ADVERTISEMENT

പാലക്കാട് ∙ ബിജെപിക്ക് ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിക്കാൻ കഴിയാത്ത നാല് ജില്ലകളിലും തർക്കം സംഘടനാതല വേ‍ാട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയവരെക്കുറിച്ച്. തർക്കം പരിഹരിച്ച് 30നകം പ്രഖ്യാപനം നടത്താനാണ് സംഘടനാ നീക്കം. ഈ കാലയളവിൽ സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപനവും നേതൃത്വം പ്രതീക്ഷിക്കുന്നു.

സംസ്ഥാന പ്രസിഡന്റ് സ്ഥാനമേറ്റശേഷം നാല് ജില്ലകളിലും പ്രസിഡന്റുമാരെ നാമനിർദേശം ചെയ്യാനുളള സാധ്യതയുമുണ്ട്. നിലവിൽ പ്രഖ്യാപിച്ച 10 പേരും സംഘടനാതല വേ‍ാട്ടെടുപ്പിൽ ഒന്നാം സ്ഥാനത്തെത്തിയവരാണ്. കെ‍ാല്ലം ജില്ലയിൽ സാമുദായിക സംതുലത്തിനായി ആർഎസ്എസിന്റെ ഇടപെടലിലൂടെ ചില നീക്കുപേ‍ാക്കുണ്ടായി.

കൂടുതൽ വേ‍ാട്ടുകിട്ടിയതുകെ‍ാണ്ട് മാത്രം ഭാരവാഹിയാകില്ലെന്നും മറ്റുഘടകങ്ങളും പരിഗണിക്കുമെന്ന വ്യവസ്ഥയിലാണ് ഇത്തവണ സംഘടനാ തിരഞ്ഞെടുപ്പ് നടന്നത്. ഇതിനായി ദേശീയ നേതൃത്വം തയാറാക്കിയ പെ‍ാതുമാനദണ്ഡമനുസരിച്ച് ഒന്നാംസ്ഥാനത്തെത്തിയ 41 പേർ മണ്ഡലം പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുറത്തായി. ഭാരവാഹി തിര​ഞ്ഞെടുപ്പിൽ മുൻപില്ലാത്തവിധമാണ് ബിജെപി സാമുദായിക സംതുലനമടക്കുള്ള കാര്യങ്ങൾക്ക് മുൻഗണന നൽകുന്നത്.

കണ്ണൂർ, കാസർകേ‍ാട്, എറണാകുളം, കേ‍ാട്ടയം ജില്ലാപ്രസിഡന്റുമാരുടെ പ്രഖ്യാപനമാണ് രൂക്ഷമായ തർക്കത്തിൽ കുരുങ്ങിയത്. എറണാകുളത്ത് മൂന്നു മാസം മുൻപ് സ്ഥാനമേറ്റ ജില്ലാ പ്രസിഡന്റുതന്നെ തുടരണമെന്ന ഗ്രൂപ്പ് സംസ്ഥാന നേതാവിന്റെ കടുത്തസമ്മർദ്ദത്തിൽ കുടുങ്ങിയത് സംഘടനാതലത്തിൽ ഒന്നാംസ്ഥാനത്തെത്തിയ നേതാവാണ്. കേ‍ാട്ടയത്തും കണ്ണൂരും സംഘടനാതല ആരേ‍ാപണങ്ങളും ഗ്രൂപ്പുതിരിഞ്ഞുള്ള പരാതികളുമാണ് പ്രശ്നം. കേ‍ാട്ടയത്ത് പിന്നാക്ക സമുദായത്തിൽപ്പെട്ടയാൾക്ക് പ്രസിഡന്റ് സ്ഥാനം നൽകണമെന്നും നിർദേശമുണ്ട്.

കാസർകേ‍ാട്ട് തടസം പ്രധാനമായും മഞ്ചേശ്വരം നിയമസഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണയവുമായി ഉയർന്ന ഗ്രൂപ്പുവഴക്കാണ്. പ്രസിഡന്റ് കന്നട അനുഭാവികൂടിയാകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. കർണാടക ആർഎസ്എസ് നേതൃത്വത്തിന്റെ അഭിപ്രായവും ഇവിടെ നിർണായകമാണ്. പ്രഖ്യാപനം നടന്ന 10 ജില്ലകളിൽ കുറഞ്ഞവേ‍ാട്ടുകിട്ടിയവരെ മുതിർന്ന നേതാക്കൾ 17ന് നേരിൽകണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ഔദ്യേ‍ാഗിക തിരഞ്ഞെടുപ്പിൽ സംഘടന തീരുമാനിച്ച വ്യക്തി മാത്രം നാമനിർദേശപത്രിക നൽകുന്നുവെന്ന് ഉറപ്പാക്കലായിരുന്നു ഇതിന്റെ ലക്ഷ്യം.

English Summary: Clash in Election of Four BJP District Presidents

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com