ചാരവൃത്തി സമ്മതിക്കാൻ ഉത്തര കൊറിയ നിർബന്ധിച്ചെന്ന് ഓസ്‌ട്രേലിയൻ വിദ്യാർഥി
Mail This Article
സോൾ∙ ചാരവൃത്തി ചെയ്തുവെന്ന് സമ്മതിക്കാൻ ഉത്തര കൊറിയ നിർബന്ധിച്ചതായി ഉത്തരകൊറിയയിൽ നിന്നും പുറത്താക്കപ്പെട്ട ഓസ്‌ട്രേലിയൻ വിദ്യാർഥി. ചാരവൃത്തി ആരോപിച്ച് കഴിഞ്ഞ വർഷം അറസ്റ്റിലായ അലക് സിഗ്ലിനാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്. ദക്ഷിണ കൊറിയൻ മാസികയ്ക്ക് എഴുതിയ ലേഖനത്തിലാണ് കുറ്റസമ്മതം നടത്താൻ നിർബന്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞത്.
പേങ്യാങ്ങിലെ കിം ഇൽ സുങ് സർവകലാശാലയിൽ കൊറിയൻ സാഹിത്യം പഠിച്ചുകൊണ്ടിരുന്ന അലക് സിഗ്ലിനെ ജൂണിലാണ് കാണാതായത്. ഓസ്ട്രേലിയയ്ക്ക് ഉത്തര കൊറിയയിൽ നയതന്ത്ര പ്രതിനിധി ഇല്ലാത്തതിനാൽ സ്വീഡനെ സമീപിക്കുകയും സ്വീഡന്റെ ഇടപെടലിലൂടെ സിഗ്ലിയെ ഒൻപതു ദിവസങ്ങൾക്കു ശേഷം വിട്ടയക്കുകയും ചെയ്തു. ഉത്തര കൊറിയയിൽ വച്ച് സിഗ്ലി നിരവധി ലേഖനങ്ങൾ എഴുതിയിരുന്നു.
‘എന്റെ കാഴ്ചപ്പാടിൽ ഞാൻ കുറ്റക്കാരനല്ല, അധികാരികൾ അങ്ങനെ ആരോപിച്ചു. എന്നെ ഒരു പാഠം പഠിപ്പിക്കാൻ ആഗ്രഹിക്കുന്നതുപോലെ, ശാരീരികമായി മോശമായി പെരുമാറി’– അദ്ദേഹം പറഞ്ഞു. പ്യോങ്‌യാങ്ങിലായിരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും രഹസ്യമായ രാജ്യത്തിലെ ജീവിതത്തെക്കുറിച്ച് അദ്ദേഹം അരാഷ്ട്രീയപരമായ ഉള്ളടക്കം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ തലസ്ഥാനത്തെ അനുഭവം പുറംനാട്ടുകാരന്റെ അനുഭവമാണെന്നും അദ്ദേഹം പറയുന്നു. പ്രാദേശിക സുഹൃത്തുക്കളെ ഉണ്ടാക്കുന്നത് പ്രായോഗികമായി അസാധ്യമാണ്.
2017ൽ വിർജീനിയ സർവകലാശാലയിലെ വിദ്യാർഥി ഓട്ടോ വാർമ്പിയർ ഉത്തര കൊറിയൻ പര്യടനത്തിനിടെ തടവിലാക്കപ്പെടുകയും, അമേരിക്കയിൽ തിരിച്ചെത്തി ദിവസങ്ങൾക്കു ശേഷം മരിക്കുകയും ചെയ്തിരുന്നു.
English Summary: Australian student says North Korea forced him to admit spying