മിഷേൽ ഷാജിയുടെ മരണം: സിബിഐ അന്വേഷിക്കണമെന്ന് കുടുംബം; മുഖ്യമന്ത്രിയെ കണ്ടു
Mail This Article
തിരുവനന്തപുരം ∙ കൊച്ചി കായലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മിഷേൽ ഷാജിയുടെ മരണം സംബന്ധിച്ച കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പിതാവ് ഷാജി വർഗീസ് മുഖ്യമന്ത്രിയെ കണ്ടു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിൽ നീതിപൂർവമായ അന്വേഷണം നടന്നിട്ടില്ലെന്ന് കുടുംബം മുഖ്യമന്ത്രിയെ അറിയിച്ചു.
കേസ് സിബിഐക്ക് വിടില്ലെന്നും കുടുംബത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കുടുംബം.
2017 മാർച്ച് ആറിനാണ് മിഷേലിന്റെ മൃതദേഹം കൊച്ചി കായലിൽനിന്ന് കണ്ടെടുക്കുന്നത്. മിഷേൽ ആത്മഹത്യ ചെയ്തതല്ലെന്നും ആരോ കരുതിക്കൂട്ടി അപായപ്പെടുത്തിയതാണെന്നുമാണ് കുടുംബം വിശ്വസിക്കുന്നത്. കലൂർ പള്ളിയിൽനിന്ന് മിഷേൽ പുറത്തിറങ്ങുമ്പോള്‍ പിന്തുടർന്ന യുവാക്കളുടെ ദൃശ്യം സിസിടിവിയിൽനിന്ന് പൊലീസിനു ലഭിച്ചിരുന്നു. ഈ യുവാക്കളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. മിഷേലിന്റെ ഫൈബർ സ്ട്രാപ്പുള്ള വാച്ച്, മൊബൈൽ ഫോൺ, മോതിരം, ബാഗ്, ഷാൾ, ഹാഫ് ഷൂ എന്നിവയും കണ്ടെത്താനായിട്ടില്ല.
English Summary: Mishel Shaji death: family to approach court for cbi enquiry