ADVERTISEMENT

ബെംഗളൂരു ∙ കൂറുമാറിയെത്തിയ എംഎൽഎമാരുടെ മന്ത്രിസ്ഥാനം കീറാമുട്ടിയായി തുടരുന്നതിനിടെ, മന്ത്രിസഭാ വികസനം വൈകിപ്പിക്കുന്നതിൽ ബിജെപിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ്. ബിജെപിയിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ലെന്നും മന്ത്രിസഭ വികസിപ്പിക്കാൻ കേന്ദ്ര നേതൃത്വം മുഖ്യമന്ത്രി യെഡ‍ിയൂരപ്പയ്ക്ക് അനുമതി നൽകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ആരോപിച്ചു.

 കേന്ദ്ര നേതൃത്വത്തിന്റെ പിടിയിലായതിനാൽ യെഡിയൂരപ്പയ്ക്കു സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. മന്ത്രിസഭാ വികസനം മുഖ്യമന്ത്രിയുടെ സവിശേഷാധികാരമാണ്. മുൻ സർക്കാരിനെ വീഴ്ത്താൻ‍ കൂറുമാറിയവർക്കു പണവും അധികാരവും വാഗ്ദാനം ചെയ്ത യെഡിയൂരപ്പ, വാക്ക് പാലിക്കാൻ പ്രയാസപ്പെടുകയാണെന്നും സിദ്ധരാമയ്യ ആരോപിച്ചു. ബിജെപി ഹൈക്കമാൻഡ് യെഡിയൂരപ്പയെ പിന്തുണയ്ക്കുന്നില്ലെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എച്ച്.കെ.പാട്ടീലും ആരോപിച്ചു.

നാളെ നാളെ... നീളെ നീളെ...

മന്ത്രിസഭാ വികസനം എന്നുണ്ടാകുമെന്നു കൃത്യമായി പറയാൻ ബിജെപി നേതാക്കൾക്കും കഴിയുന്നില്ല. 31നകം ഉണ്ടാകുമെന്നു ഹോർട്ടികൾചർ മന്ത്രി വി.സോമണ്ണ പറഞ്ഞു. നിയമസഭാ സമ്മേളനം തുടങ്ങുന്ന ഫെബ്രുവരി 5നു മുൻപ് ഇതു സാധ്യമാക്കുമെന്നായിരുന്നു ബിജെപി വക്താവ് ജി.മധുസൂധനയുടെ പ്രതികരണം. നേരത്തെ പ്രഖ്യാപിച്ച തീയതികളിലൊന്നും മന്ത്രിസഭാ വികസനം നടത്താൻ യെഡിയൂരപ്പയ്ക്കു സാധിച്ചില്ല. ഈ മാസം അവസാനത്തോടെ മന്ത്രിസഭ വികസിപ്പിക്കുമെന്നു കഴിഞ്ഞ ദിവസം മൈസൂരുവിൽ പറഞ്ഞതാണ് ഒടുവിലത്തെ പ്രഖ്യാപനം. ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡയെ ഇന്നോ നാളെയോ സന്ദർശിക്കുമെന്നാണ് സൂചന.

11 പോരാ, 17 വേണം: ജാർക്കിഹോളി

കൂറുമാറി ജയിച്ച 11 എംഎൽഎമാരും ബിജെപിയിലെ ചില മുതിർന്ന നേതാക്കളും മന്ത്രിസ്ഥാനത്തിനായി സമ്മർദം തുടരുന്ന സാഹചര്യത്തിൽ 11 കൂറുമാറ്റക്കാർക്കും മന്ത്രിസ്ഥാനം നൽകുമെന്ന വാഗ്ദാനമാണ് കീറാമുട്ടി ആയത്. പ്രശ്നം പരിഹരിക്കാൻ 34 അംഗ മന്ത്രിസഭയിൽ ഒഴിവുള്ള 15 സീറ്റിൽ വിമതരെ 6 അല്ലെങ്കിൽ 9 സീറ്റിൽ ഒതുക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരും മത്സരിക്കാൻ അവസരം ലഭിക്കാത്തവരും ഉൾപ്പെടെ, കുമാരസ്വാമി സർക്കാരിനെ വീഴ്ത്താൻ കൂറുമാറിയ 17 പേരെയും മന്ത്രിമാരാക്കണമെന്ന ആവശ്യവുമുണ്ട്. ഉപതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഹുൻസൂരിൽ നിന്നുള്ള സ്ഥാനാർഥി എ.എച്ച്.വിശ്വനാഥിനു മന്ത്രിസ്ഥാനം നൽകണമെന്നും തങ്ങൾ 17 പേരും ഒറ്റക്കെട്ടാണെന്നും വിമതരെ നയിക്കുന്ന രമേഷ് ജാർക്കിഹോളി പറഞ്ഞു.

English Summary: Congress criticises CM Yeddyurappa for delaying ministry development

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com