തമിഴ് മീഡിയത്തിൽ പഠിച്ചവർക്ക് സംവരണം: ബില്ലുമായി തമിഴ്നാട്
Mail This Article
ചെന്നൈ∙ തമിഴ് മീഡിയത്തിൽ പഠിച്ചവർക്കു സർക്കാർ ജോലിയിൽ സംവരണം നൽകുന്നതിനുള്ള നിയമം കൂടുതൽ കർശനമാക്കി സംസ്ഥാന സർക്കാർ. ഇതുമായി ബന്ധപ്പെട്ട ഭേദഗതി മന്ത്രി ഡി. ജയകുമാർ നിയമസഭയിൽ അവതരിപ്പിച്ചു. തമിഴ് മീഡിയത്തിൽ പഠിച്ചവർക്കു സർക്കാർ ജോലികളിൽ 20% സംവരണമുണ്ട്. ഇതു ലഭിക്കുന്നതിനുള്ള നിബന്ധനകളാണു കർശനമാക്കിയത്.
ഭേദഗതി ചെയ്ത നിയമപ്രകാരം 10-ാം ക്ലാസ് അടിസ്ഥാന യോഗ്യതയായ തസ്തികകളിൽ 1 മുതൽ 10 വരെ തമിഴ് മീഡിയം പഠിച്ചവർക്കു മാത്രമാണു സംവരണത്തിന്റെ ആനൂകൂല്യം ലഭിക്കുക. 12-ാം ക്ലാസ് അടിസ്ഥാന യോഗ്യതയായ തസ്തികകളിൽ 12 വരെ തമിഴ് മീഡിയത്തിൽ പഠിക്കണം. ഡിപ്ലോമ അടിസ്ഥാന യോഗ്യതയായ തസ്തികളിലും ഇതു ബാധകം. ബിരുദം അടിസ്ഥാന യോഗ്യതയായ തസ്തികകളിൽ ബിരുദത്തിനു പുറമെ, 10, 12 ക്ലാസുകളും തമിഴ് മീഡിയത്തിൽ പഠിച്ചവർക്കു മാത്രമായിരിക്കും ആനൂകൂല്യം. ബിരുദാനന്തര ബിരുദം യോഗ്യതയായ തസ്തികകളിൽ 10, 12, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവ തമിഴിൽ പഠിക്കണം. തമിഴ്നാട് പിഎസ്‌സി നടത്തുന്ന എല്ലാ പരീക്ഷകൾക്കും നിയമം ബാധകമാണ്.
നേരത്തെ ബിരുദം യോഗ്യതയായ തസ്തികകളിൽ ബിരുദ പഠനം തമിഴിൽ നടത്തിയവർക്കു അപേക്ഷിക്കാമായിരുന്നു. കേരളമുൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ നിന്നു പത്താം ക്ലാസിനു ശേഷം തമിഴ്നാട്ടിൽ പഠിക്കാനെത്തുന്നവർക്കു ഇതു ഗുണം ചെയ്യുമായിരുന്നു. ബിരുദം യോഗ്യതയായ തസ്തികകളിൽ കൂടി 10, 12 തമിഴ് മീഡിയം നിർബന്ധമാക്കുക വഴി തമിഴ്നാട്ടിൽ ജനിച്ചു വളർന്നവർക്കു മാത്രമായി സംവരണത്തിന്റെ ആനുകൂല്യം ഉറപ്പാക്കാനാണു സർക്കാരിന്റെ നീക്കം.
English Summary: Tamil-medium education since school must for preference in jobs, says Bill