ADVERTISEMENT

കോഴിക്കോട്∙ 2015ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നടത്തരുതെന്നും 2019ലെ വോട്ടർപട്ടിക വാർഡടിസ്ഥാനത്തിൽ തിരിച്ച് പ്രസിദ്ധീകരിക്കണമെന്നും യുഡിഎഫ്. വോട്ടർപട്ടിക പുതുക്കുന്നതിനു മുന്നോടിയായി കലക്ടർ സാംബശിവറാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധിയോഗത്തിലാണ് യുഡിഎഫ് ആവശ്യമുന്നയിച്ചത്. ഇടതു നേതാക്കളും ഈ ആവശ്യത്തെ എതിർത്തിട്ടില്ല.

2015ലെ വോട്ടർപട്ടിക പ്രകാരം തിരഞ്ഞെടുപ്പു നടത്തിയാൽ അനേകം യുവാക്കൾക്ക് ഇത്തവണ വോട്ടവകാശം നഷ്ടപ്പെടും. 20നു കരട് പട്ടിക പ്രസിദ്ധീകരിച്ചാൽ പരാതികളും അപേക്ഷകളും സമർപ്പിക്കാൻ 14 ദിവസം മാത്രമേ അനുവദിച്ചിട്ടുള്ളൂ. ജില്ലയിൽ അഞ്ചു ലക്ഷത്തോളം പുതിയ വോട്ടർമാർ ഇതോടെ വെട്ടിലാവുമെന്ന് കോൺഗ്രസ് പ്രതിനിധി പി.എം.അബ്ദുറഹ്മാൻ പറഞ്ഞു. ഇത്രയും കുറഞ്ഞ സമയത്തിനകം പേരു ചേർക്കലും തിരുത്തലും അസാധ്യമാണെന്നും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ‍ ചൂണ്ടിക്കാണിച്ചു.

കരട് വോട്ടർപട്ടിക ജനുവരി 20ന് പ്രസിദ്ധീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. ഫെബ്രുവരി 14 വരെ കരട് വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും സംബന്ധിച്ച് ഹിയറിങ് അപ്ഡേഷൻ ഫെബ്രുവരി 25ന് പൂർത്തിയാക്കും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 28ന് പ്രസിദ്ധീകരിക്കും.

പ്രവാസികളുടെ വോട്ടർപട്ടിക പ്രത്യേകം തയാറാക്കുന്നതിനായി ഓൺലൈൻ അപേക്ഷകൾ www.lsgelection.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകാം. കമ്മിഷൻ അയോഗ്യത കൽപിച്ചവരിൽ നിലവിൽ അയോഗ്യതയുള്ളവർ വോട്ടർപട്ടികയിൽ ഉൾപ്പെടുന്നതാണെങ്കിൽ അത്തരം പേരുകൾക്ക് നേരെ പ്രത്യക അടയാളം രേഖപ്പെടുത്തും. തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടർ ടി. ജനിൽ കുമാറും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്തു.

English Summary: Voters List According to 2019 Should be Published, says UDF

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com