ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് കേന്ദ്ര ബജറ്റെന്ന് ധനമന്ത്രി ടി.എം. തോമസ് ഐസക്. ചരിത്രത്തിൽ ഇല്ലാത്ത അവഗണനയാണ് സംസ്ഥാനത്തിനു ലഭിച്ചത്. അറിഞ്ഞുകൊണ്ട് സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുകയാണ് കേന്ദ്രം. സംസ്ഥാനത്തിന് കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതമായി കഴിഞ്ഞ വർഷം ലഭിച്ചത് 17,872 കോടി രൂപയാണ്. ഈ വർഷം അത് 15,236 കോടിയായി കുറഞ്ഞു. 20,000 കോടി പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിഹിതമാണിത്. കേന്ദ്രവിഹിതം 5000 കോടിവരെ കുറയുകയാണെങ്കിൽ ആ തുക അധികമായി കണ്ടെത്താനുള്ള പരിപാടി സംസ്ഥാനം ആലോചിക്കേണ്ടിവരുമെന്നും ധനമന്ത്രി പറഞ്ഞു.

ആദായനികുതിയിലെ മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ അറിയാൻ ടാക്സ് കാൽകുലേറ്റർ ചുവടെ......

രാജ്യം വലിയ സാമ്പത്തിക തകർച്ചയെ അഭിമുഖീകരിക്കുകയാണ്. കോറോണ വൈറസ് മാത്രം മതി അതിന്റെ ആഘാതം കൂട്ടാൻ. ചൈനയുടെ വ്യാപാരം കുറഞ്ഞാൽ അതു ലോക സമ്പദ്ഘടനയെ ബാധിക്കും. എന്നാൽ ഈ യാഥാർഥ്യത്തെയൊന്നും അഭിമുഖീകരിക്കാൻ തയാറാകാത്ത ബജറ്റാണ് കേന്ദ്രത്തിന്റേത്. കേന്ദ്ര സർക്കാരിന്‍റെ ചെലവും നിക്ഷേപവും കുറയുകയാണ്. കഴിഞ്ഞ വർഷം ചെലവാക്കിയതിനെക്കാൾ 1 ലക്ഷംകോടി ഇത്തവണ കുറഞ്ഞു. തൊഴിലുറപ്പ് പദ്ധതിക്കായി നീക്കിവച്ച തുകയിൽ 10,000 കോടിയാണു കുറഞ്ഞത്. കാർഷിക മേഖലയ്ക്ക് കഴിഞ്ഞ തവണയും ഇത്തവണയും ഒന്നരലക്ഷംകോടിയാണു വകയിരുത്തിയത്. ഇതു മറച്ചുവയ്ക്കാൻ കഴിഞ്ഞ വർഷത്തെ കണക്ക് ബജറ്റിൽ പറഞ്ഞതേയില്ല. ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി മൂർച്ഛിക്കുമെന്ന് തോമസ് ഐസക് മുന്നറിയിപ്പു നൽകി. ‘മുതലാളിക്ക് നികുതി ഇളവ് നൽകും. എന്നിട്ട് കാശില്ലെന്നു പറഞ്ഞ് നാടിന്റെ സമ്പത്തും സ്വത്തും മുതലാളിമാർക്ക് വിൽക്കും. മുതലാളിമാർക്ക് നികുതി ഇളവ് കൊടുത്തില്ലെങ്കിൽ ഒന്നും സംഭവിക്കില്ലായിരുന്നു. സ്ഥാപനങ്ങൾ വിൽക്കേണ്ടി വരില്ലായിരുന്നു’–ധനമന്ത്രി പറഞ്ഞു. 

അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകി ബജറ്റ്

കേരളത്തെ സംബന്ധിച്ച് നിരാശയുണ്ടാക്കുന്ന ബജറ്റാണ്. കേന്ദ്രം പിരിക്കുന്ന ഐജിഎസ്ടി പകുതി കേന്ദ്രത്തിനും പകുതി സംസ്ഥാനത്തിനുമാണ്. വിഹിതം വിതരണം ചെയ്യണമെന്നാണ് ജിഎസ്ടി കൗൺസിൽ യോഗത്തിൽ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഇതു മുഴുവൻ കേന്ദ്രത്തിൻറെ കൺസോളിഡേറ്റഡ് ഫണ്ടിലേക്കു മാറ്റി. അവിടെ പോയാൽ ധനകാര്യ കമ്മിഷന്റെ തീർപ്പനുസരിച്ചേ വിതരണം ചെയ്യാൻ കഴിയൂ. ധനകാര്യ കമ്മിഷനിൽനിന്നുള്ള 42 ശതമാനവും പിന്നെ കേന്ദ്രത്തിന്റെ 50 ശതമാനം വിഹിതവും സംസ്ഥാനത്തിനു കിട്ടണം. ഇതു തന്നാൽ പിന്നെ കോമ്പൻസേഷന്‍ സെസിൽ വരുമാനമുണ്ടെങ്കിലേ തരൂ എന്നാണ് കേന്ദ്ര നിലപാട്.

ഡൽഹിയടക്കമുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിൽ ബിജെപി നന്നായി തോറ്റാൽ മാത്രമേ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയൂ. സംസ്ഥാനങ്ങൾ പറഞ്ഞാൽ എന്തെങ്കിലും ഉൾകൊള്ളാൻ തയാറാകണം. മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ എന്തും ചെയ്യാമെന്നാണ് കേന്ദ്രസർക്കാരിന്റെ വിചാരണെന്നും ധനമന്ത്രി പറഞ്ഞു.

English Summary: Thomas Isaac On Union Budget 2020, Union Budget 2020, Budget 2020, Nirmala Sitaraman, Union Budget Highlights in Malayalam, Live Budget Updates, Budget Speech in Malayalam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com