കുറ്റ്യാടിയിലെ ‘പ്രകോപന’ മുദ്രാവാക്യങ്ങൾ പാർട്ടി നയമല്ല: തള്ളി ബിജെപി
Mail This Article
കോഴിക്കോട്∙ കുറ്റ്യാടിയില്‍ പ്രവര്‍ത്തകര്‍ വിളിച്ച പ്രകോപനപരമായ മുദ്രാവാക്യം തള്ളി ബിജെപി. മുദ്രാവാക്യത്തിലെ പരാമര്‍ശം പാര്‍ട്ടി നയമല്ലെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. വലിയ റാലിയില്‍ ചിലര്‍ വിളിച്ച മുദ്രാവാക്യം നിയന്ത്രിക്കാനായില്ല. ആരാണ് ഇതു വിളിച്ചതെന്നു പരിശോധിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കുറ്റ്യാടിയിലെ റാലിയിൽ വിളിക്കേണ്ട മുദ്രാവാക്യങ്ങൾ നേരത്തേ എഴുതി തയാറാക്കി നൽകിയിരുന്നു. ഇതാണു ഭൂരിഭാഗം പേരും വിളിച്ചത്. പാർട്ടി നേതൃത്വം അറിയാതെയാണു ചിലർ പ്രകോപനകരമായ ചില മുദ്രാവാക്യങ്ങൾ വിളിച്ചത്. മുദ്രാവാക്യത്തിലെ പരാമർശങ്ങളൊന്നും പാർട്ടിയുടെ നയമല്ല. ഇതു ഒറ്റപ്പെട്ട സംഭവമാണെന്നും എം.ടി. രമേശ് പ്രതികരിച്ചു.
പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി കോഴിക്കോട് കുറ്റ്യാടിയില്‍ നടത്തിയ പ്രകടനത്തില്‍ മതപരമായ പ്രകോപനമുണ്ടാക്കുന്നതും അസഭ്യം നിറഞ്ഞതുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയതിന് പൊലീസ് കേസെടുത്തിരുന്നു. ഡിവൈഎഫ്ഐയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ബിജെപിയുടെ വിശദീകരണ യോഗത്തിനെതിരെ കുറ്റ്യാടിയിൽ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു റാലിയിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ പ്രവർത്തകർ വിളിച്ചത്.
English Summary: BJP leader MT Ramesh denied provocative slogans at Kuttiady rally