മലയാളികളുടെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി മോദി; റിസോര്‍ട്ടിനു മോശം റിവ്യു
Mail This Article
കഠ്മണ്ഡു ∙ മലയാളികളായ എട്ടു വിനോദ സഞ്ചാരികൾ നേപ്പാളിൽ മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ടു ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചെന്നും മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാൻ എല്ലാ സൗകര്യങ്ങളുമേർപ്പെടുത്താനും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കാൻ നിർദേശിച്ചതായും കേന്ദ്രമന്ത്രി വി.മുരളീധരൻ അറിയിച്ചു.
‘പോസ്റ്റ്‌മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാൻ നേപ്പാൾ പൊലീസുമായും ഇന്ത്യൻ എംബസിയുമായും ആശയവിനിമയം നടത്തി വരികയാണ്. നേപ്പാളിലെ ഇന്ത്യന്‍ എംബസി എല്ലാ കാര്യത്തിലും മേല്‍നോട്ടം വഹിക്കുന്നുണ്ട്. രണ്ടു കുടുംബങ്ങളുടെയും ദുഃഖത്തിൽ ഹൃദയം കൊണ്ടു പങ്കുചേരുന്നു’ – വി.മുരളീധരൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
നേപ്പാളില്‍ വിനോദ സഞ്ചാരത്തിനെത്തിയ രണ്ടു മലയാളി കുടുംബങ്ങളിലെ എട്ടുപേരെയാണു റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ നായരും ഭാര്യയും മൂന്നു മക്കളും, കോഴിക്കോട് കുന്ദമംഗലത്തുനിന്നുള്ള രഞ്ജിതും ഭാര്യയും മകനുമാണു മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന റൂമിലെ ഹീറ്ററിലെ വിഷപ്പുക ശ്വസിച്ചാണു മരണമെന്നാണു പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ടീച്ചിങ് ആശുപത്രിയിലേക്കു മാറ്റി.
ദാമനയിലെ പനോരമ റിസോര്‍ട്ടിലെ സര്‍വീസിനെക്കുറിച്ച് മുന്‍പ് അവിടെ താമസിച്ചവര്‍ മോശം അഭിപ്രായമാണ് ഇന്റര്‍നെറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നരമാസം മുന്‍പ് അവിടെ താമസിച്ച ഓസ്ട്രേലിയയില്‍ നിന്നുള്ള വിനോദസഞ്ചാരി ഹീറ്റര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതി കുറിച്ചിട്ടുണ്ട്. തകരാറിലായിരുന്ന ഹീറ്ററിലെ വിഷപ്പുക ശ്വസിച്ചാണോ മരണം സംഭവിച്ചതെന്ന് വിശദമായ അന്വേഷണത്തിലേ വ്യക്തമാകൂ.
English Summary: PM Narendra Modi condoles Keralites died in Nepal Incident