സുഖോയ്–30 യുദ്ധവിമാനത്തിന്റെ 222 നമ്പർ സ്ക്വാഡ്രൺ തഞ്ചാവൂരിൽ
Mail This Article
തിരുവനന്തപുരം∙ ദക്ഷിണേന്ത്യയുടെ വ്യോമപ്രതിരോധത്തിനായി സുഖോയ്–30 യുദ്ധവിമാനത്തിന്റെ 222 നമ്പർ സ്ക്വാഡ്രൺ തമിഴ്നാട്ടിലെ തഞ്ചാവൂരിൽ പ്രവർത്തനം ആരംഭിക്കുന്നു. തഞ്ചാവൂരിലെ വ്യോമസേനാ താവളത്തിൽ, ജനുവരി 20ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പുതിയ സ്ക്വാഡ്രൺ ഉദ്ഘാടനം ചെയ്യും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈൽ ഘടിപ്പിച്ചതാണ് ഇരട്ട എൻജിനുള്ള സുഖോയ് –30 യുദ്ധവിമാനം. ദക്ഷിണ മേഖലയുടെ സുരക്ഷ വർധിപ്പിക്കാനും ഇന്ത്യയുടെ സമുദ്രമേഖലയിൽ വ്യോമസേനയ്ക്കു കരുത്തു പകരാനുമാണ് ഭൂമിശാസ്ത്രപരമായി പ്രത്യേകതകളുള്ള തഞ്ചാവൂരിൽ സ്ക്വാഡ്രൺ പ്രവർത്തനം ആരംഭിക്കുന്നത്.
സുഖോയ്–7 യുദ്ധവിമാനവുമായി 1969 സെപ്റ്റംബർ 15ന് അംബാലയിൽ രൂപീകൃതമായ 222 സ്ക്വാഡൻ 1971ലെ യുദ്ധത്തിൽ നിരവധി പാക് വ്യോമത്താവളങ്ങൾ തകർക്കുകയും ശത്രുരാജ്യത്ത് നുഴഞ്ഞു കയറി റഡാറുകളുടെ സ്ഥാനം മനസിലാക്കുകയും ചെയ്തിട്ടുണ്ട്. പരമോന്നത യുദ്ധമെഡലുകളായ മഹാവീർചക്ര, വീർ ചക്ര, വായുസേന മെഡൽ എന്നിവയും ഈ സ്ക്വാഡ്രണ് ലഭിച്ചിട്ടുണ്ട്.
ദക്ഷിണമേഖലയിൽ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി വ്യോമസേനയുടെ നേതൃത്വത്തിൽ കര–വ്യോമ ഫയറിങ് റേഞ്ച് സ്ഥാപിക്കാനും ആലോചനയുണ്ട്. തഞ്ചാവൂരിൽ കടലിനു മുകളിലൂടെ യുദ്ധവിമാനങ്ങളുടെ പരിശീലന പറക്കലും തേജസ് വിമാനങ്ങളുമായി ചേർന്നുള്ള പരിശീലനവും ആലോചനയിലുണ്ട്.
English Summary :Rajnath Singh To Inaugurate Induction Of Sukhoi-30 Fighter Squadron In Tamil Nadu