സമരക്കാരുടെ പുതപ്പും ഭക്ഷണവും എടുത്തു; യുപി പൊലീസിനെതിരെ പരാതി
Mail This Article
ലക്നൗ ∙ പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉത്തർപ്രദേശിലെ ലക്നൗവിൽ നടത്തുന്ന സമരത്തിനിടെ പ്രക്ഷോഭകരുടെ പുതപ്പും ഭക്ഷണസാധനങ്ങളും പൊലീസ് എടുത്തുകൊണ്ടു പോയതായി പരാതി. നഗരത്തിലെ വിഖ്യാതമായ ക്ലോക്ക് ടൗവറിനു കീഴിൽ സ്ത്രീകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിട്ടു മുതൽ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുന്നതു വരെ സമരം തുടരുമെന്നാണു പ്രതിഷേധക്കാരുടെ നിലപാട്.
ശനിയാഴ്ച വൈകിട്ട് പുറത്തുവന്ന ദൃശ്യങ്ങളിലാണ് ഹെൽമറ്റ് ധരിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥർ സമരക്കാരുടെ പുതപ്പും വിരികളും ഭക്ഷണ പൊതികൾ വച്ചിരുന്ന ബോക്സുകളും എടുത്തുകൊണ്ടു പോയതായി വ്യക്തമായത്. സമരത്തിനു പിന്തുണയുമായി കൂടുതൽ സ്ത്രീകളും കുട്ടികളും എത്തിയപ്പോൾ പിരിച്ചുവിടാനുള്ള പൊലീസ് ശ്രമത്തിനിടെയായിരുന്നു സംഭവം. ശനിയാഴ്ച പുറത്തുവന്ന ഒരു മൊബൈൽ ഫോൺ വിഡിയോ ദൃശ്യത്തിൽ ഒരു വനിതാ പ്രക്ഷോഭക പൊലീസുകാരോടു – ‘നിങ്ങൾ എന്തിനാണ് പുതപ്പുകൾ എടുക്കുന്നത്?’ എന്നു ചോദിക്കുന്നതു കാണാം. സ്ത്രീകൾക്കും കുട്ടികൾക്കുമായി ഭക്ഷണവുമായി പോയ തങ്ങളെ പൊലീസ് തടഞ്ഞെന്നും ഒരാൾ മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ ലക്നൗ പൊലീസ് ആരോപണങ്ങൾ നിഷേധിച്ചു. സമരത്തിന്റെ ഭാഗമല്ലാത്ത ചിലർ വിതരണം ചെയ്ത സാധനങ്ങൾ പിടിച്ചെടുക്കുകയായിരുന്നെന്നു പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. ‘ലക്നൗവിലെ ക്ലോക്ക് ടവറിൽ, നിയമവിരുദ്ധമായ പ്രതിഷേധത്തിനിടെ ചിലർ ടെന്റുകൾ കെട്ടാൻ ശ്രമിച്ചപ്പോൾ പൊലീസ് അനുമതി നിഷേധിച്ചു. ചില ആളുകൾ പാർക്കിൽ പുതപ്പ് വിതരണം ചെയ്തപ്പോൾ പ്രതിഷേധത്തിന്റെ ഭാഗമല്ലാത്ത നിരവധി ആളുകൾ എത്തി അവ വാങ്ങിച്ചു. ഞങ്ങൾക്ക് അവിടെയുള്ള ജനക്കൂട്ടത്തെ പിരിച്ചുവിടേണ്ടിവന്നു. കൃത്യമായ നടപടിക്രമങ്ങൾക്കു ശേഷം പുതപ്പുകൾ പിടിച്ചെടുത്തു. ദയവായി കിംവദന്തികൾ പ്രചരിപ്പിക്കരുത്.’ – പൊലീസ് പ്രസ്താവനയിൽ പറയുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ ഒരാൾ കൊല്ലപ്പെട്ടതിന് ഒരു മാസത്തിനു ശേഷമാണു സംസ്ഥാന തലസ്ഥാനത്തു വീണ്ടും പ്രതിഷേധമുയരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങളിൽ 21 പേർ മരിച്ചിരുന്നു. സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത് യുപിയിലാണ്. വെള്ളിയാഴ്ച, 50ഓളം സ്ത്രീകളുടെ നേതൃത്വത്തിലാണ് ലക്നൗ നഗരത്തിലെ ക്ലോക്ക് ടവറിനു കീഴിൽ ധർണ ആരംഭിച്ചത്.
റിപബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് 26വരെ ലക്നൗവിൽ ആളുകൾ കൂടുന്നത് നിരോധിച്ചിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച ലക്നൗ പൊലീസിന്റെയും റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെയും വിവിധ സംഘങ്ങൾ ക്ലോക്ക് ടവറിനു കീഴിൽ നിലയുറപ്പിച്ചിരുന്നെങ്കിലും ഞായറാഴ്ച പുലർച്ചെ വരെ സമരക്കാർ മുദ്രാവാക്യം വിളിക്കുന്നത് തുടർന്നു.
English Summary: Seized Blankets After Due Process": Lucknow Cops On Anti-CAA Protest