ADVERTISEMENT

കൊച്ചി∙ പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ്  ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേയ്ക്കും ഡിജിപിയുടെ സർക്കുലർ അയച്ചിട്ടുണ്ടെന്നു സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി.

പൊതു ശല്യമുണ്ടാക്കി എന്നതടക്കമുള്ള കേസുകളെടുത്ത് നിയമനടപടികളുമായി മുന്നോട്ടു പോകണമെന്നാണു സർക്കുലറിൽ ഡിജിപി ആവശ്യപ്പെട്ടിരിക്കുന്നതെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. അപകടങ്ങൾക്ക് കാരണമാകും വിധം റോഡരികിലും ഫുട്പാത്തുകളിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ നീക്കാൻ റോഡ് സുരക്ഷാ കമ്മിഷണറും ഉത്തരവിറക്കിയിട്ടുണ്ടെന്ന വിവരവും കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

പാതയോരത്തെ അനധികൃത ഫ്ലക്സ്  ബോർഡുകൾക്കെതിരെ തുടർച്ചയായി ഉത്തരവുകൾ ഇറങ്ങിയിട്ടും നടപടിയുണ്ടാകാത്തതിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉയർത്തിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഫ്ലക്സ് ബോർഡുകൾ നീക്കുന്നതിന് നടപടി എടുക്കണമെന്ന് കഴിഞ്ഞ മാസം അവസാനം ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. 

ബോർഡുകൾ നീക്കം ചെയ്യുന്നത് സംബന്ധിച്ച് സർക്കുലർ ഇറക്കാൻ ഡിജിപിക്കും ഗതാഗത കമ്മിഷണർക്കും കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു. അനധികൃതമായി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിർദേശം. അനധികൃതമായി ഫ്ലക്സ്ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് എതിരെ നടപടിയെടുക്കാൻ  പൊലിസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. 

രാഷ്ട്രീയ പാർട്ടികളാണു കൂടുതലായി അനധികൃത ഫ്ലക്സ്  ബോർഡുകൾ സ്ഥാപിക്കുന്നത്. അതിനാലാണ് ഉത്തരവുകൾ നടപ്പാക്കാൻ സർക്കാർ മടിക്കുന്നത്. നിയമലംഘനത്തിന് പിഴ ചുമത്താൻ കഴിയുമോയെന്ന് സർക്കാർ പരിശോധിക്കണമെന്നും കോടതി നിർദേശിച്ചിരുന്. രണ്ടാഴ്ചയ്ക്കുള്ളിൽ ബോർഡുകൾ നീക്കിയില്ലെങ്കിൽ കോടതി നിർദേശിക്കുന്ന പിഴ ബോർഡു സ്ഥാപിച്ചവർ നൽകേണ്ടി വരുമെന്നായിരുന്നു കോടതി നിലപാട്. ഒരു ഘട്ടത്തിൽ കോടതി ഉത്തരവുകൾ സർക്കാരിന് നടപ്പാക്കാൻ കഴിയില്ലെങ്കിൽ പിൻവലിക്കാൻ തയാറാണെന്നും കോടതി നിലപാടെടുത്തിരുന്നു. 

Content Highlights: Action against Illegal flex boards; Kerala Govt, High Court Of Kerala 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com