ADVERTISEMENT

കൊച്ചി ∙ വാലന്റൈൻസ് ദിനത്തിൽ എറണാകുളം ലോ കോളജിൽ എസ്എഫ്ഐ – കെഎസ്‍യു വിദ്യാർഥികൾ ഏറ്റുമുട്ടി. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്. സാരമായി പരുക്കേറ്റ 12 പേരെ എറണാകുളം ജില്ലാ ആശുപത്രിയിലും കടവന്ത്ര സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം ക്രിക്കറ്റ് ബാറ്റുകളും വടികളും കല്ലുമായി വിദ്യാർഥികൾ ഏറ്റുമുട്ടി. ഇതിന്റെ ദൃശ്യങ്ങൾ സഹപാഠികൾ തന്നെയാണ് പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. സംഘർഷത്തിന്റെ സാഹചര്യത്തിൽ എറണാകുളം ലോ കോളജ് ഈ മാസം 24 വരെ അടച്ചതായി പ്രിൻസിപ്പൽ അറിയിച്ചു.

എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള കോളജ് യൂണിയൻ പുല്‍വാമ ഓര്‍മദിനവുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതേ സമയം തന്നെ കെഎസ്‍യു വിദ്യാർഥികൾ പൊറോട്ട തീറ്റ മൽസരവും സംഘടിപ്പിച്ചു. പരിപാടികൾ ആരംഭിക്കുന്നതിനു മുമ്പു തന്നെ ചില എസ്എഫ്ഐ വിദ്യാർഥികൾ യൂണിയൻ പരിപാടി നടക്കുമ്പോൾ ക്യാംപസിൽ മറ്റു പരിപാടികൾ നടത്തുന്ന കെ‍എസ്‍യു നടപടിയെ ചോദ്യം ചെയ്തെത്തി. ഇതു തർക്കമായതോടെ എസ്എഫ്ഐ വിദ്യാർഥികൾ കെഎസ്‍യു വിദ്യാർഥികളുടെ പൊറോട്ട അനുവാദമില്ലാതെ എടുത്തു കഴിക്കുകയും നശിപ്പിക്കുകയും ചെയ്തുവെന്നാണ് ആക്ഷേപം.

തുടർന്ന് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ പെൺകുട്ടികളുടെ കൈ തിരിച്ചു എന്നാരോപിച്ചും പരാതിയെത്തി. എറണാകുളം ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ കെഎസ്‍യു വിദ്യാർഥികളെ സമീപത്തുള്ള മഹാരാജാസ് കോളജിൽ നിന്നുള്ള വിദ്യാർഥികള്‍ എത്തി വീണ്ടും മർദിച്ചതായും പരാതിയുണ്ട്. ഇരുവിഭാഗങ്ങളുടെയും പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സംഘർഷം തടയാൻ ക്യാംപസിൽ പൊലീസിനെ വിന്യസിച്ചു.

ലോ കോളജിന്റെ കോഴി– പൂവൻ ആൻഡ് പിട, പന്തിനെ പ്രണയിച്ചവർ (ഷൂട്ടൗട്ട് മത്സരം), വസുമതിക്കൊരു പ്രേമലേഖനം, കപ്പിൾ ഡാൻസ് മത്സരം, ലോ കോളജിന്റെ പ്രണയ ജോ‍ടി തുടങ്ങിയ പരിപാടികളാണ് വിദ്യാർഥി യൂണിയൻ പ്രഖ്യാപിച്ചിരുന്നതെന്നു കെഎസ്‍യു പ്രവർത്തകർ തെളിവുകൾ സഹിതം പ്രചരിപ്പിക്കുന്നുണ്ട്.

English Summary: SFI, KSU clash at Ernakulam law College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com