത്ത ആനക്കൊമ്പ് ശിൽപവും ആനക്കൊമ്പും പിടി നിർമിക്കാനുള്ള കത്തിയും ഇവരിൽ നിന്ന് കണ്ടെത്തി.
തിരുവനന്തപുരം വിജിലൻസ് എപിസിസിഎഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൃപ്പൂണിത്തുറ സ്വദേശി റോഷൻ രാംകുമാർ(29), ഏരൂർ സ്വദേശി ഷെബിൻ ശശി(28), ഇരിങ്ങാലക്കുട സ്വദേശി മിഥുൻ ടി.എം(26), പറവൂർ സ്വദേശികളായ ടി.എ. സനോജ്(30), ഷെമീർ കെ.ആർ(36) എന്നിവരാണ് പിടിയിലായത്.
എറണാകുളം ഫ്ലയിങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫിസർ രാജു കെ.ഫ്രാൻസിസിന്റെ നിർദേശാനുസരണമായിരുന്നു പരിശോധന. പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഓഫിസറും സ്റ്റാഫും മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും തൃപ്പൂണിത്തുറയിലെ സ്വകാര്യ ഫ്ലാറ്റിലെത്തി നടത്തിയ പരിശോനയിലാണ് ആനക്കൊമ്പും അനുബന്ധ വസ്തുക്കളും കണ്ടെത്തിയത്.
പെരുമ്പാവൂർ ഫ്ലയിങ് സ്ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ ജലീൽ പി.എ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ജോഷി എം.വി, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പ്രശാന്ത് പി.വി, ശ്രീജിത്ത് ടി.ആർ, ശോഭ് രാജ്.ആർ, സുബീഷ് സി.എം, രജീഷ് പി.ആർ, ഫോറസ്റ്റ് ഡ്രൈവർ കെ.ആർ.അരവിന്ദാക്ഷൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ആർ.അജയൻ, സെക്ഷൻ ഫോറസ്റ്റ് ഫോറസ്റ്റ് ഓഫിസർ പി.കെ.സ്വീഡിഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ തമീം കെ.കുഞ്ഞുമുഹമ്മദ്, അനസ് എം.എ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
English Summary: Ivory trade gang arrested in Tripunithura