ഉഡുപ്പി മുളൂരിൽ ബസ് പാറക്കെട്ടിലിടിച്ച് തകർന്നു; 9 മരണം, 26 പേർക്കു പരുക്ക്
Mail This Article
മംഗളൂരു ∙ ഉഡുപ്പി- ചിക്കമഗളൂരു പാതയിൽ കാർക്കളയ്ക്കു സമീപം പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരിൽ ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിച്ചുണ്ടായ അപകടത്തിൽ 9 മരണം. 26 പേർക്കു പരുക്കേറ്റു. ശനിയാഴ്ച വൈകിയായിരുന്നു അപകടം. മൈസൂരുവിലെ സെഞ്ചുറി വിട്ടൽ റെക്കോഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്‌ന, യോഗേന്ദ്ര, ഷാരൂൽ, രഞ്ജിത, ബസ് ഡ്രൈവർ ഉമേഷ്, ക്ലീനർ എന്നിവരാണു മരിച്ചത്.
സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവിൽനിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. യാത്രാമധ്യേ തകരാർ ഉണ്ടായ ബസ് കളസയിലെ വർക്ക്‌ഷോപ്പിൽ നിന്നു ശരിയാക്കിയാണു യാത്ര തുടർന്നത്.
ചുരത്തിലെ വളവിൽ സ്റ്റിയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിക്കുകയായിരുന്നു. വളവിൽ ബസിന്റെ വേഗത കുറച്ചിരുന്നില്ലെന്നും പറയുന്നു. 20 മീറ്ററോളം പാറക്കെട്ടിൽ ഉരഞ്ഞു നീങ്ങിയ ശേഷമാണു ബസ് നിന്നത്. പാറയിൽ ഉരഞ്ഞ വശം പൂർണമായി തകർന്നു. സാരമായി പരുക്കേറ്റ 8 പേരെ മണിപ്പാലിലും മറ്റുള്ളവരെ കാർക്കളയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
English Summary: Nine people killed in bus accident in Udupi