കൊല്ലപ്പെട്ടത് രണ്ട് പേർ; മുറിച്ചുമാറ്റിയത് ഇസ്മയിലിന്റെ ശരീരം: ചുരുളഴിച്ച് പൊലീസ്
Mail This Article
കോഴിക്കോട്∙ ചാലിയത്തുനിന്നും മുക്കത്തുനിന്നും മനുഷ്യശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസില്‍ കൊല്ലപ്പെട്ടത് രണ്ടുപേരെന്ന് ക്രൈംബ്രാഞ്ച്. മുറിച്ചുമാറ്റിയ ശരീരഭാഗങ്ങള്‍ മലപ്പുറം സ്വദേശി ഇസ്മയിലിന്‍റേതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതി നടത്തിയ മറ്റൊരു കൊലപാതകത്തെക്കുറിച്ച് വെളിപ്പെടുത്താതിരിക്കാന്‍ ഇസ്മയിലിനെ കൊന്നതാണെന്നാണ് നിഗമനം.
2017 ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ചാലിയം കടപ്പുറത്തുനിന്ന് കൈകളും തലയോട്ടിയും പൊലീസിനു ലഭിക്കുന്നത്. മുക്കത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ ശരീരഭാഗങ്ങളും ലഭിച്ചു. പൊലീസ് അന്വേഷണം വിഫലമായതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. രണ്ടരവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചത്. കേസിന്‍റെ നിര്‍ണായക വിവരങ്ങള്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിജിപിയുടെ വാര്‍ത്താസമ്മേളനം ഉടനുണ്ടാകും.
ചാലിയം കടല്‍ തീരത്തുനിന്ന് ഇടതുകൈയുടെ ഭാഗമാണ് ആദ്യം കിട്ടിയത്. മൂന്നു ദിവസത്തിനുശേഷം ഇതേ സ്ഥലത്തുനിന്ന് വലതുകൈയും ലഭിച്ചു. അന്വേഷണം നടക്കുന്നതിനിടെ മലയോര മേഖലയായ മുക്കം എസ്റ്റേറ്റ് റോഡരികില്‍നിന്ന് കൈകളും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ ഉടല്‍ മാത്രം ചാക്കിനുള്ളില്‍ കണ്ടെത്തി.
ഒരാഴ്ച കഴിഞ്ഞ് കൈകള്‍ ലഭിച്ച ചാലിയം തീരത്തുനിന്ന് തലയോട്ടിയും ലഭിച്ചു. വിദഗ്ധ പരിശോധനയില്‍ എല്ലാ ശരീര ഭാഗങ്ങളും ഒരാളുടേതാണെന്ന് കണ്ടെത്തി. 2017 ഒക്ടോബർ നാലിന് പൊലീസിൽനിന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഒരു തുമ്പും ലഭിക്കാതെ വന്നതോടെ കൊല്ലപ്പെട്ട ആളോട് സാമ്യമുള്ള രേഖാചിത്രം കഴിഞ്ഞ നവംബറില്‍ ക്രൈംബ്രാഞ്ച് തയാറാക്കി. അങ്ങനെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടയിലാണ് വഴിത്തിരിവുണ്ടാകുന്നത്.