ഒരാള്‍ക്ക് ഒരു പദവി നിര്‍ദേശം ഒഴിവാക്കി; കെപിസിസി പട്ടികയില്‍ അന്തിമധാരണ
Mail This Article
ന്യൂഡൽഹി ∙ കെപിസിസി ഭാരവാഹിപട്ടികയില്‍ അന്തിമധാരണയായി. 90 മുതല്‍ 100 വരെ ഭാരവാഹികള്‍ പട്ടികയില്‍ ഇടംപിടിച്ചു. 30 ജനറല്‍ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിൽ ഉൾപ്പെടുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദേശം ഒഴിവാക്കി. തൃശൂര്‍ ഡിസിസി അധ്യക്ഷനെയും ഇതോടൊപ്പം പ്രഖ്യാപിക്കും. കെപിസിസി പുനഃസംഘടനയിൽ ഒരാൾക്ക് ഒരു പദവിയെച്ചൊല്ലി തർക്കം രൂക്ഷമായിരുന്നു.
എംപിമാരായ കെ.സുധാകരനും കൊടിക്കുന്നിൽ സുരേഷിനും വർക്കിങ് പ്രസിഡന്റുമാരായി തുടരാമെങ്കിൽ എംഎൽഎമാർക്കും ഭാരവാഹികളാകാമെന്നായിരുന്നു ഐ പക്ഷത്തെ ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഇനി ഭാരവാഹികളാവുന്നവര്‍ക്കാണ് ഒറ്റപ്പദവി ബാധകമെന്നായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ പ്രതികരണം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക്കുമായി ചർച്ച നടത്തിയ നേതാക്കൾ തീരുമാനം ഹൈക്കമാന്‍ഡിനു വിടുകയായിരുന്നു.
ഒരാൾക്ക് ഒരു പദവിയിൽ എന്ന നിലപാടിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഉറച്ചു നിന്നിരുന്നു. ഹൈക്കമാൻഡ് നിർദേശവും ഒരു പദവി എന്നുതന്നെയായിരുന്നു. എന്നാൽ വർക്കിങ് പ്രസിഡന്റുമാരായി കൊടിക്കുന്നിൽ സുരേഷും കെ.സുധാകരനും തുടരുമെന്ന സൂചന വന്നതാണ് പുതിയ തർക്കത്തിലേക്ക് വഴിവച്ചത്. ഭാരവാഹിപട്ടികയിൽ ഇടം പ്രതീക്ഷിച്ചിരുന്ന ഐ വിഭാഗം എംഎൽഎമാരായ വി.എസ്.ശിവകുമാർ, വി.ഡി.സതീശൻ, എ.പി.അനിൽകുമാർ എന്നിവർ സമ്മർദം ശക്തമാക്കി. സുധാകരനും കൊടിക്കുന്നിലിനും ഒരു നീതിയും മറ്റുള്ളവർക്ക് മറ്റൊരു നീതിയും അംഗീകരിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.
English Summary: KPCC Reshuffle, Final List