ഭാര്യയെ കൊല്ലാൻ വാടകകൊലയാളികളെ അയച്ചത് ഭർത്താവ്; ക്രൂരത ഭാര്യസഹോദരിക്കായി
Mail This Article
ഗാസിയാബാദ്∙ ഉത്തർപ്രദേശിലെ മേവാഠി ചൗക്കിൽ വാടക കൊലയാളികളെ ഉപയോഗിച്ച് ഗർഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ചു െകാലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. ഗാസിയാബാദ് ലോനി പൊലീസ് സ്റ്റേഷൻ പരിധിയിലെ മേവാഠി ചൗക്കിൽ നടന്ന സംഭവത്തിൽ യുവതിയുടെ ഭർത്താവ് ആസിഫ്, കൂട്ടാളികളായ രവീന്ദർ, സന്ദീപ് എന്നിവരാണ് പിടിയിലായത്. 35കാരിയായ സമ്രീൻ ആണ് െകാല്ലപ്പെട്ടത്. സമ്രീന്റെ ഇളയ സഹോദരിയുമായി ആസിഫിനു വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഭാര്യയുടെ ഇളയസഹോദരിയെ സ്വന്തമാക്കാനാണ് ഭാര്യയെ ഇല്ലാതാക്കാൻ തീരുമാനിച്ചതെന്ന് ആസിഫ് സമ്മതിച്ചു.
പ്രതിയുടെ കൂട്ടാളികളായ രവീന്ദർ, സന്ദീപ് എന്നിവർക്ക് 30,000 രൂപ നൽകി സമ്രീനെ വിഷംനൽകി കൊലപ്പെടുത്താനായിരുന്നു ആദ്യം ആസിഫ് തീരുമാനിച്ചിരുന്നെങ്കിലും പദ്ധതി വിജയിച്ചില്ല. തുടർന്ന് സുനിൽ എന്ന െകാടുംകുറ്റവാളിയെ രവീന്ദറും സന്ദീപും ആസിഫിന് പരിചയപ്പെടുത്തുകയായിരുന്നു. തുടർന്ന് സുനിലും ആസിഫിന്റെ രണ്ട് കൂട്ടാളികളും ചേർന്ന് പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറി സമ്രീനെ കൊലപ്പെടുത്തുകയായിരുന്നു.
എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ആസിഫ് ആദ്യം കുറ്റം സമ്മതിച്ചില്ല. കുട്ടികളോടൊപ്പം കിടന്നുറങ്ങവേ കൊള്ളസംഘം തങ്ങളെ തോക്കുചൂണ്ടി ബന്ദിയാക്കിയെന്നും അക്രമികളെ ചെറുത്ത സമ്രീനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന കഥയാണ് ഇയാൾ െപാലീസിനോട് പറഞ്ഞത്. വിശദമായ ചോദ്യം ചെയ്യലിൽ ഗത്യന്തരമില്ലാതെ കുറ്റം സമ്മതിക്കുകയായിരുന്നു. മറ്റുള്ളവരെ പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതമാക്കി.
English Summary: Man Had Affair With Sister-In-Law, Got Pregnant Wife, 35, Killed: Cops