രാജി ഭീഷണിയുമായി രമേഷ് ജാർക്കിഹോളി; വെട്ടിലായി യെഡിയൂരപ്പ
Mail This Article
ബെംഗളൂരു∙ മഹേഷ് കുമത്തല്ലിയെ മന്ത്രിയാക്കിയില്ലെങ്കിൽ മന്ത്രിസ്ഥാനവും എംഎൽഎ പദവിയും രാജിവയ്ക്കുമെന്നു രമേഷ് ജാർക്കിഹോളി. കോൺഗ്രസ് – ദൾ സഖ്യസർക്കാരിനെ വീഴ്ത്തിയ 17 എംഎൽഎമാരുടെ കൂറുമാറ്റത്തിനു ചുക്കാൻ പിടിച്ച രമേഷ് നേരിട്ട് ഇടഞ്ഞതോടെ, മുഖ്യമന്ത്രി യെഡിയൂരപ്പ വെട്ടിലായി. പാർട്ടിയിലെ മുതിർന്ന നേതാക്കളെ മന്ത്രിമാരാക്കാത്തതിൽ ബിജെപിയിൽനിന്ന് എതിർപ്പ് ശക്തമാകുന്നതിനു പുറമെയാണു രമേഷിന്റെ ഭീഷണി.
ബിജെപിയെ അധികാരത്തിൽ എത്തിച്ചതിൽ മഹേഷ് കുമത്തല്ലിക്കും വലിയ പങ്കുണ്ടെന്നും അദ്ദേഹത്തോടുള്ള അനീതി അംഗീകരിക്കാനാകില്ലെന്നും രമേഷ് ജാർക്കിഹോളി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11 കൂറുമാറ്റ എംഎൽഎമാരിൽ ബെളഗാവി അത്താണിയിൽനിന്നുള്ള കുമത്തല്ലിക്കു മാത്രമാണു മന്ത്രിസ്ഥാനം ലഭിക്കാതിരുന്നത്.
ബെളഗാവിയെന്ന കീറാമുട്ടി
നിലവിൽ 4 മന്ത്രിമാരുള്ള ബെളഗാവിയിൽനിന്നു കൂടുതൽ പേരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനാകാത്ത സാഹചര്യമാണ് യെഡിയൂരപ്പയ്ക്കു മുന്നിലുള്ളത്. ബെളഗാവി ഹുക്കേരിയിൽനിന്നുള്ള എംഎൽഎ ഉമേഷ് കട്ടിക്കും അവസരം നൽകേണ്ടതുമുണ്ട്. രണ്ടാം ഘട്ട മന്ത്രിസഭാ വികസനത്തിൽ ഉൾപ്പെടുത്താത്തതിൽ യെഡിയൂരപ്പയ്ക്കെതിരെ കഴിഞ്ഞ ദിവസം ഉമേഷ് കട്ടി, നാവൽഗുണ്ട് എംഎൽഎ ശങ്കർ പാട്ടീൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സാമാജികർ രംഗത്തുവന്നിരുന്നു. ഉമേഷ് കട്ടിയെ കൂടാതെ അരവിന്ദ് ലിംബാവലി, സി.പി. യോഗേശ്വർ എന്നിവരും മന്ത്രിമാരാകുമെന്നു യെഡിയൂരപ്പ പ്രഖ്യാപിച്ചിരുന്നെങ്കിലും, അവസാന നിമിഷം പിൻവലിയുകയായിരുന്നു.
English Summary: Ramesh Jarkiholi clarifies resignation remark