കെ.എം.മാണിയെ പിണറായി മറന്നില്ല; ബജറ്റിൽ ധനമന്ത്രിയും
Mail This Article
കോട്ടയം ∙ സംസ്ഥാനത്ത് ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ച റെക്കോർഡ് ‘പാലായുടെ മാണിക്യം’ എന്നു വിളിപ്പേരുണ്ടായിരുന്ന, അന്തരിച്ച മുൻ ധനമന്ത്രി കെ.എം.മാണിക്കാണ്. മാണിയുടെ റെക്കോർഡിനു തൊട്ടുപിന്നിൽ പതിനൊന്നു ബജറ്റ് അവതരണവുമായി നിയമസഭയിൽ നിൽക്കുമ്പോൾ ധനമന്ത്രി തോമസ് ഐസക്കും അദ്ദേഹത്തെ മറന്നില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം മന്ത്രിയായും നിയമസഭാ സാമാജികനായും പ്രവർത്തിച്ച കെ.എം.മാണിയുടെ സ്മരണ നിലനിർത്തുന്നതിനായി നിർമിക്കുന്ന മന്ദിരത്തിന് അഞ്ചു കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയത്.
കെ.എം.മാണിയുടെ മകനും രാജ്യസഭാ എംപിയുമായ ജോസ് കെ. മാണി ഇക്കാര്യം സൂചിപ്പിച്ച് ജനുവരി 24 ന് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരുന്നു. ഈ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് കെ.എം.മാണിയുടെ സ്മരണാർഥമുള്ള പ്രവർത്തനങ്ങൾക്കായി ബജറ്റിൽ അഞ്ചു കോടി രൂപ വകയിരുത്തിയത്. തികഞ്ഞ സന്തോഷമുണ്ടെന്നും കെ.എം.മാണിയുടെ സ്മരണ നിലനിർത്താൻ അഞ്ചു കോടി രൂപ വകയിരുത്തിയ സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കുന്നതായും ജോസ് കെ. മാണി എംപി മനോരമ ഓൺലൈനിനോടു പറഞ്ഞു.
13 ബജറ്റുകളിലായി നിരവധി സാമൂഹിക ക്ഷേമപദ്ധതികളാണ് കെ.എം.മാണി അവതരിപ്പിച്ചത്. കാർഷിക മേഖലയെക്കുറിച്ചും കേന്ദ്ര– സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും അധ്വാനവർഗ സിദ്ധാന്തത്തെക്കുറിച്ചും വരും തലമുറയ്ക്ക് പഠനം നടത്താനും കെ.എം.മാണിയുടെ ആശയങ്ങളിൽ നിന്ന് കൂടുതൽ ജനകീയ ചിന്തകൾ രൂപപ്പെടുത്താനുമാണ് പാലായിൽ അദ്ദേഹത്തിന്റെ സ്മരണ നിലനിർത്താൻ നിർമിക്കുന്ന പഠന ഗവേഷണ കേന്ദ്രത്തിലൂടെ ശ്രമിക്കുന്നതെന്ന് കെ.എം.മാണി ഫൗണ്ടേഷൻ ചെയർമാനും മാനേജിങ് ട്രസ്റ്റിയുമായ ജോസ് കെ. മാണി പറഞ്ഞു.
English Summary: Jose K Mani MP congratulates State Government on allocation of 5 crore in memory of K.M.Mani